ജനകീയ സമരത്തിന് മുന്നില്‍ മുട്ടുമടക്കി കോർപ്പറേഷന്‍: കോതിയിലിലും ആവിക്കലിലും മാലിന്യ പ്ലാന്റില്ല
കോഴിക്കോട്: ജനകീയ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ആവിക്കലിലേയും കോതിയിലേയും ശുചിമുറി മാലിന്യ സംസ്കരണപ്ലാന്റ് നിര്‍മാണത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറി കോഴിക്കോട് കോർപ്പറേഷന്‍. അമൃത് പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കാനിരിക്കെ നിര്‍മാണവുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലെന്നാണ് കോഴിക്കോട് കോർപ്പറേഷന്‍ മേയർ ഡോ. ബീന ഫിലിപ്പ് വ്യക്തമാക്കുന്നത്.ജനവാസ മേഖലയിൽ പ്ലാന്റ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് കാട്ടി സമരം ശക്തമായതോടെ പദ്ധതിയുടെ നിർമ്മാണം പൂർണമായും നിലച്ചിരുന്നു. പദ്ധതിക്കെതിരെ കഴിഞ്ഞ ദിവസവും പ്രദേശത്ത് വലിയ പ്രകടനങ്ങള്‍ നടന്നിരുന്നു.
ദുബായിലാണോ നിങ്ങള്‍..? അരമണിക്കൂറില്‍ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് വേണോ..? ചെയ്യേണ്ടതിങ്ങനെ
പദ്ധതിയുടെ 30 ശതമാനമെങ്കിലും തുടങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ അടുത്ത വർഷത്തേക്ക് ഇതിനായി നീക്കി വെച്ച തുക ഉപയോഗിക്കാൻ കഴിയുമായിരുന്നു. എന്നാൽ പദ്ധതി എവിടെയും എത്താത്ത സാഹചര്യത്തിലാണ് ഉപേക്ഷിക്കേണ്ട അവസ്ഥയുണ്ടായത്. സംസ്ഥാന സർക്കാർ ഇനി പുതിയ പദ്ധതി പ്രഖ്യാപിച്ചാൽ മാത്രമേ പ്ലാന്റ് നിർമാണം നടത്തുകയുള്ളുവെന്നും മേയർ വ്യക്തമാക്കി.
പദ്ധതി കാലാവധി തീരുന്നതിനൊപ്പം മാർച്ച് 31 ന് സാമ്പത്തിക വർഷം അവസാനിക്കുകയാണ്. ഇതുകൊണ്ട് കൂടിയാണ് പദ്ധതി ഉപേക്ഷിക്കുന്നത്. എന്നാല്‍ , സരോവരത്ത് പ്ലാന്റ് നിർമിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മേയർ അറിയിച്ചു.
അതേസമയം എന്ത് തന്നെ വന്നാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു കോർപ്പറേഷന്‍ നേരത്തെ സ്വീകരിച്ച നിലപാട്. പ്രതിഷേധം അനാവശ്യമാണെന്നും ജനങ്ങള്‍ക്ക് തീര്‍ത്തും ഉപകാരപ്രദമായ ഈ പദ്ധതിയുമായി മുന്നോട്ട് പോകും. സമർക്കാർ പ്രചരപ്പിക്കുന്ന ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മേയർ ഡോ.ബീന ഫിലിപ്പ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.