കൊവിഡ്19 : കൊഴിക്കോട് അഞ്ച് സ്രവപരിശോധനാ കേന്ദ്രങ്ങള്‍, ഒറ്റ ദിവസം നാല് പേര്‍ക്ക് രോഗമുക്തി
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ആശ്വാസമേകുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. ജില്ലയിൽ ഏപ്രിൽ 21 ന് നാല് പേർ രോഗമുക്തരായി എന്നതാണ് അത്. ഇതിൽ രണ്ട് പേർ കണ്ണൂർ ജില്ലക്കാരാണ്. ഇതോടെ ജില്ലയിൽ മൊത്തം രോഗമുക്തരായവരുടെ എണ്ണം 15 ആയി. ആകെ 24 പേരാണ് ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്നത്. ഇതിൽ കോഴിക്കോട് ജില്ലയ്ക്ക് പുറത്ത് നിന്നുള്ള 4 പേരാണ് ഉള്ളത്. നിലവിൽ 9 കോഴിക്കോട് സ്വദേശികൾ ചികിത്സയിൽ ഉണ്ട്.
ജില്ലയില്‍ ഇന്ന് 2291 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി ജയശ്രീ അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം 17597 ആയി. ഇപ്പോള്‍ 5,203 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് പുതുതായി വന്ന 9 പേര്‍ ഉള്‍പ്പെടെ ആകെ 27 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. നാല് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
ഏപ്രിൽ 21 ന് 12 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 732 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 705 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 681 എണ്ണം നെഗറ്റീവ് ആണ്. 27 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
പരിശോധന കാര്യക്ഷമമാക്കാൻ കോഴിക്കോട് കൂടുതൽ സ്രവ സാന്പിളുകൾ ശേഖരിക്കാൻ സംവിധാനം ഒരുക്കി എന്നതാണ് ആശ്വാസമേകുന്ന മറ്റൊരു വാർത്ത. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കു പുറമെ ബീച്ച് ജനറല്‍ ആശുപത്രി, വടകര, നാദാപുരം, കൊയിലാണ്ടി താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കോവിഡ് പരിശോധനയ്ക്കുള്ള സ്രവ സാമ്പിളുകള്‍ ശേഖരിക്കാന്‍ സൗകര്യമുള്ളതായി കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗലക്ഷണങ്ങള്‍ ഉള്ളവരെ കോവിഡ് പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആംബുലന്‍സ് ഉപയോഗിക്കാവുന്നതാണെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലയില്‍ ക്ലസ്റ്റര്‍ ക്വറന്റൈന്‍ ചെയ്ത വാര്‍ഡിലുള്ള അര്‍ഹരായവര്‍ക്ക് റേഷന്‍കടകള്‍ മുഖാന്തിരം നല്‍കുന്ന ഭക്ഷ്യധാന്യ കിറ്റുകള്‍ വളണ്ടിയര്‍മാര്‍ മുഖേന അവരവരുടെ വീടുകളില്‍ എത്തിച്ചു നല്‍കാനും നിര്‍ദ്ദേശം നല്‍കി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ലോക്ക്ഡൗണ് കഴിയുന്നതുവരെ വാര്‍ഡ് ആര്‍ആര്‍ടികള്‍ ആവശ്യവസ്തുക്കള്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വളണ്ടിയര്‍മാര്‍ മുഖാന്തിരം എത്തിച്ചു നല്‍കണം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പുറമെ ആരോഗ്യ വകുപ്പ് കണ്ടെത്തിയ കോവിഡ് രോഗസാധ്യത സംശയിക്കുന്നവര്‍ക്കും മേല്‍പറഞ്ഞ രീതിയില്‍ ആവശ്യവസ്തുക്കള്‍ എത്തിച്ചുനല്കണം.
ജില്ലയിലെ ഹോട്‌സ്‌പോട്ടുകള്‍ ആയി കണ്ടെത്തിയ പ്രദേശങ്ങളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കാന്‍ തീരുമാനിച്ചു. ദുബായി നൈഫ് മാര്‍ക്കറ്റില്‍ നിന്നും തിരിച്ചെത്തിവര്‍ ലോക്ക്‌ഡോണ്‍് കഴിയുന്നതുവരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുവെന്ന് വാര്‍ഡ് ആര്‍ആര്‍ടികള്‍ ഉറപ്പുവരുത്തണം.
വിദേശത്തുനിന്നും എത്തിയവരെ നിരീക്ഷണത്തില്‍ ആക്കുന്നതിനായി ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും സൗകര്യപ്രദമായ കെട്ടിടങ്ങള്‍ കണ്ടെത്തണം. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും സ്വന്തം പരിധിയിലുള്ള പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കേണ്ടതാണ്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
ജില്ലയിലെ വിവിധ ഇടങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന അഗതികളും അനാഥരുമായവരുടെ പുനരധിവസത്തിനായി ജില്ലയില്‍ മൂന്നു കെട്ടിടങ്ങള്‍ കണ്ടെത്തി. ഇവരില്‍ തൊഴില്‍ എടുക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്താന്‍ ജില്ലാ ലേബര്‍ ഓഫീസര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍, അസാപ് ജില്ലാ ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന സമിതി രൂപീകരിച്ചു. കുടുംബശ്രീക്ക് മാസ്‌ക് നിര്‍മ്മാണത്തിനും സപ്ലൈകോക്ക് നല്‍കാനുള്ള തുണി സഞ്ചികള്‍ നിര്‍മ്മിക്കുന്നതിനുമായി തയ്യല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കി. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.