ലോക്ക് ഡൗണ്‍ ലംഘനം റോഡിൽ മാത്രമല്ല, കടലിലും! കോഴിക്കോട് അഞ്ച് ബോട്ടുകൾ പിടികൂടി
കോഴിക്കോട് : ലോക് ഡൗണില്‍ കേന്ദ്ര സർക്കാർ ചില ഇളവുകളൊക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് ലഭിച്ച ഇളവ്. എന്നാൽ ഈ ഇളവ് മറ്റ് വലിയ ഫിഷിങ് ബോട്ടുകൾക്ക് ഇല്ല.
കേരളത്തിലെ സ്ഥിതി നോക്കുകയാണെങ്കിൽ കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകൾ റെഡ് കാറ്റഗറിയിൽ ആണ്. ഈ മേഖലയിൽ മെയ് 3 വരെ ലോക്ക് ഡൌണിന് മറ്റ് ഇളവുകൾ ഒന്നും ഇല്ല, നിയന്ത്രണങ്ങൾ കർശനമാക്കുകയാണ് ചെയ്തിരിക്കുന്നത്.
ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ കരയിൽ മാത്രമല്ലെന്ന് വാർത്തയുടെ തുടക്കം വായിക്കുന്പോൾ തന്നെ ബോധ്യമാകുമല്ലോ. അങ്ങനെ കടലിൽ ലോക്ക് ഡൌൺ ലംഘിച്ച അഞ്ച് ബോട്ടുകൾ പിടികൂടി എന്നതാണ് വാർത്ത. ഇളവ് ദുരുപയോഗപ്പെടുത്തി മത്സ്യ ബന്ധനം നടത്തിയ അഞ്ച് ബോട്ടുകളാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. ഏപ്രിൽ 17, വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടേമുക്കാലോടെ പുതിയാപ്പ, കൊയിലാണ്ടി മേഖലകളില്‍ നടത്തിയ പതിവ് പട്രോളിംഗിനിടെയാണ് നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടത്.

ചൈതന്യ, സുദാം, സീ സ്റ്റാര്‍, ശ്രീഭദ്ര, അദ്വിക മോള്‍ എന്നീ ബോട്ടുകളാണ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍ ജുഗ്‌നുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്ഐ അനീശന്‍ എകെ, ഗ്രേഡ് എസ്ഐമാരായ അനില്‍കുമാര്‍, സന്തോഷ് കുമാര്‍, ബിജു, വിചിത്രന്‍, ഡ്രൈവർ മുഹമ്മദ് ഷാ, സുരക്ഷാ ഗാര്‍ഡുമാരായ താജുദ്ദീന്‍, രജേഷ്, ഷൈജു, വിഘ്‌നേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് വിഘാതം സൃഷ്ടിക്കുന്ന മത്സ്യ ബന്ധന രീതികള്‍ക്കെതിരെ കര്‍ശന നിയമനടപടി തുടരുമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ലോക്ക് ഡൌണിനെ തുടർന്ന് കേരളത്തിൽ മത്സ്യ ലഭ്യത കുറഞ്ഞിരുന്നു. പിന്നീടാണ് പരന്പരാഗത മത്സ്യ യാനങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചത്.
മത്സ്യ ലഭ്യത കുറഞ്ഞതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് പഴകിയ മത്സ്യം കേരളത്തിലേക്ക് കടത്തുന്ന സംഭവവും കൂടിയിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി പോലീസും ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും കിന്റൽ കണക്കിന് പഴകിയ മീൻ പിടികൂടി നശിപ്പിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications