കോവിഡ് മരണം; കോഴിക്കോട് സ്വദേശി സുലേഖയുടെ മൃതദേഹം ഖബറടക്കി
കോഴിക്കോട്: കോവിഡ് വൈറസ് ബാധിച്ച് മരിച്ച കോഴിക്കോട് മാവൂര്‍ സ്വദേശി സുലൈഖയുടെ മൃതദേഹം ഖബറടക്കി. മാവൂര്‍ ജുമാമസ്ജിദില്‍ തന്നെ മൃതദേഹം ഖബറടക്കണമെന്നായിരുന്നു സുലൈഖയുടെ ബന്ധുക്കളുടെ ആവശ്യം. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ഖബറടക്കം നടത്താനുള്ള സൗകര്യം മാവൂരില്‍ ഇല്ലാത്തതിനാല്‍ കണ്ണംപ്പറമ്പിലായിരുന്നു ഖബറടക്കം. അടുത്ത ബന്ധുക്കളായിരുന്ന അഞ്ച് പേര് മാത്രമായിരുന്നു സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്.
ഇന്നലെ രാത്രി 7.30 ഓടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുലേഖ മരിക്കുന്നത്. ഹൃദ്രോഗിയായിരുന്ന സുലേഖ മാസം 25നാണ് ഗള്‍ഫില്‍ നിന്നെത്തിയത്. ആദ്യ പരിശോധനയില്‍ തന്നെ രോഗ ലക്ഷണം കണ്ടു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. പരിശോധനയില്‍ ഇവരുടെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, കോഴിക്കോട് ജില്ലയില്‍ ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മെഡിക്കല്‍ കോളേജില്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ടായിരുന്ന ഒരു തൃശൂര്‍ സ്വദേശി ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 66 കോഴിക്കോട് സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 32 പേര് ഇതിനകം രോഗമുക്തരാകുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു. ജില്ലയില്‍ നിലവില്‍ 33 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഇതില്‍ 11 പേര് കോഴിക്കോട് മെഡിക്കല്‍ കോളേജിലും 18 പേര് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററായ (എഫ്.എല്‍.ടി.സി) കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര് കണ്ണൂരിലും ഒരു വിമാന ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലുമാണുള്ളത്. മെഡിക്കല്‍ കോളേജിലെ നാല് പോസിറ്റീവ് കേസുകള്‍ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയതിനാല്‍ ഇപ്പോള്‍ ജില്ലയില്‍ കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത് എഫ്.എല്‍.ടി.സിയിലാണ്.
ഇതു കൂടാതെ മൂന്ന് കാസര്‍ഗോഡ് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എം.വി.ആര് ക്യാന്‍സര്‍ സെന്ററിലും ചികിത്സയിലുണ്ട്. കണ്ണൂരില്‍ ചികിത്സയിലുണ്ടായിരുന്ന 6 പേരെ ചികിത്സയ്ക്കായി ഇന്ന് മിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 65 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 5058 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4915 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4827 എണ്ണം നെഗറ്റീവ് ആണ്. 143 പേരുടെ പരിശോധനാ ഫലം ലഭിക്കാന്‍ ബാക്കിയുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Recommended Video
'രാഹുല്‍ പറഞ്ഞത് അന്ന് അവഗണിച്ചു; ഒടുവിലിതാ മോദി തന്നെ ഈ അപ്രിയ സത്യങ്ങൾ അംഗീകരിച്ചിരിക്കുന്നു'