കോഴിക്കോട് രണ്ട് കൊറോണ രോഗികൾ, റൂട്ട് മാപ്പ് പുറത്ത്! ഇടപഴകിയവരെല്ലാം നിരീക്ഷണത്തിൽ
കോഴിക്കോട്: കൊവിഡ് 19 രോഗം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ രണ്ട് രോഗികളുടെ റൂട്ട് മാപ്പ് അധികൃതര്‍ പുറത്ത് വിട്ടു. രണ്ട് പേരും വിദേശത്ത് നിന്നും എത്തിയവരാണ്. ഇവരുമായി ബന്ധപ്പെട്ടവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട് എന്ന് കളക്ടര്‍ അറിയിച്ചു. കോഴിക്കോട് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
'കോഴിക്കോട് ജില്ലയിൽ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒന്നാമത്തെ വ്യക്തി മാർച്ച് 13 ന് ഇത്തിഹാദ് എയർവെയ്സ് EY 250 (3.20 am) അബുദാബിയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. വിമാനത്താവളത്തിൽ നിന്നും സ്വകാര്യ വാഹനത്തിലാണ് വീട്ടിലേക്ക് പോയത്, വീട്ടിൽ ഐസോലേഷനിൽ തന്നെ കഴിയുകയായിരുന്നു. വീട്ടിലുള്ള മുഴുവൻ പേരെയും ക്വാറൻ്റയിൻ ചെയ്തിട്ടുണ്ട്. രോഗിയെ കാണാൻ വന്ന ആളുകളെയും കണ്ടെത്തി ക്വാറൻ്റയിൻ ചെയ്തിട്ടുണ്ട്.
രണ്ടാമത്തെ വ്യക്തി മാർച്ച് 20ന് രാത്രി 9:50 നുള്ള എയർ ഇന്ത്യ AI 938 വിമാനത്തിൽ ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുകയും, അവിടെനിന്ന് നിന്നും നേരിട്ട് ആംബുലൻസ് മാർഗ്ഗം കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വ്യക്തിയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നിരുന്നാലും ഇനിയുള്ള ദിവസങ്ങൾ വളരെ നിർണായകമാണ്.
കൊറോണയെ പിടിച്ചുകെട്ടാൻ കൂട്ടായ പരിശ്രമം അനിവാര്യമാണ്.. ഓർക്കുക.. ഒരു ചെറിയ അശ്രദ്ധ പോലും വലിയ വിപത്തായി മാറും.. സർക്കാരിൻ്റെയും ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുനിന്നുമുള്ള നിർദ്ദേശങ്ങൾ വളരെ കർശനമായും പാലിക്കേണ്ടതുണ്ട്. ഒരു രോഗവും നമ്മളിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നില്ലെന്ന് ഉറപ്പുവരുത്താൻ മുൻകരുതലുകൾ കൃത്യമായി പാലിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് ഫലപ്രദമായി വൃത്തിയാക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക.
പൊതുപരിപാടികളും പൊതു ജനസമ്പർക്കവും കർശനമായും ഒഴിവാക്കുക. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവർ വീട്ടിലെ മുതിർന്നവർ കുട്ടികൾ എന്നിവരുമായി സമ്പർക്കം പൂർണമായും ഒഴിവാക്കി വീടുകളിൽ തന്നെ നിർബന്ധമായും കഴിയേണ്ടതാണ്. എന്തെങ്കിലും രോഗലക്ഷണങ്ങൾ( പനി ചുമ ശ്വാസതടസ്സം) ഉടൻ തന്നെ മെഡിക്കൽ ഓഫീസർ മായി ബന്ധപ്പെടുകയോ, ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടുകയോ വേണം. കൊറോണക്കെതിരെ സ്വയം കവചം തീർക്കുന്നതിലൂടെ സാമൂഹ്യ സുരക്ഷയും സാധ്യമാക്കാം.. നമ്മുടെ നാടിന്റെ സുരക്ഷ ഉറപ്പു വരുത്താൻ നമ്മൾ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. #COVID19 # അതിജീവിക്കുക തന്നെ ചെയ്യും'.