ഒളികാമറ ഓപ്പറേഷന്‍: പാർട്ടി ഇടപെടൽ തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം, എംകെ രാഘവന്റേത് കള്ളക്കണ്ണീർ!
കോഴിക്കോട് : യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവൻ എംപിയുമായി ടിവി9 ചാനൽ റിപ്പോർട്ടർമാർ നടത്തിയ ഒളികാമറാ സംഭാഷണം പുറത്തു വന്നതോടെ പരിഭ്രാന്തനായ അദ്ദേഹം പിച്ചും പേയും പറയുകയാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മോഹനൻ മാസ്റ്റർ. ചാനൽ പുറത്തു വിട്ട ഗുരുതരമായ ആക്ഷേപങ്ങൾക്ക് ഒന്നിനു പോലും ഒരു മറുപടിയും പറയാൻ എംപിക്കു കഴിഞ്ഞില്ല. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാധ്യമങ്ങൾക്ക് മുന്നിൽ 'കരച്ചിൽ നാടകം' നടത്തി തടിയൂരാനാണ് എംപി ശ്രമം നടത്തിയത് . ചാനൽ വാർത്തക്ക് പിന്നിൽ സിപിഎം ജില്ലാ നേതൃത്വം ആണെന്ന ആരോപണം ബാലിശമാണ് . ഈ ആരോപണം തെളിയിക്കാൻ എം കെ രാഘവനെ സിപിഎം വെല്ലുവിളിക്കുകയാണ്. ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധി ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ഗതികേടുകൊണ്ട് മാത്രമാണെന്നും എം. മോഹനൻ പറഞ്ഞു.
ടിവി9 ചാനൽ നടത്തിയ സ്റ്റിംഗ് ഒപ്പറേഷനിൽ ഇതുവരെ വിവിധ സംസ്ഥാനങ്ങളിലെ 15എം പി മാർ കുടുങ്ങിയതായാണ് മനസ്സിലാക്കുന്നത് . ബി ജെ പി , കോൺഗ്രസ് , സമാജ് വാദി പാർട്ടി തുടങ്ങിയ പാർടികളിൽ പെട്ടവരെല്ലാം ഈ പട്ടികയിലുണ്ട് . എം കെ രാഘവനെ പോലെ ഇതിൽ കുടുങ്ങിയ മഹാരാഷ്ട്രയിലെ ബി ജെ പി സ്ഥാനാർഥി രാംദാസ് തദസ്സിനെ അയ്യോഗ്യനാക്കണമെന്നു കോൺഗ്രസിൻറെ മുതിർന്ന നേതാവും മഹാരാഷ്ട്രയിലെ മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവ്വാൻ ആവശ്യപ്പെട്ടിരിക്കുകയാണ് . രാംദാസ് തദസ്സും, എം കെ രാഘവനും ഒരേ കാര്യങ്ങളാണ് ചാനലിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ബിജെപി നേതാവിനെ അയോഗ്യനാക്കണമെന്ന്!!
മഹാരാഷ്ട്രയിലെ ബി ജെ പി സ്ഥാനാർഥി രാംദാസ് തദസ്സിനെ അയ്യോഗ്യനാക്കണമെന്നു കോൺഗ്രസ്സ് നേതാവ് പൃഥ്വിരാജ് ചവ്വാൻ ആവശ്യപ്പെട്ടതിൻറെ പിന്നിലും സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വത്തിൻറെ ഗൂഡാലോചന ആരോപിക്കാൻ എം കെ രാഘവൻ തയ്യാറാകുമോ?. ചാനലിൻറെ സ്റ്റിംഗ് ഓപ്പറേഷനെ അംഗീകരിച്ച പൃഥ്വിരാജ് ചവ്വാൻ എന്ന കോൺഗ്രസ്സ് നേതാവിനെ എം കെ രാഘവനും കൂട്ടരും തള്ളിപ്പറയുമോ?. ഒരു നേതാവ് അംഗീരിക്കുകയും മറ്റൊരു നേതാവ് തള്ളിപ്പറയുകയും ചെയ്യുന്ന രീതി കോൺഗ്രസ്സിൻറെ പാപ്പരത്തമാണ് വെളിവാക്കുന്നത്.

പാര്‍ട്ടിക്കും എംകെ രാഘവനും വെല്ലുവിളി
എം.കെ രാഘവൻ ഞങ്ങൾക്കെതിരെ ഉന്നയിച്ച ബാലിശമായ ആരോപണത്തിനു എന്തെങ്കിലും ഒരു തെളിവ് പൊതുജനസമക്ഷം ഹാജരാക്കാൻ ശ്രീ എം കെ രാഘവനെയും അദ്ധേഹത്തിൻറെ പാർടിയെയും ഞങ്ങൾ വെല്ലുവിളിക്കുന്നു . എം കെ രാഘവൻ പത്രസമ്മേളനത്തിൽ പറഞ്ഞത് പോലെ ഞങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ എന്തിനാണ് അദ്ദേഹം വൈകിക്കുന്നതെന്നും മോഹനൻ മാസ്റ്റർ ചോദിച്ചു.

ആരോപണങ്ങള്‍ക്ക് മറുപടി വേണം
വാർത്ത സമ്മേളനത്തിൽ 'കള്ളകണ്ണീർ' നാടകമാടാതെ പുറത്തു വന്ന ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയുകയാണ് വേണ്ടത് . ചാനൽ പ്രവർത്തകരെ,മാർച്ച് 10ന് സ്വന്തം വീട്ടിൽ വെച്ച് കണ്ടു എന്നു സമ്മതിച്ച എം കെ രാഘവൻ ചാനൽ പുറത്തു വിട്ട സംഭാഷണമല്ല നടത്തിയത് എന്ന് ഇപ്പോൾ പറയുന്നു. ഇത് തെളിയിക്കേണ്ട ബാധ്യത അദ്ദേഹം സ്വയം ഏറ്റെടുക്കാത്തത് എന്ത് കൊണ്ടാണ്?. ജനങ്ങൾക്ക് ബോധ്യപ്പെടാവുന്ന ഒരു വിശദീകരണവും നൽകാൻ കഴിയാത്ത എം പിയുടെ കരച്ചിൽ മുൻകൂട്ടി തയാറാക്കിയ ഒരു തിരക്കഥ മാത്രമാണ്. നഗ്‌നമായ തിരഞ്ഞെടുപ്പ് അഴിമതി പുറത്തു വന്ന സാഹചര്യത്തിൽ അദ്ദേഹം എം പി സ്ഥാനം രാജി വെക്കാൻ തയ്യാറാകണം. അദ്ദേഹത്തിൻറെ സ്ഥാനാർഥിത്വം പിൻവലിക്കുന്നതിന് കോൺഗ്രസ്സ് സന്നദ്ധമാകണമെന്നും സിപിഎം ജില്ലാസെക്രട്ടറി ആവശ്യപ്പെട്ടു.












Click it and Unblock the Notifications