സിപിഎം ഉയര്‍ത്തിക്കൊണ്ടുവരുന്ന സ്വതന്ത്രര്‍ പാര്‍ട്ടിക്കുതന്നെ തലവേദനയാവുന്നു: ഒടുവിൽ പിടിഎ റഹീം!
കോഴിക്കോട്: ഹവാല ഇടപാടുമായി പിടിഎ റഹീം എംഎൽഎക്കുള്ള ബന്ധം അന്വേഷിക്കണമെന്നും എംഎൽഎ രാജിവെക്കണമെന്നു ആവശ്യപ്പെട്ട് കുന്ദമംഗലത്ത് കോൺഗ്രസ് പ്രവർത്തകർ എം എൽ എ യുടെ മുക്കം റോഡിലേക്കുള്ള ഓഫീസിലേക്ക് മാർച്ച് നടത്തി. ഹവാല കേസുമായി ബന്ധപ്പെട്ട് റഹീമിന്റെ മകനും മകളുടെ ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ വിദേശത്ത് പിടിയിലാവുകയും ജയിലിലടക്കപ്പെടുകയും ചെയ്ത വാർത്തകൾ പുറത്ത് വന്ന സാഹചര്യത്തിലാണ് മാർച്ച് നടത്തിയത്.
'കോടതി സര്‍ക്കാറിനെ തേച്ചൊട്ടിച്ചു, എജിയെ നിര്‍ത്തിപ്പൊരിച്ചു'; പ്രചരണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ
ഡി സി സി ജനറൽ സെക്രട്ടറി വിനോദ് പടനിലം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം ധനിഷ് ലാൽ, മണ്ഡലം പ്രസിഡണ്ട് ബാബു നെല്ലൂളി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി പത്മാക്ഷൻ, ടി.കെ.ഹിതേഷ് കുമാർ, എ.ഹരിദാസൻ, കെ.സി.രാധാകൃഷ്ണൻ , എം . കെ. അജീഷ്, തൂലിക മോഹനൻ, തുടങ്ങിയവർ നേതൃത്വം നൽകി .എം എൽ എ ഓഫീസിന് മുന്നിൽ പോലീസ് മാർച്ച് തടഞ്ഞു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒഫീസിന് മുമ്പിൽ പ്രതിഷേധിച്ചു.
അതേസമയം, തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സിപിഎം ഉയര്‍ത്തിക്കൊണ്ടുവരുന്ന സ്വതന്ത്ര എംഎല്‍എമാര്‍ ഓരോരുത്തരായി മുന്നണിക്കു തലവേദനയാകുന്നത് പാര്‍ട്ടിക്കു ക്ഷീണമായി മാറുന്നു. ഇടതു പിന്തുണയോടെ ജയിച്ച നിലമ്പൂരിലെ സ്വതന്ത്രന്‍ പി.വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയില്‍ പാര്‍ക്കു സംബന്ധിച്ച കൈയേറ്റ ആരോപണങ്ങള്‍ വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഇതിനു തൊട്ടുമുന്‍പായിരുന്നു കാരാട്ട് റസാഖ് എംഎല്‍എയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങള്‍. ഇപ്പോള്‍ കെ.ടി ജലീലിന്റെ ബന്ധു നിയമനം വന്‍വിവാദം ആയിരിക്കെയാണ് മറ്റൊരു ഇടത് സഹയാത്രികനായ പി.ടി.എ റഹീം എംഎല്‍എയുടെ മകനെതിരെയും ആരോപണം ഉയര്‍ന്നിരിക്കുന്നത്. നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന ഇത്തരം ആരോപണങ്ങള്‍ പാര്‍ട്ടിക്ക് തലവേദനയായി മാറുകയാണ്.