'സത്യനാഥൻ മനപൂർവ്വം അവഗണിച്ചു, മാറ്റിനിർത്തി'; പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്
കോഴിക്കോട്: കൊയിലാണ്ടിയിൽ സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന്റെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പി വി സത്യനാഥൻ തന്നെ മനപൂർവ്വം അവഗണിച്ചെന്നും പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറ്റി നിർത്തിയെന്നുമാണ് അഭിലാഷിന്റെ മൊഴി.
പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറ്റി നിർത്തിയതിന് പുറമെ മറ്റ് പാർട്ടിക്കാരിൽ നിന്ന് മർദ്ദനമേറ്റപ്പോൾ സംരക്ഷിച്ചില്ല, സംരക്ഷിച്ചില്ലെന്ന് മാത്രമല്ല കുറ്റപ്പെടുത്തുകയും ചെയ്തെന്നും ഇത് വൈരാഗ്യത്തിന് കാരണമായി എന്നാണ് അഭിലാഷ് പറഞ്ഞത്. റിമാൻഡ് റിപ്പോർട്ടിലാണ് അഭിലാഷിന്റ മൊഴിയിലെ വിവരങ്ങൾ വ്യക്തമാക്കുന്നത്.

അഭിലാഷ് കൊല നടത്താൻ ഉപയോഗിച്ച ആയുധം വാങ്ങിയത് ഗൾഫിൽ നിന്നാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. അന്വേഷണം സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കൊയിലാണ്ടി കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകുക. ഇന്നലെ രാത്രി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അഭിലാഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്ത് നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകമെന്ന് പ്രതി പോലീസിനോട് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ഉൾപ്പെടെ കൂടുതൽ വ്യക്തതയ്ക്ക് വേണ്ടിയാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
സി പി എം അംഗമായിരുന്ന അഭിലാഷിനെ കുറ്റകൃത്യങ്ങളുടെയും സ്വഭാവ ദൂഷ്യത്തിന്റെയും പേരിൽ ആണ് പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കിയത്. കൊയിലാണ്ടി നഗരസഭയിലെ താത്ക്കാലിക ഡ്രൈവർ ആയിരുന്ന പ്രതിയെ അതിൽ നിന്നും മാറ്റിയിരുന്നു, ഇതിന് പിന്നിൽ സത്യനാഥനായിരുന്നുവെന്ന വിശ്വാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
കൊല നടത്തിയ വ്യാഴാഴ്ച രാത്രി തന്നെ അഭിലാഷ് കൊയിലാണ്ടി പോലീസിൽ കീഴടങ്ങിയിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ അഭിലാഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊലപാതകത്തിന് ഉപയോഗിച്ച മൂർച്ചയേറിയ കറുത്ത പിടിയുള്ള കത്തി ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ നിന്ന് പോലീസ് വെള്ളിയാഴ്ച വൈകീട്ടോടെ കണ്ടെത്തി.
ചോദ്യം ചെയ്യലിൽ അഭിലാഷ് ആയുധമുപേക്ഷിച്ച സ്ഥലത്തെക്കുറിച്ച് വിവരം നൽകിയിരുന്നു. സത്യനാഥന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. നെഞ്ചിലും കഴുത്തിലും പുറത്തുമായി ആറ് മാരക മുറിമുകൾ ദേഹത്തുണ്ട്.












Click it and Unblock the Notifications