മീന്‍ വില്‍പ്പനയെച്ചൊല്ലി കൂട്ടയടി; പേരാമ്പ്ര മാർക്കറ്റ് അനിശ്ചിത കാലത്തേക്ക് അടച്ചു, നിരോധനാജ്ഞ
കോഴിക്കോട്: പേരാമ്പ്ര മല്‍സ്യ മാർക്കറ്റിൽ ഇന്ന് ഉണ്ടായ സംഘർഷം തികച്ചും ദൗർഭാഗ്യകരമാണെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍. നമ്മുടെ നാട് മുഴുവൻ കോവിഡ് മഹാമാരിയെ വരുതിയിലാക്കാൻ അക്ഷീണം പ്രയത്നിക്കുമ്പോൾ, കോവിഡ് മുൻകരുതലുകളെ കാറ്റിൽ പറത്തി കൊണ്ട് കുറച്ച് ആളുകൾ ചേരിതിരിഞ്ഞ് തെരുവിൽ എറ്റുമുട്ടിയത് അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. ഇത്തരം സംഭവങ്ങൾ പൊതുജന ആരോഗ്യ സുരക്ഷക്കും, ക്രമസമാധാന പാലനത്തിന് വെല്ലുവിളിയും, കോവിഡ് സാമൂഹ്യ വ്യാപനത്തിന് വഴി വെക്കുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ സാഹചര്യം കണക്കിലെടുത്ത് താഴെപറയുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടും ഉത്തരവാകുന്നുവെന്നും അദ്ദേഹം അറിയിച്ചു.
നിയന്ത്രണങ്ങള്‍
പേരാമ്പ്ര മത്സ്യ മാർക്കറ്റ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുകയും, ശക്തമായ പോലീസ് നിരീക്ഷണത്തിലുമായിരിക്കും.
പേരാമ്പ്ര മത്സ്യ മാർക്കറ്റ്, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ വാർഡ് 5, വാർഡ് 15 എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലോ അതിലധികമോ പേരോ ഇവിടങ്ങളിൽ സംഘം ചേരുന്നതിനും വിലക്കുണ്ട്.
ജില്ലാ പോലീസ് മേധാവി (റൂറൽ ) സംഭവത്തിൽ സംഘർഷത്തിൽ പങ്കെടുത്തവരുടെയും, ഈ സമയത്ത് സംഘർഷ ബാധിതപ്രദേശത്തിന്റെ പരിസരങ്ങളിൽ ഉണ്ടായിരുന്നവരുടെയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
ജില്ലാ പോലീസ് മേധാവി ബന്ധപെട്ട തദ്ദേശ സ്വയംഭരണ ആർ ആർ ടി (RRT) യുടെ സഹായത്തോടെ ഇവരെല്ലാവരും റൂം ക്വാറന്റൈനിൽ കഴിയുന്നു എന്ന് ഉറപ്പുവരുത്തും. ഇതിനായി കൃത്യമായ നിരീക്ഷണ സംവിധാനം ഒരുക്കം.
വാർഡ്തല ആർ ആർ ടികൾ രോഗ ലക്ഷണമുള്ളവരുടെ വിവരങ്ങൾ കോവിഡ് ജാഗ്രത പോർട്ടലിൽ എല്ലാ ദിവസവും റിപ്പോർട്ട് ചെയ്യണം.
ജില്ലാ മെഡിക്കൽ ഓഫീസർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരുടെയും, ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് കോവിഡ് പരിശോധന നടത്താനുള്ള നടപടികൾ സ്വീകരിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് കഴിയുമെങ്കിൽ ഇന്ന് തന്നെ കോവിഡ് പരിശോധന നടത്തണം.
നേരത്തെ അറിയിച്ചിരുന്നത് പോലെ, ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിൽ യാതൊരു തരത്തിലുള്ള സമരങ്ങളോ, പ്രധിഷേധ യോഗങ്ങളോ അനുവദിക്കില്ല.
മേല്‍ പറഞ്ഞ നിയന്ത്രണങ്ങൾ ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്തനിവാരണനിയമം സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്‍ഡ്യന്‍ പീനല്‍ കോഡ് 188 വകുപ്പ് പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.
വടകര സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, അസിസ്റ്റന്റ് സൂപ്പറിന്റെണ്ടെന്റ് പോലീസ് എന്നിവര്‍ മേല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി നടപടികളുമായി മുന്നോട്ടു പോകും. പൊതുജന ആരോഗ്യ സുരക്ഷക്ക് വെല്ലുവിളിയാകാൻ ആരെയും അനുവദിക്കില്ല. നമ്മുടെ ഒറ്റകെട്ടായ കോവിഡ് പ്രതിരോധത്തിനു തുരങ്കം വയ്ക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം.
സംഘർഷത്തിൽ ഉൾപ്പെട്ടവരും ആ സമയത്ത് അവിടെയുണ്ടായിരുന്ന എല്ലാവരും ഉടൻതന്നെ തന്നെ റൂം ക്വാറൻ്റയിനിൽ പ്രവേശിക്കേണ്ടതും എത്രയും വേഗം പേര് വിവരം, ഫോൺ നമ്പർ എന്നിവ ബന്ധപ്പെട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ അറിയിക്കുകയും,ഏഴുദിവസത്തിന് ശേഷം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്. ഏതെങ്കിലും രീതിയിൽ രോഗലക്ഷണം ഉള്ളവർ ഉടൻ തന്നെ മെഡിക്കൽ ഓഫീസറെ അറിയിക്കേണ്ടതാണ്.