എക്കാലവും ഇടതുപക്ഷത്ത് ഉറച്ചു നിന്ന മനുഷ്യസ്നേഹി, യുഎ ഖാദറിന്റെ മരണത്തിൽ അനുശോചിച്ച് സിപിഎം
തിരുവനന്തപുരം: മലയാള സാഹിത്യത്തിനു പൊതുവെയും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് പ്രത്യേകിച്ചും തീരാനഷ്ടമാണ് യു എ ഖാദറിന്റെ നിര്യാണം മൂലം ഉണ്ടായിരിക്കുന്നത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവൻ. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും പുരസ്കാരങ്ങൾ ലഭിച്ച മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരനായിരുന്നു അദ്ദേഹം. പുരോഗമനകലാസാഹിത്യസംഘം മുന്‍ സംസ്ഥാന പ്രസിഡന്റും കേരളസാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു.

എക്കാലവും ഇടതുപക്ഷത്ത് ഉറച്ചുനിന്ന മനുഷ്യസ്നേഹിയായിരുന്നു ഖാദർ. ഉത്തരകേരളത്തിന്റെ ഗ്രാമീണ ജീവിതത്തുടിപ്പുള്ള മിത്തുകൾക്ക് ഐതിഹാസിക മാനം നൽകിയ രചനാരീതിയാണ് അദ്ദേഹത്തിന്റേത്. അത് അപൂർവസുന്ദരവും അനനുകരണീയവുമാണ്. അഘോരശിവം, ഒരുപിടി വറ്റ്, ചങ്ങല, അടിയാധാരം, തൃക്കോട്ടൂര്‍ പെരുമ, കളിമുറ്റം, കഥപോലെ ജീവിതം, കൃഷ്ണമണിയിലെ തീനാളം തുടങ്ങി മലയാളി സ്നേഹപൂർവ്വം ഏറ്റെടുത്ത എത്രയോ കൃതികള്‍ അദ്ദേഹം സമ്മാനിച്ചു. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ ഖാദറിന്റെ കഥകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
അക്കാദമി അവാര്‍ഡുകൾക്ക് പുറമേ അബുദാബി ശക്തി അവാര്‍ഡും എസ് കെ പൊറ്റെക്കാട്ട് അവാര്‍ഡും മലയാറ്റൂര്‍ അവാര്‍ഡും സി എച്ച് മുഹമ്മദ് കോയ സാഹിത്യ അവാര്‍ഡും ഒക്കെ കൈരളി സ്നേഹപൂർവ്വം അദ്ദേഹത്തിന് സമ്മാനിച്ചു. പ്രിയപ്പെട്ട ഖാദറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും എ വിജയരാഘവൻ.












Click it and Unblock the Notifications