കോഴിക്കോട് ശക്തികേന്ദ്രങ്ങളിൽ പോലും കനത്ത തിരിച്ചടി; എന്തുകൊണ്ടിങ്ങനെ തോറ്റു; സിപിഎം പരിശോധിക്കുന്നു
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലുണ്ടായ തിരിച്ചടി പാര്‍ട്ടി പരിശോധിക്കുന്നു. എലത്തൂരിനും ബേപ്പൂരിനും പുറമെ സ്ഥാനാര്‍ഥി എ പ്രദീപ് കുമാറിന്റെ മണ്ഡലത്തിലും പാര്‍ട്ടി പിന്നാക്കം പോയിരുന്നു. ഇവയടക്കം പാര്‍ട്ടി കേന്ദ്രങ്ങള്‍ എന്തുകൊണ്ട് തങ്ങളെ ഇങ്ങനെ കൈവിട്ടുവെന്നാണ് സിപിഎം പരിശോധിക്കുന്നത്.
എ പ്രദീപ് കുമാര്‍ മൂന്നുവട്ടം ജയിച്ച കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ 4558 വോട്ടിനാണ് എല്‍ഡിഎഫ് പിന്നിലായത്. ഇത്തരമൊരു മുന്നേറ്റം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപോലും പ്രതീക്ഷിച്ചിരുന്നില്ല. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 27,873 വോട്ടിനായിരുന്നു ഇവിടെ പ്രദീപ് കുമാറിന്റെ വിജയം. മണ്ഡലത്തിലെ കരുവിശേരി മേഖലയില്‍ പാര്‍ട്ടിയില്‍ ശക്തമായ വിഭാഗീയത നിലനിന്നിരുന്നു. ഇതു പരിഹരിക്കാന്‍ ഇനിയും കഴിഞ്ഞില്ല എന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പു തുടങ്ങിയ ഈ പ്രശ്‌നം ഇനിയും പരിഹരിച്ചില്ല എന്നത് നാണക്കേടാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അമിത് ഷാ ധനമന്ത്രിയായേക്കും; ബിജെപി ദേശീയ അധ്യക്ഷനാകാന്‍ രണ്ടുപേര്‍, വിവരങ്ങള്‍ പുറത്ത്
നേരത്തെ അഡ്വ. മുഹമ്മദ് റിയാസ് മത്സരിച്ചപ്പോള്‍ പ്രദീപ് കുമാര്‍ കാലുവാരാന്‍ ആഹ്വാനം ചെയ്തു എന്ന നിലയില്‍ ചില മുന്‍കാല പാര്‍ട്ടി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയിരുന്നു. അന്ന് കൈചിഹ്നത്തില്‍ വോട്ടുചെയ്യാന്‍ പഠിപ്പിച്ച പ്രദീപിന് മറുപടി ഇത്തവണയും കൈചിഹ്നത്തില്‍ വോട്ടുചെയ്തു നല്‍കും എന്നായിരുന്നു പോസ്റ്റ്. ഉറ്റസുഹൃത്തായിരുന്ന ടി പി ചന്ദ്രശേഖരന്‍ വെട്ടേറ്റു മരിച്ചിട്ടും ഒന്നു തിരിഞ്ഞുനോക്കുക പോലും ചെയ്യാത്ത അധികാരമോഹിയാണ് പ്രദീപ് എന്നും ആരോപിച്ചിരുന്നു.
ഇടതിന്റെ കരുത്തുറ്റ കോട്ടയായി കരുതപ്പെടുന്ന ബേപ്പൂരില്‍ 42 വര്‍ഷങ്ങള്‍ക്കു ശേഷമാണ് യുഡിഎഫ് ലീഡ് നേടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 14,363 വോട്ടിനാണ് ഇവിടെ വികെസി മമ്മദ്‌കോയ വിജയിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ. വിജയരാഘവന് 1768 വോട്ടിന്റെ ലീഡുണ്ടായിരുന്നു. ഇവിടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ 10,425 വോട്ടിന്റെ ലീഡ് പിടിച്ചത്.
രൂപീകരിച്ച ശേഷം ആദ്യമായാണ് എലത്തൂരില്‍ യുഡിഎഫ് മുന്നിലെത്തുന്നത്. കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ മന്ത്രി എകെ ശശീന്ദ്രന്‍ 30,000ഓളം വോട്ടിന്റെ ലീഡ് നേടിയ മണ്ഡലമാണിത്. ഇവിടെ 103 വോട്ടുകള്‍ക്ക് എം കെ രാഘവന്‍ ലീഡ് ചെയ്തു. ഈ മാസം അവസാനം ചേരുന്ന സിപിഎം സംസ്ഥാന സമിതിക്കു പിന്നാലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റികള്‍ ചേരും.