വോട്ടെണ്ണലിനു ശേഷം സംഘർഷമൊഴിയാതെ വടകര: രണ്ടുദിവസത്തേക്ക് നിരോധനാജ്ഞ
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം വടകര മണ്ഡലത്തിൽ അങ്ങിങ്ങായി അക്രമവും ബോംബേറും. വോട്ടെണ്ണൽ ദിനത്തിൽ ആഹ്ലാദപ്രകടനത്തിനിടെയാണ് ഏറ്റുമുട്ടലുകൾക്കും പരസ്പര ആക്രമണങ്ങൾക്കും തുടക്കമായത്. മൂന്നു മുന്നണികളിലെയും പ്രവർത്തകരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണമുണ്ടായി. പാർട്ടി ഓഫീസുകളും ബസ് സ്റ്റോപ്പുകളും സ്മാരക സ്തൂപങ്ങളും തകർക്കപ്പെട്ടു. മണ്ഡലത്തിലെ പേരാമ്പ്ര, നാദാപുരം ഭാഗങ്ങളിലും നിരവധിയിടങ്ങളിൽ സംഘർഷമുണ്ടായി.
സുരേന്ദ്രന്റെ പതിനായിരത്തിലധികം വോട്ട് ജോർജിന്റേതാണെന്ന് ഏത് പൊട്ടക്കണ്ണനും അറിയാം: പിസി ജോർജ്
വടകരയ്ക്കടുത്ത് ചെമ്മരത്തൂർ ആര്യന്നൂരിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ അക്രമത്തിൽ ആർഎസ്എസ് മുഖ്യശിക്ഷക് തൊള്ളൻപറക്കൂൽ സുരേഷിനു വെട്ടേറ്റു. വീട്ടിലേക്കു പോകുന്നതിനിടെ തടഞ്ഞു നിർത്തി ആയിരുന്നു ആക്രമണം. കൈകൾക്കും കാലിനും ഗുരുരതമായി പരിക്കേറ്റ ഇദ്ദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിപ്പള്ളിയിൽ ആർഎംപി പ്രവർത്തകൻ വിപി പ്രകാശന്റെ വീടിനു നേരെ ബോംബേറുണ്ടായി. വീട്ടിൽ ആളുണ്ടായിരുന്നില്ല.
പാര്‍ട്ടി ഓഫീസില്‍ കയറി ആക്രമണം
സിപിഎം ടൗൺ ലോക്കൽ കമ്മിറ്റി അംഗം സമീറിനെ പാർട്ടി ഓഫീസിൽ കയറി ഇരുമ്പുദണ്ഡുപയോഗിച്ച് മർദിച്ചതായി പരാതിയുണ്ട്. കൈക്കും തോളിനു പരിക്കേറ്റ ഇദ്ദേഹം വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച തട്ടോളിക്കരയിൽ ഡിവൈഎഫ്‌ഐ കുന്നുമ്മക്കര മേഖലാ വെസ് പ്രസിഡന്റ് എം പി സനുവിന്റെ വീടിനു നേരെ ബോംബേറുണ്ടായി. വീടിന്റെ വാതിലുകളും ജനലുകളും ചുമരും തകർന്നു. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. രണ്ടാം മൈലിൽ ലീഗ് പ്രവർ്ത്തകൻ തത്തോത്തു ഫൈസലിന്റെ വീടിനു നേരെയും ബോബെറിഞ്ഞു.
ബോംബും ആയുധങ്ങളും
സിപിഎം- ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായ വളയത്തിനടുത്ത ചെറുമോത്ത് പള്ളി മുക്കിൽ നാടൻ ബോംബുകളും സ്റ്റീൽ ബോംബുകളും വെടി മരുന്നും കണ്ടെത്തി. ഒ പി മുക്കിൽ സി പി എം അനുഭാവിയുടെ വീടിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞു. പള്ളിമുക്കിലെ മങ്ങാരത്ത് ഫൈസലിന്റെ നിർമ്മാണ പ്രവൃത്തി നടക്കുന്ന വീടിനുള്ളിൽ ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബ് ശേഖരം. ഫൈസൽ വിദേശത്താണ് രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് ബോംബ് ശേഖരം കണ്ടെത്. പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ ഓവ് ചാലിനുള്ളിൽ രണ്ട് സ്റ്റീൽ ബോംബും സമീപത്തെ മറ്റൊരു ഓവ് ചാലിൽ പ്ലാസ്റ്റിക്ക് സഞ്ചിയിൽ സൂക്ഷിച്ച നിലയിൽ 500 ഗ്രാം വെടി മരുന്നും കണ്ടെത്തി.
സ്റ്റീല്‍ ബോംബ് ആക്രമണം
ഒപി മുക്കിൽ സി പി എം അനുഭാവി തോലോൽ സുരേന്ദ്രന്റെ വീടിന് നേരെ അക്രമികൾ സ്റ്റീൽ ബോംബെറിഞ്ഞു.വീടിന്റെ മുൻഭാഗത്തെ ഭിത്തിയിൽ പതിച്ച ബോംബ് ഉഗ്ര ശബ്ദത്തിൽ പൊട്ടി തെറിച്ചു.രാത്രി പന്ത്രണ്ട് മണിയോടെയാണ് ബോംബ്ബേറുണ്ടായത്.ബോംബ് ശേഖരം കണ്ടെത്തിയതിനെ തുടർന്ന് മേഖലയിൽ പോലീസ് വ്യാപകമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.വളയം എസ് ഐ രാംജിത്ത് പി ഗോപിയുടെ നേതൃത്വത്തിൽ പോലീസും ബോംബ് സ്‌ക്വാഡും,പയ്യോളിയിൽ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. പേരാമ്പ്ര നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും അക്രമസംഭവങ്ങളുണ്ടായി.
Recommended Video
രണ്ട് ദിവസത്തെ നിരോധനാജ്ഞ
ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കോഴിക്കോട് റൂറൽ ജില്ലയിൽ രണ്ടുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. വടകര, ചോമ്പാല, എടച്ചേരി, നാദാപുരം, വളയം, കുറ്റിയാടി, പേരാമ്പ്ര, കൊയിലാണ്ടി, പോലീസ് സ്‌റ്റേഷൻ പരിധികളിൽ ശനിയാഴ്ച രാവിലെ പത്തുമുതൽ തിങ്കളാഴ്ച രാവിലെ പത്തുവരെയാണ് നിരോധനാജ്ഞ. പൊതുസ്ഥലങ്ങളിൽ പത്തിൽ കൂടുതൽ ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല. ആയുധങ്ങൾ കൊണ്ടുനടക്കാനോ ജാഥകളും പ്രകടനങ്ങളും നടത്താനോ പാടില്ലെന്നു ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.