മന്ത്രവാദ ചികിത്സയെ തുടർന്നുള്ള യുവതിയുടെ മരണം; ഭർത്താവിനെതിരെ കൂടുതൽ ആരോപണങ്ങൾ; പൊലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട്: മന്ത്രവാദ ചികിത്സയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ നൂർജഹാനാണ് മരിച്ചത്. ഭർത്താവ് ജമാലിനെതിരെയാണ് ആരോപണങ്ങൾ.
അതേസമയം, നൂർജഹാന്റെ ഒരു മകളും ചികിത്സ കിട്ടാതെ മരിച്ചെന്ന് കുടുംബം ആരോപിച്ചു. ഒന്നര വയസുകാരിയായ മകൾക്ക് തലയ്ക്ക് ട്യൂമർ ബാധിച്ചിട്ടും ചികിത്സ നൽകിയില്ല. മന്ത്രവാദ ചികിത്സ നടത്തി ആശുപത്രിയിൽ കൊണ്ടുപോകാൻ ജമാൽ അനുവദിച്ചില്ലെന്നും ചികിത്സ കിട്ടാതെയാണ് ഒന്നരവയസുണ്ടായിരുന്ന മകൾ മരിച്ചതെന്നും നൂർജഹാന്റെ ഉമ്മ കുഞ്ഞായിഷ പറഞ്ഞു.
കോപ്ടർ അപകടം: ബിപിൻ റാവത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ; 7 പേർ മരിച്ചതായി തമിഴ് മാധ്യമങ്ങൾ
നൂർജഹാൻ മന്ത്രവാദ ചികിത്സയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഭർത്താവ് ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ച് യുവതിയെ ആലുവയിലെ മതകേന്ദ്രത്തിലെത്തിച്ചെന്നും അവിടെവച്ച് ചികിത്സ കിട്ടാതെ മരിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം. മന്ത്രവാദ ചികിത്സ നടത്താതെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നുവെങ്കിൽ നൂർജഹാൻ രക്ഷപ്പെടുമായിരുന്നുവെന്നും ഉമ്മ പറയുന്നു.
സംഭവത്തില്‍ വളയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. നൂർജഹാന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും. ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
കഴിഞ്ഞ ഒരു വർഷമായി നൂർജഹാന് തൊലിപ്പുറത്ത് വ്രണമുണ്ടായി പഴുപ്പ് വരുന്ന രോഗമുണ്ടായിരുന്നു. എന്നാൽ രോഗം ഗുരുതരമായപ്പോൾ ഭാര്യയ്ക്ക് ജമാൽ ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്. നേരത്തെ ജമാലിന്റെ എതിർപ്പവഗണിച്ച് ബന്ധുക്കൾ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു, പക്ഷേ ചികിത്സ തുടരാന്‍ ജമാല്‍ അനുവദിച്ചില്ല.
ജൂഹീ... എന്തൊരു അഴകാണ് കാണാന്‍; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
ചൊവ്വാഴ്ച വൈകീട്ട് ഭാര്യയെയും കൊണ്ട് ആലുവയിലെക്ക് പോയ ജമാല്‍ പുലർച്ചയോടെ മരണവിവരം ബന്ധുക്കളെ വിളിച്ചറിയിച്ചു. ആശുപത്രി ചികിത്സ നല്‍കാതെ മന്ത്രവാദ ചികിത്സ നടത്തിയതാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. നൂർജഹാന്റെ ഉമ്മയും ബന്ധുവുമാണ് വളയം പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.