കോഴിക്കോട് മെഡിക്കൽ കോളേജിലെ യുവതിയുടെ മരണം: മരുന്ന് മാറി കുത്തിവെച്ചെന്ന് ആരോപണം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് ആരോപണം. കുടരിഞ്ഞി സ്വദേശിനിയായ ബിന്ദുവാണ് മരിച്ചത്. നാല്പത്തിയഞ്ചു വയസ്സായിരുന്നു. മരുന്ന് മാറി കുത്തിവെച്ചതിനാലാണ് മരണം സംഭവിച്ചതെന്നാണ് ബിന്ദുവിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. പനിയെത്തുടർന്നായിരുന്നു ബിന്ദു ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. യുവതിയുടെ ബന്ധുക്കളുടെ ആരോപണത്തില്‍ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു.
ദിലീപിനെ ചീത്ത വിളിക്കുന്നത് കാണാന്‍ ആളുകൂടും: തള്ള് തൊഴിലാളികള്‍ പറയുന്നതല്ല സത്യമെന്നും ശാന്തിവിള
ഇന്നലെ വൈകിട്ടായിരുന്നു പനിയെ തുടർന്ന് ബിന്ദു ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. അത്യാഹിത വിഭാഗത്തില്‍ കാണിച്ചതിനെ തുടർന്ന് പനി കൂടുതലായതിനാൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ ഇൻജെക്ഷൻ എടുത്ത ശേഷം യുവതിയുടെ പൾസ് കുറയുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ഇൻജെക്ഷൻ മരുന്ന് മാറ്റി കുത്തിവെച്ചതാണ് മരണ കാരണമെന്ന പരാതിയെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു. 304 എ എന്ന വകുപ്പ് ചേർത്താണ് കേസെടുത്തിരിക്കുന്നത്. ആരോപണം ഉയർന്ന് പശ്ചാത്തലത്തില്‍ മൃതദേഹം പോസ്റ്റുമാർട്ടം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം രോഗിയുടെ മരണ കാരണം വ്യക്തമല്ലയെന്നാണ് മെഡിക്കല്‍ കോളോജ് ഡോക്ടർമാർ പറയുന്നത്. ഇന്നലെ വൈകിട്ട് നൽകിയ അതേ മരുന്ന് തന്നെയാണ് ഇന്ന് രാവിലെയും നൽകിയതെന്നും എന്താണ് മരണകാരണമെന്ന് വ്യക്തതയില്ല എന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. വിഷയത്തില്‍ ആരോഗ്യമന്ത്രി ഉള്‍പ്പടെ റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.