പേരാമ്പ്രയുടെ വികസനം: 23.20 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് കൂടി ഭരണാനുമതി ലഭിച്ചു
കോഴിക്കോട്: പേരാമ്പ്രയുടെ വികസന പ്രവര്‍ത്തനത്തിന് ആക്കം കൂട്ടാൻ 23.20 കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് കൂടി ഭരണാനുമതി ലഭിച്ചതായി മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിച്ചു. മണ്ഡലത്തിൽ രണ്ട് പാലങ്ങളുടെ നിർമാണത്തിനും കുറ്റ്യാടി പുഴയുടെ തീര സംരക്ഷണത്തിനുമായാണ് തുക അനുവദിച്ചത്.
കുറ്റ്യാടി പുഴയ്‌ക്ക് കുറുകെ ചങ്ങരോത്ത് പഞ്ചായത്തിനെയും മരുതോങ്കര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോട്ടത്താൻകണ്ടി പാലം നിർമാണത്തിന് 9.20 കോടി രൂപയുടെയും കീഴരിയൂർ- തുറയൂർ പൊടിയാടി റോഡിലെ ചിറ്റടിതോടിനു കുറുകെ മുറിനടക്കൽ പാലം നിർമിക്കാൻ നാലു കോടി രൂപയുടെയും ഭരണാനുമതിയാണ് പൊതുമരാമത്ത് വകുപ്പിൽനിന്ന് ലഭിച്ചത്. ഈ പാലങ്ങൾ യാഥാർഥ്യമാകുന്നത്തോടെ പ്രദേശത്തെ ടൂറിസം സാധ്യതകൾ കൂടുതൽ മെച്ചപ്പെട്ടതാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനോടൊപ്പം ചങ്ങരോത്ത്, ചെറുവണ്ണൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കുറ്റ്യാടി പുഴയുടെ ഭാഗങ്ങളിൽ പ്രളയത്തിലും മറ്റും തകർന്ന തീരം സംരക്ഷിക്കാൻ ഭിത്തി നിർമിക്കുന്ന പദ്ധതിക്ക് 10 കോടി രൂപയുടെ ഭരണാനുമതി ജലവിഭവ വകുപ്പിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഇത് പ്രാവർത്തികമാകുന്നതിലൂടെ പ്രദേശവാസികളുടെ ഭയാശങ്കകൾക്ക് വിരാമമാകും. മാറ്റത്തിന്റെ പാതയിൽ അതിവേഗം സഞ്ചരിക്കുന്ന പേരാമ്പ്ര മണ്ഡലത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications