അലി അക്ബര്‍ ബേപ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും; ലക്ഷ്യം സീറ്റ് പിടിച്ചെടുക്കല്‍
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരും കോര്‍പ്പറേഷനില്‍ ഉള്‍പ്പടെ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ തുടക്കം കുറിച്ചിരിക്കുകയാണ് ബിജെപി. പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനം നടത്തിയ ശോഭാ സുരേന്ദ്രനെതിരെ അച്ചടക്ക നടപടി എടുക്കാതിരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കമായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉള്‍പ്പടേയുള്ള പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കി പ്രചാരണ രംഗത്തേക്കിറങ്ങാനാണ് ബിജെപിയുടെ നീക്കം. പ്രമുഖ നേതാക്കള്‍ക്ക് പുറമെ സംവിധായകന്‍ അലി അക്ബര്‍ ഉള്‍പ്പടേയുള്ള പ്രമുഖരേയും ബിജെപി സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അലി അക്ബറിനെ
സംവിധായകനും സംഘപരിവാര്‍ അനുകൂലിയുമായ അലി അക്ബറിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തിലേക്കാണ് ബിജെപി പരിഗണിക്കുന്നത്. ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നതിന് മുമ്പ് ആംആദ്മി പാര്‍ട്ടി അനുഭാവിയായിരുന്ന അലി അക്ബര്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ നിന്നും ചൂല്‍ അടയാളത്തില്‍ ജനവിധി തേടിയിരുന്നു.
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി
2014 ല്‍ ആയിരുന്നു ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അലി അക്ബര്‍ വടകരയില്‍ നിന്നും മത്സരിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ രണ്ടാമതും വിജയിച്ച ആ തിരഞ്ഞെടുപ്പില്‍ ആറാമത് മാത്രമായിരുന്നു അലി അക്ബറിന് എത്താന്‍ സാധിച്ചത്. 6245 വോട്ടുകള്‍ മാത്രമായിരുന്നു അലി അക്ബറിന് ലഭിച്ചത്. 0.65 ശതമാനം വോട്ട് മാത്രമായിരുന്നു ലഭിച്ചത്. പിന്നീട് സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിച്ച് തുടങ്ങിയ അലി അക്ബര്‍ ബിജെപി പക്ഷത്തേക്ക് ചായുകയായിരുന്നു.
ബേപ്പൂര്‍ മണ്ഡലത്തില്‍
ബേപ്പൂര്‍ മണ്ഡലത്തില്‍ അലി അക്ബര്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി പി എമ്മിലെ വികെസി മമ്മദ് കോയ വിജയിച്ച മണ്ഡലത്തില്‍ പ്രകാശനിലൂടെ മൂന്നാം സ്ഥാനത്ത് എത്താന്‍ ബിജെപിക്ക് സാധിച്ചിരുന്നു. 17.96 ശതമാനം വോട്ടുകളായിരുന്നു (27958) ബിജെപിക്ക് അന്ന് ലഭിച്ചത്.
മികച്ച സ്ഥാനാര്‍ത്ഥി
2011 ലേതില്‍ നിന്നും വലിയ മുന്നേറ്റം കഴിഞ്ഞ തവണ ഉണ്ടാക്കാന്‍ സാധിച്ചെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. 2011 ല്‍ കെപി ശ്രീശന് 11000 വോട്ടുകള്‍ മാത്രമായിരുന്നു ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ തവണ അത് വലിയ തോതില്‍ വര്‍ധിപ്പിക്കാന‍് കഴിഞ്ഞു. ഇത്തവണ മികച്ച സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കുന്നതോടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാന‍് സാധിക്കുമെന്നും ബിജെപി കരുതുന്നു.
കോലീബി സഖ്യം
1991 ലെ കോലീബി സഖ്യത്തിന്‍റെ ചരിത്രം പേറുന്ന മണ്ണ് കൂടിയാണ് ബേപ്പൂര്‍. 1991ല്‍ പരീക്ഷിക്കപ്പെട്ട വടകര - ബേപ്പൂര്‍ - മോഡല്‍ സഖ്യമാണ് പിന്നീട് കേരള രാഷ്ട്രീയത്തില്‍ കോ- ലീ- ബി സഖ്യം എന്ന പേരില്‍ അറിയപ്പെടുന്നത്. ബേപ്പൂര്‍ നിയമ സഭ മണ്ഡലത്തിലും വടകര ലോക് സഭ മണ്ഡലത്തിലും പൊതുസ്വതന്ത്രരെ നിര്‍ത്താമെന്നതായിരുന്നു ധാരണ.
മഞ്ചേശ്വരം
കേരളത്തിലാകെ യുഡിഎഫിനെ പിന്തുണക്കുന്നതിനു പ്രതിഫലമായി മഞ്ചേശ്വരം നിയമ സഭമണ്ഡലത്തില്‍ ബിജെപിയുടെ സമുന്നതായ നേതാവ് കെ ജി മാരാര്‍ക്കെതിരെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും വോട്ടു മറിച്ചുനല്‍കി അദ്ദേഹത്തെ വിജയിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ധാരണ. എന്നാല്‍ മുസ്ലിം ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ തന്നെ വിവരം പുറത്തുവിടുകയായിരുന്നു.
വിജയിച്ചത് സിപിഎം
കോ ലീ ബി സഖ്യം ഉണ്ടായിട്ടും ബേപ്പുരില്‍ വിജയിക്കാന്‍ പൊതു സ്വതന്ത്രനായി മത്സരിച്ച കെ മാധവന്‍ കുട്ടിക്ക് സാധിച്ചിരുന്നില്ല. സിപിഎം ടിക്കറ്റില്‍ മത്സരിച്ച ടികെ ഹംസ വിജയിച്ചപ്പോള്‍ കെ മാധവന്‍കുട്ടി രണ്ടാമതെത്തി. 66683 വോട്ടുകള്‍ ടികെ ഹംസയ്ക്ക് ലഭിച്ചപ്പോള്‍ കെ മാധവന്‍കുട്ടിക്ക് 60413 വോട്ടുകള്‍ മാത്രമായിരുന്നു ലഭിച്ചത്. ബിഎസ്പി ടിക്കറ്റില്‍ മത്സരിച്ച കെ ബാബുവിന് 889 വോട്ടുകളും ലഭിച്ചു.
മമ ധർമ്മ
അതേസമയം, പുതിയ ചിത്രമായ 1921 ന്‍റെ ചിത്രീകരണത്തിനുള്ള ഒരുക്കത്തിലാണ് അലി അക്ബര്‍. മമ ധർമ്മ' എന്ന പേരിൽ സിനിമാ നിർമാണ കമ്പനി ആരംഭിച്ച് ജനകീയപങ്കാളിത്തത്തോടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് ചിത്രം നിർമിക്കുന്നത്. കഴിഞ്ഞ മാസം മൂകാംമ്പികയില്‍ പോയി അലി അക്ബര്‍ തിരക്കഥ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്നു. ആഷിഖ് അബുവിന്‍റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന 'വാരിയംകുന്നൻ' എന്ന സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അലി അക്ബര്‍ പുതിയ ചിത്രം പ്രഖ്യാപിച്ചത്.
കെ സുരേന്ദ്രന്‍ കോന്നിയിലും
അതേസമയം, സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ കോന്നിയിലും ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയെ കാസര്‍ഗോഡും നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ശോഭാ സുരേന്ദ്രനെ കാട്ടാക്കട നിയോജക മണ്ഡത്തിലേക്കുമാണ് പാര്‍ട്ടി പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ടിപി സെന്‍കുമാര്‍, ജേക്കബ്ബ് തോമസ്,മുന്‍ ഐഎസ്ആര്‍ഓ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ എന്നിവരും ബിജെപിയുടെ പ്രാഥമിക പരിഗണനാ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.