വിദേശത്ത് നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞത് രണ്ട് ദിവസം: സുലേഖയുടെ കുടുംബം നിരീക്ഷണത്തിൽ!!
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൊറോണ ബാധിച്ച് ഞായറാഴ്ച മരിച്ച സുലേഖ ക്വാറന്റൈിനിൽ കഴിഞ്ഞത് രണ്ട് ദിവസമെന്ന് റിപ്പോർട്ട്. മെയ് 20നാണ് ഇവർ ഭർത്താവിനൊപ്പം വിദേശത്ത് നിന്ന് മടങ്ങിയെത്തിയത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവർ 23ാം തിയ്യതിവരെയാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്.
കോഴിക്കോട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ ക്വാറന്റൈനിൽ കഴിഞ്ഞ ഇവർ ഹൃദ്രോഗമുള്ള ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതോടെ വീട്ടിലേക്ക് പോകുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ഭർത്താവിനെ ആശുപത്രിയിലേക്ക് മാറ്റുന്നത്. എന്നാൽ ഇവരെ വീട്ടിലേക്ക് പോകാൻ അനുവദിച്ച വിവരം മാവൂർ പഞ്ചായത്ത് അധികൃതരോ ആരോഗ്യ വകുപ്പോ അറിഞ്ഞിരുന്നുമില്ല. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഹൃദ്രോഗമുള്ള ഇവരെ കടുത്ത രക്തസമ്മർദ്ദവും അലട്ടിയിരുന്നു.

മെയ് 25ന് കൊറോണ വൈറസ് ലക്ഷണങ്ങൾ കണ്ടതോടെയാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുന്നത്. ഹൃദ്രോഗികളായ ഇരുവരും ഒരുമിച്ചാണ് ക്വാറന്റൈനിൽ കഴിഞ്ഞിരുന്നത്. പെരുന്നാൾ സമയത്ത് ഇവർ വീട്ടിലെത്തിയതുകൊണ്ട് ഇരുവരുമായും സമ്പർക്കം പുലർത്തിയെന്ന് കരുതുന്ന മക്കളെയും അവരുടെ കുടുംബത്തെയും ഇതിനകം തന്നെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ ഭർത്താവിനും രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തിലേക്ക് ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്ത് ഞായറാഴ്ച 61 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസർഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.












Click it and Unblock the Notifications