ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് റെയിഡ്; നൂറ് കിലോ പുകയില ഉൽപന്നങ്ങളുമായി യുപി.സ്വദേശി അറസ്റ്റിൽ
വടകര: വടകരയിലും,പരിസര പ്രദേശങ്ങളിലും വിതരണത്തിനെത്തിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഇതര സംസ്ഥാന തൊഴിലാളിയെ ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു.യു.പി.ബനാഫ ജില്ലയിൽ ബിരാജു മകൻ മോനു യാദവിനെ(20)യാണ് വടകര ഡി.വൈ.എസ്.പി.സി.ആർ.സന്തോഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് വടകര പഴയ ബസ് സ്റ്റാൻഡിൽ വെച്ച് അറസ്റ്റ് ചെയ്തത്.ഉത്തരേന്ത്യൻ സംസ്ഥാനത്തു നിന്നും വിതരണത്തിനായി എത്തിച്ച ഹാൻസ് അടക്കമുള്ള വിവിധ തരത്തിലുള്ള പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയവ.
112 ഡബ്ബകളിലായി സൂക്ഷിച്ച പുകയില പൗഡറുകൾ,42 കിലോ ചെറിയ പാക്കറ്റുകളിലായുള്ളതും,215 വലിയ പാക്കറ്റുകളിൽ സൂക്ഷിച്ചതുമായ പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.മൊത്തം നൂറ് കിലോ പുകയില ഉൽപ്പന്നങ്ങളാണുള്ളത്.കടകളിൽ വിൽപ്പനയ്ക്കും,വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിതരണത്തിനെത്തിച്ചതാണ് പുകയില ഉൽപ്പന്നങ്ങളെന്ന് പോലീസ് പറഞ്ഞു.പ്രതിയോടൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപെട്ടു.പ്രതിയെ കോടതിയിൽ ഹാജരാക്കി.വടകരയിൽ ലഹരി മാഫിയ പിടിമുറുക്കുന്നതിനെ പറ്റി ഇന്നലെ സിറാജ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനു പിന്നാലെ പോലീസ് നടപടി ശക്തമാക്കിയതിനെ തുടർന്നാണ് വൻ ഉൽപ്പന്നങ്ങളുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിലായത്.ലഹരി മാഫിയ യു.പി സ്കൂള്‍ വിദ്യാര്‍ത്ഥികളിലും പിടിമുറുക്കുന്നു.മിട്ടായി രൂപത്തിലുള്ള വസ്തുക്കൾ പിഞ്ചു കുഞ്ഞുങ്ങൾക്ക് നൽകാൻ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയകൾ രംഗത്ത്. കൗമാരക്കാരായ കുട്ടികളാണ് പിഞ്ചു കുട്ടികള്‍ക്കാണ് ലഹരി പദാര്‍ത്ഥങ്ങള്‍ നൽകി മയക്കു മരുന്ന് മാഫിയ വിപണി കണ്ടെത്താൻ ശ്രമിക്കുന്നത്.കഴിഞ്ഞ ദിവസം കുറ്റ്യാടി പരിസത്തെ രണ്ട് സ്കൂളുകളില്‍ അധ്യാപകരുടെ പരാതിയെ തുടര്‍ന്ന് എക്സൈസ് അധികൃതര്‍ പരിശോധനക്കെത്തി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഉദ്യോഗസ്ഥര്‍ക്ക് വിദ്യര്‍ത്ഥികളില്‍ നിന്ന് ലഭിച്ചത്.
കൗമാരക്കാരായ ചേട്ടന്മാരാണ് ലഹരി മിഠായികള്‍ നല്‍കിയതെന്ന് വിദ്യാര്‍ത്ഥികള്‍ അധ്യാപകരോട് പറഞ്ഞു. ഇത് ലഹരിയാണെന്ന് കുട്ടികള്‍ക്കറിയില്ല. ലഹരി മോശം വസ്തുവാണെന്നും അറിയില്ല. ഉയര്‍ന്ന ക്ലാസുകളിലെ ചില വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കാറുണ്ടെങ്കിലും പിഞ്ചു വിദ്യാര്‍ത്ഥികളിലേക്ക് ലഹരി എത്തുന്നുണ്ടെന്ന വാര്‍ത്ത അികൃതരെ പോലും ഞെട്ടിച്ചിട്ടുണ്ട്. നന്നേ ചെറുപ്പത്തില്‍ തന്നെ കുട്ടികളെ ലഹരിക്കടിപ്പെടുത്താനാണ് ശ്രമം.
അതേസമയം സ്കൂള്‍ പരിസരങ്ങളെ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളെ വില്പന നടത്തുന്ന സംഘങ്ങള്‍ ഇപ്പോഴും സജീവമാണ്. ഓരോ ടൗണിലും പ്രത്യേകം കേന്ദ്രങ്ങളിലാണ് ലഹരി വില്പനക്കാര് തമ്പടിക്കുന്നത്. വടകര റെയില്‍വേ സ്റ്റേഷന്, പഴയ ബസ്റ്റാന്റ്, ഐസ്റോഡ് ,വില്യാപ്പള്ളി ടൗണ്‍, കുറ്റ്യാടി റിവര്റോഡ് പരിസരം,ആളൊഴിഞ്ഞ മറ്റു കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളാണ് ലഹരി വിൽപ്പനക്കാർ കേന്ദ്രീകരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വസ്തുക്കള്‍ നല്‍കാനായി പ്രത്യേക സംഘങ്ങള്‍ പ്രവത്തിക്കുന്നു. കഞ്ചാവ് ഉൾപ്പടെയുള്ളവ പിടികൂടാൻ സംസ്ഥാന സർക്കാർ പോലീസിൽ ആന്റി നാർക്കോട്ടിക് സ്പെഷൽ ടീമിനെ സംസ്ഥാനത്തൊട്ടുക്കും നിയമിച്ചിട്ടുണ്ട്.
ഈ സ്ക്വാഡ് കഴിഞ്ഞ രണ്ട് ദിവസം തുടർച്ചയായി രണ്ടര കിലോവിലധികം കഞ്ചാവ് വടകര നഗരത്തിൽ നിന്നും പിടികൂടിയിരുന്നു.എക്സ്സൈസും സ്കൂള്‍ പരിസരത്തെ ലഹരി വില്പനക്കെതിരെ നടപടി ശക്തമാക്കിയിട്ടുണ്ട്.ഇതര സംസ്ഥാന തൊഴിലാളികളുടെ വരവ് വർദ്ധിച്ചതോടുകൂടിയാണ് കഞ്ചാവ്,നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉൾപ്പടെയുള്ള ലഹരി ഉൽപ്പന്നങ്ങൾ വിപണി കൈയ്യടക്കിയത്.എന്നാൽ ഇവരുടെ താമസ കേന്ദ്രങ്ങളിൽ പരിശോധന നടത്താനോ,വിവര ശേഖരണം നടത്താനോ ബന്ധപ്പെട്ടവർ തയ്യാറാകാത്തതുമാണ് ലഹരി പദാർത്ഥ ഉൽപ്പന്നങ്ങൾ യഥേഷ്ടം എത്തിച്ചേരുന്നത്.വടകരയില്‍ എന്‍.ഡി.പി.എസ് കോടതി പ്രവര്‍ത്തിക്കുന്നതിനാല്‍ ലഹരി കേസുകളിലെ പ്രതികള്‍ പല ആവശ്യങ്ങള്‍ക്കായി വടകരയിലെത്തുന്നുണ്ട്. ടൗണിലും പരിസരങ്ങളിലും കഞ്ചാവ്, ലഹരി വസ്തുക്കളുടെ കച്ചവടം വര്‍ധിക്കുന്നതിന് ഒരു കാരണം ഇതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.