ദൃശ്യ കൊലക്കേസ് പ്രതി കുതിരവട്ടത്ത് ജീവനൊടുക്കാൻ ശ്രമിച്ചു; ഇത് രണ്ടാം തവണ
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയിൽ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു. പെരിന്തൽമണ്ണ ദൃശ്യ വധക്കേസ് പ്രതി വിനേഷ് ആണ് ഫൊറൻസിക് സെല്ലിൽ ആത്മഹത്യാ ശ്രമം നടത്തിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.
വിനേഷിനെതിരെ, കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. നേരത്തെയും ഇയാൾ ആത്മഹത്യാശ്രമം നടത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 15ന് വിനേഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ചിരുന്നു. നേരത്തെ സബ് ജയിലിൽ റിമാൻഡിലിരിക്കെയാണ് വിനേഷ് ആത്മഹത്യാ ശ്രമം നടത്തിയത്.

മഞ്ചേരി സബ് ജയിലിലെ സെല്ലിൽ വിനേഷ് തുടർച്ചയായി ഛർദിക്കുന്നത് കണ്ട ജയിൽ വാർഡൻമാർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൊതുക് തിരി കഴിച്ചാണ് വിനീഷ് അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
2021 ജൂൺ മാസത്തിലാണ് വിവാഹാഭ്യർത്ഥന നിരസിച്ചതിന് ഏലംകുളം സ്വദേശി സികെ ബാലചന്ദ്രന്റെ മകൾ ദൃശ്യയെ വിനീഷ് വീട്ടിൽ കയറി കുത്തി കൊന്നത്. തടയാൻ ശ്രമിച്ച ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. രാവിലെ വീട്ടിൽ കയറി ദൃശ്യയെ കൊലപ്പെടുത്തുമ്പോൾ സഹോദരിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ദൃശ്യയുടെ പിതാവിന്റെ വീടിന് തീവച്ച ശേഷമാണ് പ്രതി ദൃശ്യയെ കൊലപ്പെടുത്താൻ എത്തിയത്.
പെരിന്തൽമണ്ണ മുട്ടുങ്ങലിലാണ് വിനീഷിന്റെ വീട്. വിനീഷും ദൃശ്യയും ഒരുമിച്ച് പഠിച്ചവരാണ്. പലപ്പോഴും ഇയാൾ ദൃശ്യയോട് പ്രണയാഭ്യർഥന നടത്തിയിരുന്നു. വീട്ടിലും വന്നിരുന്നു. ശല്യം തുടർന്നതോടെ പോലീസിൽ പരാതി നൽകി. പോലീസ് ഇരു രക്ഷിതാക്കളെയും വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടു.
പോലീസിൽ പരാതിപ്പെട്ടതും വിവാഹം ചെയ്തു തരില്ലെന്ന് പറഞ്ഞതുമാണ് പെൺകുട്ടിയെ കൊലപ്പെടുത്താൻ വിനീഷിനെ പ്രേരിപ്പിച്ചത്. കൊല നടത്തിയ പ്രതി ഓടി രക്ഷപ്പെട്ടു. ശേഷം ഓട്ടോയിൽ കയറി ടൗണിലെത്തി രക്ഷപ്പെടാനായിരുന്നു നീക്കം. എന്നാൽ സംശയം തോന്നിയ ഓട്ടോ ഡ്രൈവർ പ്രതിയുമായി നേരെ പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. പോലീസ് സ്റ്റേഷനിലെത്തിയ പ്രതി പരിഭ്രാന്തി കാണിച്ചു. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയില്ല. തുടർന്ന് ആശുപത്രിയിലെത്തിച്ചു പരിശോധന നടത്തി.












Click it and Unblock the Notifications