കോഴിക്കോട് ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേർക്ക് ബോംബേറ്: പിന്നില്‍ ലഹരിമാഫിയയെന്ന്
കോഴിക്കോട്: കോഴിക്കോട് ഡി വൈ എഫ് ഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. വെള്ളിമാട്കുന്ന് ഡി വൈ എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗം സന്ദീപിന്റെ വീടിന് നേർക്കാണ് ആക്രമം ഉണ്ടായത്. പെട്രോള്‍ ബോംബാണ് വീടിന് നേർക്ക് എറിഞ്ഞത്. മയക്ക് മരുന്ന് ഉപയോഗത്തെ എതിര്‍ത്തതിന്‍റെ പേരിലാണ് അക്രമണം ഉണ്ടായതെന്ന് സി പി എം ആരോപിച്ചു. സന്ദീപിന്‍റെ വെള്ളിമാടുകുന്ന് ഇരിയാന്‍ പറമ്പിലുള്ള വീടിന് നേരെയാണ് അക്രമം ഉണ്ടായത്.
ആളപായം ഇല്ലെങ്കിലും ബോംബേറില്‍ വീടിന്റെ സിറ്റൌട്ടിലുണ്ടായിരുന്ന കസേരക്കും വസ്ത്രങ്ങള്‍ക്കും തീ പിടിച്ചു. ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങി വന്നുവെങ്കിലും സംഘം അതിനോടകം രക്ഷപ്പെട്ടിരുന്നു. മയക്ക് മരുന്ന മാഫിയയും ദീപക്കുമായി കഴിഞ്ഞ ദിവസം വാക്ക് തർക്കം നടന്നിരുന്നു. ഇതേ തുടർന്നാണ് ആക്രമണെന്ന് വാർഡ് കൌണ്‍സിലർ ചന്ദ്രനും വ്യക്തമാക്കി.

മയക്ക് മരുന്ന് മാഫിയക്കെതിരായി പ്രദേശത്ത് ഡി വൈ എഫ് ഐ ഉള്‍പ്പടെ ജാഗ്രതാ സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. അക്രമത്തില്‍ ശക്തമായ നടപടി വേണമെന്ന് സി പി എം ആവശ്യപ്പെട്ടു. അതേസമയം, പ്രദേശ വാസികളില്‍ ചിലർ തമ്മിലുണ്ടായ വാക്കുതര്‍ക്കമുണ്ടായതിനെത്തുടര്‍ന്നുള്ള പ്രശ്നമാണിതെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ചേവായൂര്‍ പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications