'ഗ്രാമ പഞ്ചായത്ത് സെക്രട്ടറി യുഡിഎഫ് കൺവീനറുടെ പണിയെടുക്കുന്നു'; ആരോപണവുമായി ഡിവൈഎഫ്ഐ
കോഴിക്കോട്: കൂരാച്ചുണ്ട് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ മേഖല കമ്മിറ്റി. വോട്ടര്‍ പട്ടിക പരിശോധനയില്‍ ഇടതു പക്ഷത്തിന് അനുകൂലമായി നിൽക്കുമെന്ന് സംശയിക്കുന്നവരുടെ അപേക്ഷകള്‍ യുഡിഎഫ് നേതാക്കളുടെ ഒത്താശയോടെ ഇല്ലാത്ത ന്യായങ്ങൾ നിരത്തി പഞ്ചായത്ത് സെക്രട്ടറി തള്ളിക്കളഞ്ഞന്നാണ് ഡിവൈഎഫ്ഐ ആരോപണം.
യുഡിഎഫ് അനുകൂല വോട്ടര്‍മാരുടെ അപേക്ഷകള്‍ വോട്ടുകൾ മാത്രം സ്വീകരിക്കപ്പെടുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരാഴ്ച മുമ്പ് സിപിഎം നേതാക്കൾ സെക്രട്ടറിയെ കണ്ട് പ്രതിഷേധമറിയിച്ചിരുന്നു. എന്നാൽ തുടർന്നും മുസ്ലീം ലീഗിനും കോൺഗ്രസിനും വേണ്ടിയുള്ള രാഷ്ട്രീയ ജോലി എടുക്കുന്ന സമീപനമാണ് പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കുന്നതെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്.

വർഷങ്ങളായി പഞ്ചായത്തിൽ താമസിക്കുന്ന ആളുകളുടെ അപേക്ഷകൾ പോലും അന്വേഷണത്തിന് ഒരു ഫോൺ കോൾ പോലും ചെയ്യാതെ, ബോധ്യപ്പെടാനുള്ള സകല വിവേചന അധികാരങ്ങളെയും കാറ്റിൽ പറത്തി തളളിക്കളഞ്ഞിരിക്കുന്നത്. മാത്രവുമല്ല യുഡിഎഫ് നേതൃത്വം ടേബിളിലെത്തിച്ച അപേക്ഷകൾ കണ്ണടച്ച് അപ്രൂവൽ നൽകുന്ന പണിയും സെക്രട്ടറിയും ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരും എടുക്കുന്നുണ്ടെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു.
ഗ്രൂപ്പ് പോരിൽ മുങ്ങിക്കുളിച്ച്, എടുത്തു പറയാൻ 10 കൊല്ലത്തിനിടയിൽ സ്വന്തമായൊരു വികസന പ്രവർത്തനവുമില്ലാതെ പരാജയഭീതിയിൽ നിൽക്കുകയാണ് പഞ്ചായത്തിലെ യുഡിഎഫ് നേതൃത്വം. പാരമ്പര്യ സ്വത്തായി കരുതിയ കോട്ടയിൽ വിള്ളൽ വീണെന്നുറപ്പിച്ചപ്പോൾ കള്ളക്കളിയുമായിറങ്ങിയവരെ ജനം നിലയ്ക്ക് നിർത്തും. യുഡിഎഫ് നേതൃത്വത്തിനായി പണിയെടുക്കേണ്ട ഉത്തരവാദിത്വം സർക്കാർ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർക്കില്ലെന്ന കാര്യം ഓര്‍ക്കണം.
ഗുരുതരമായ നിയമ ലംഘനങ്ങൾക്കെതിരെ മേലധികാരികൾക്ക് പരാതിയുമായി മുന്നോട്ട് പോകും. സ്വജനപക്ഷപാതവും കൃത്യവിലോപവും നടത്തിയ സർവ്വീസ് ചട്ടങ്ങൾ ലംഘിച്ച പഞ്ചായത്ത് സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ കുരാച്ചുണ്ട് മേഖലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.












Click it and Unblock the Notifications