'11000 സ്ക്വയർ ഫീറ്റിന്റെ മൂന്നുകെട്ടോ', കെഎം ഷാജിക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ്
കോഴിക്കോട്: കെഎം ഷാജിക്കെതിരെയുളള നികുതി വെട്ടിപ്പ് അടക്കമുളള ആരോപണങ്ങള്‍ മുസ്ലീം ലീഗ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കെട്ടിട നിര്‍മ്മാണ ചട്ടം പാലിക്കാത്തതിന്റെ പേരില്‍ കോഴിക്കോടുളള വീട് പൊളിക്കാന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു.
11000 സ്‌ക്വയര്‍ ഫീറ്റ് വീട്ടിലാണ് താന്‍ ജനിച്ചത് എന്നുളള കെഎം ഷാജിയുടെ പ്രതികരണം യുഡിഎഫ് അണികള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നുണ്ട്. അതിന് ഡിവൈഎഫ്‌ഐ നേതാവ് കെ റഫീഖ് നല്‍കിയ മറുപടി വൈറലാകുന്നു.
11000 സ്ക്വയർ ഫീറ്റ് വീട്
കെ റഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' കണിയാമ്പറ്റ പഞ്ചായത്തിലെ നാലാം വാർഡിൽ റോഡരികിലുള്ള വീട് ചൂണ്ടിക്കാണിച്ചാണ് കെ.എം.ഷാജി നാഷണൽ ഹൈവേയ്ക്ക് അരികിൽ സ്മാരകമാക്കി വച്ചിരിക്കുന്ന 11000 സ്ക്വയർ ഫീറ്റ് വീടെന്നൊക്കെ പറഞ്ഞതെങ്കിൽ വെപ്രാളത്തിനിടയ്ക്ക് സംഭവിച്ച നാവ് പിഴയാവും. ഒന്നാമത് കണിയാമ്പറ്റയിലൂടെ കടന്ന് പോകുന്ന നാഷണൽ ഹൈവേ ഏതാണെന്ന് വയനാട്ടുകാർക്ക് ഒരു തിട്ടവുമില്ല.
'ന്റെ ഉപ്പാപ്പക്ക് ഒര് ആനേണ്ടാർന്നു'
11000 സ്ക്വയർ ഫീറ്റിന്റെ മൂന്നുകെട്ടെന്നൊക്കെ പറയുമ്പോൾ സ്ക്വയർ ഫീറ്റിനെക്കുറിച്ച് ഒരു ധാരണയും കെ.എം.ഷാജിക്ക് ഇല്ലായെന്നാണോ മനസ്സിലാക്കേണ്ടത്. ഇവിടെ യഥാർത്ഥ വിഷയം എന്താണ്. പിണറായി വിജയന്റെ 'രമ്യഹർമ്യം' ഒക്കെ ആഘോഷിച്ച മാധ്യമങ്ങൾക്ക് ഇതൊരു വിഷയവുമാകില്ല. കോഴിക്കോട് ചട്ടം തെറ്റിച്ച് പണിത വീടിനെക്കുറിച്ച് ചോദിക്കുമ്പോൾ 'ന്റെ ഉപ്പാപ്പക്ക് ഒര് ആനേണ്ടാർന്നു' എന്ന് പറഞ്ഞൊഴിയുന്നതിൽ എന്ത് കഥയാണുള്ളത്.
വീട് പണിയാൻ താങ്കൾക്ക് എന്താണ് ആസ്തി
ആ ഉത്തരം കേട്ട് തൃപ്തിയായവർ ശരിക്കും മെരിറ്റിൽ നിന്ന് ഉന്നയിക്കേണ്ട ചോദ്യമെന്തായിരുന്നു. കോഴിക്കോടും കണ്ണൂരുമൊക്കെ വീട് പണിയാൻ താങ്കൾക്ക് എന്താണ് ആസ്തി എന്നല്ലെ ചോദ്യം ഉയരേണ്ടിയിരുന്നത്. ഒരു 800 സ്ക്വയർഫീറ്റ് വീട് കെട്ടിപ്പൊക്കാൻ കഷ്ടപ്പെടുന്ന നാട്ടിലെ സാധാരണക്കാരന് എളുപ്പത്തിൽ ഊഹിച്ചെടുക്കാനാവും മൂന്നു നിലയുള്ള 5000 സ്ക്വയർ ഫീറ്റിന് മുകളിൽ വിസ്തീർണ്ണമുള്ള വീട് പണിയാനുള്ള ചിലവൊക്കെ.
സത്യവാങ്ങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്
കണ്ണൂര് മറ്റൊരു വീടുകൂടിയുണ്ടെങ്കിൽ അതും സ്വയംഭൂ ആകില്ല. അങ്ങനെ വരുമ്പോൾ ഉയരേണ്ട ചോദ്യം എന്താണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട സത്യവാങ്ങ്മൂലത്തിൽ പറഞ്ഞിരിക്കുന്ന അത്രയും ആസ്തിയും കടവും ഉള്ള ഒരാൾക്ക് ഇങ്ങനെ രണ്ടു വീടുകൾ പണിയാൻ കഴിയുന്നത് എങ്ങനെയെന്ന ചോദ്യമല്ലേ ഉയരേണ്ടത്. അതിനല്ലെ അഴീക്കോടെ വോട്ടർമാർക്കും കേരളീയ പൊതുസമൂഹത്തിനും ബോധ്യപ്പെടുന്ന മറുപടി വേണ്ടത്.
പൊങ്ങച്ചത്തിൽ എല്ലാമായി എന്നാണോ
കണിയാമ്പറ്റയിൽ ഉണ്ടായിരുന്നതൊക്കെ വിറ്റിട്ടാണ് ഇതൊക്കെ ഉണ്ടാക്കിയതെന്ന് പറഞ്ഞാൽ അതിന്റെ യുക്തി മനസ്സിലാക്കാമായിരുന്നു. എന്നാൽ അതൊക്കെ സ്മാരകമാക്കി വച്ചിട്ടുണ്ട് എന്ന് വീമ്പുപറച്ചിലിന് ഇവിടെയെന്താണ് പ്രസക്തി. 'ന്റെ ഉപ്പാപ്പക്ക് ഒര് ആനേണ്ടാർന്നു' എന്ന പൊങ്ങച്ചത്തിൽ എല്ലാമായി എന്ന് കെ.എം.ഷാജി കരുതുന്നുണ്ടോ. ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങളോട് തയമ്പ് പറയുകയായിരുന്നോ വേണ്ടിയിരുന്നത്.
എത്ര വലിയ കുരുക്കാണ്
ഇപ്പോൾ രണ്ട് വീടുകൾ സ്വന്തമാക്കിയത് എങ്ങനെ എന്നതല്ലെ വ്യക്തമാക്കേണ്ടത്.'ന്റെ ഉപ്പാപ്പക്ക് ഒര് ആനേണ്ടാർന്നു' എന്ന ലൈനിൽ ന്യായീകരണക്കാർ സോഷ്യൽ മീഡിയയിൽ പടച്ചുവിടുന്ന കെ.എം.ഷാജി സ്തുതികൾ വായിക്കുമ്പോൾ എത്രവലിയ കുരുക്കാണ് അണികൾ അഴീക്കോട് എം.എൽ.എയ്ക്കായി ഒരുക്കുന്നത് എന്നത് കെ.എം ഷാജി എങ്കിലും തിരിച്ചറിയട്ടെ എന്ന് ആഗ്രഹിക്കുന്നു''.