കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ടരയേക്കര്‍ തരിശ് ഭൂമിയില്‍ വനവല്‍ക്കരണവുമായി ഡിവൈഎഫ്ഐ
കോഴിക്കോട്: കോവിഡ് കാലത്ത് തുടക്കം കുറിച്ച കൃഷി വ്യാപിപ്പിക്കല്‍ പദ്ധതിക്ക് പിന്നാലെ വനവല്‍ക്കരണവുമായി ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി. മെഡിക്കല്‍ കോളേജ് പരിസരത്തെ രണ്ടരയേക്കര്‍ തരിശ്ശുഭൂമിയിലാണ് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ വനവല്‍ക്കരണം ആരംഭിച്ചത്. സാമൂഹ്യ വനവല്ക്കരണത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കള്ളിക്കുന്നിലെ രണ്ടര ഏക്കര്‍ സ്ഥലത്ത് ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ചത്.
നേതൃത്വത്തില്‍ ഉല്പാദിപ്പിച്ച പ്ലാവ്, ഹരിതമിഷന്റെ സഹായത്താല്‍ കണ്ടെത്തിയ മാവ്, നെല്ലിക്ക, ചാമ്പങ്ങ തുടങ്ങിയ തൈകളാണ് വനവല്ക്കരണത്തിൽ ഉപയോഗിച്ചത്. ഹരിതമിഷന്‍ കോഴിക്കോടിന്റെ സഹായത്തോടെയാണ് വനവല്‍ക്കരണം സംഘടിപ്പിച്ചത്. ജൂണ്‍ 5 ന്റെ പരിസ്ഥിതി ദിനത്തില്‍ ജില്ലയിലെ യൂണിറ്റ് കേന്ദ്രങ്ങളില്‍ 30,000 വൃക്ഷത്തൈകള്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നട്ടുപിടിപ്പിച്ചിരുന്നു. ഇതിന് പുറമെയാണ് വനവത്കരണ പദ്ധതിയെന്നും നേതാക്കള്‍ അറിയിച്ചു.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസ് വനവല്‍ക്കരണം ഉദ്ഘാടനം ചെയ്തു. ഡോ. വികെ രാജേന്ദ്രന് , ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ എസ്കെ സജീഷ്, ഹരിതമിഷന്‍ ജില്ലാ കോഡിനേറ്റര്‍ പ്രകാശ്.പി., ഡിവൈഎഫ്ഐ ജില്ലാ ജോയന്റ് സെക്രട്ടറി കെ അരുണ്‍, പിങ്കി പ്രമോദ് ,ആര് ഷാജി, ഫഹദ്ഖാന്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് എല്‍.ജി.ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.വസീഫ് സ്വാഗതവും, ട്രഷറര്‍ പിസി ഷൈജു നന്ദിയും പറഞ്ഞു.