കോഴിക്കോട്ട് എംകെ രാഘവനും ബിജെപിയും തമ്മില്‍ രഹസ്യധാരണ: എളമരം കരീം
കോഴിക്കോട്: കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ. രാഘവനും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കി ഒത്തുകളിക്കുകയാണെന്ന് എളമരം കരീം എംപി. ബിജെപി സംസ്ഥാന നേതൃത്വത്തിലുള്ള ചിലരും, ജില്ലാ നേതാക്കളില്‍ ചിലരുമാണ് എകെ രാഘവനെ സഹായിക്കാനായി രാഷ്ട്രീയ ചൂതാട്ടം നടത്തുന്നത്. ബിജെപിക്ക് ഒരു ലക്ഷത്തിലധികം വോട്ട് നേടാന്‍ കഴിഞ്ഞ മണ്ഡലമാണ് കോഴിക്കോട്. കഴിഞ്ഞ പാര്‍ലമെന്റ് - അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കൂടുതല്‍ വോട്ട് ലഭിച്ച സംസ്ഥാത്തെ നാലു പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഒന്നാണ് കോഴിക്കോട്, തിരുവനന്തരപുരം , തൃശൂര്‍, പത്തനംതിട്ട മണ്ഡലങ്ങളാണ് മറ്റുള്ളവ.
ദേശീയ തലത്തില്‍ തങ്ങള്‍ ബിജെപിക്കെതിരെ പോരാടുകയാണെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സിറ്റിംഗ് എംപി എംകെ. രാഘവനെതിരെ ടിവി9 എന്ന ദേശീയ ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളിലൂടെ പുറത്തു വന്ന അഴിമതിക്കെതിരെ നാളിതുവരെ ഒരക്ഷരം പറയാന്‍ ബിജെപി തയ്യറായിട്ടില്ല.
തരൂരിന്‍റെ പ്രചരണത്തിന് ഇറങ്ങാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; വോട്ട് മറിക്കാനുള്ള നീക്കമെന്ന് ആരോപണം
ബിജെപി സംസ്ഥാന പ്രഡിഡന്റിന്റെ നാടാണ് കോഴിക്കോട്. എകെ. രാഘവന്റെ പേരില്‍ ഉയര്‍ന്ന ഗുരുതരമായ അഴിമതി ആരോപണത്തോട് ബിജെപി പുലര്‍ത്തിയ മൗനം എല്ലാവരെയു അത്ഭുതപ്പെടുത്തിയിരിക്കയാണ്. എംകെ. രാഘവനും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ തെളിവാണ് ഈ മൗനം. സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ അര ഡസനോളം നേതാക്കള്‍ ബിജെപിക്ക് കോഴിക്കോട്ടുണ്ട്. അവരില്‍ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനു പകരം പൊതുവേദിയില്‍ അധികം അറിയപ്പെടാത്ത ഒരു യുവജന പ്രവര്‍ത്തകനെ സ്ഥാനാര്‍ത്ഥിയാക്കിയതു തന്നെ എംകെ രാഘവനെ സഹായിക്കുക എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ്. സംസ്ഥാന - ജില്ലാ ഭാരവാഹികളില്‍ ഒരു വിഭാഗമാണ് ഈ ഒത്തുകളിക്ക് നേതൃത്വം നല്‍കുന്നത്. എംകെ രാഘവന് നല്‍കുന്ന സഹായത്തിനുള്ള പ്രത്യുപകാരം മോഹിച്ചാണ് അവര്‍ ഇതു ചെയ്യുന്നത്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 1,15,670 വോട്ടുകളും നിയമസഭാ തെരഞ്ഞെടുപ്പില്‍ 1,39,276 വോട്ടുമാണ് ബിജെപിക്ക് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ലഭിച്ചത്. കോണ്‍ഗ്രസും ബിജെപിയും മുമ്പും രഹസ്യ കൂട്ടുകെട്ടുണ്ടാക്കിയ ജില്ലയാണ് കോഴിക്കോട്. വടകരയും ബേപ്പൂരും ഒരിക്കലും മറക്കാനാവാത്ത രാഷ്ട്രീയ അവസര വാദത്തിന്റെ വേദികളായിരുന്നു. 2001ലെ തെരഞ്ഞെടുപ്പിലും ജില്ലയില്‍ രഹസ്യകച്ചവടം നടന്നു. അത്തരം വൃത്തികെട്ട രാഷ്ട്രീയ കളികളെ പരാജയപ്പെടുത്താന്‍ കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇപ്പോളത്തെ കള്ളച്ചൂതിനെയു അതിജീവിക്കും.
ജനങ്ങളുടെ മുന്നില്‍ പരസ്പരം കടിച്ചുകീറുന്ന രണ്ട് ദേശീയ പാര്‍ട്ടികളുടെ കോഴിക്കോട്ടെ നേതാക്കളുടെ ഈ അവിഹിത ബന്ധം തടയാന്‍ ഇരുകക്ഷികള്‍ക്കും കഴിയാത്തത് അവരുടെ പാപ്പരത്തമാണ് വെളിവാക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണം കേരളത്തില്‍ വളരെ മുന്നേറിയിട്ടും ബിജെപി കോഴിക്കോട്ട് നിശ്ചലമാണ്. ഏതാനും പോസ്റ്ററുകള്‍ ഒട്ടിച്ചതൊഴിച്ചാല്‍ മറ്റൊരു പ്രചാരണവുമില്ല. എന്തോ പന്തികേടുണ്ടെന്ന് ബിജെപി അണികളില്‍ തന്നെ അഭിപ്രായമുണ്ട്.
ബിജെപിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എകെ രാഘവനും തമ്മിലുള്ള അവിശുദ്ധ രാഷ്ട്രീയ രാഷ്ട്രീയ ഉപജാപങ്ങളെ പരാജയപ്പെടുത്താന്‍ പ്രബുദ്ധരായ കോഴിക്കോട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ മുന്നോട്ടു വരും. ടിവി9 ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളിലൂടെ സമൂഹ മധ്യത്തില്‍ പരിഹാസ്യനായി മാറിയ എംകെ രാഘവന് വോട്ടുകള്‍ മറിച്ചു നല്‍കാന്‍ കച്ചവടമുറപ്പിച്ച ബിജെപി നേതൃത്വത്തിന്റെ നെറികേടിനെതിരെ ബിജെപി അണികള്‍ രംഗത്തുവരും.
മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കണമെന്നാഗ്രഹിക്കുന്ന അപൂര്‍വ്വം ചിലരെങ്കിലും കോണ്‍ഗ്രസില്‍ ഉണ്ടാവും. അവര്‍ ഈ നെറികേടിനെതിരെ രംഗത്തുവരണമെന്നും എളമരം കരീം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍, സിപിഐ ജില്ലാ സെക്രട്ടറി ടിവി ബാലന്‍ പി കിഷന്‍ ചന്ദ്, എം ആലിക്കോയ, പിടി ആസാദ് എന്നിവരും പങ്കെടുത്തു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ