തിരഞ്ഞെടുപ്പ് ചെലവ് സൂഷ്മനിരീക്ഷണത്തിൽ: പ്രചാരണ ഉപാധികളുടെ നിരക്ക് നിശ്ചയിച്ചു!
കോഴിക്കോട്: സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കർശനമായി നിരീക്ഷിക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിച്ച് നിർണയിക്കുന്നതിനുള്ള നിരക്കുകൾ തീരുമാനിക്കുന്നത് സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സാംബശിവറാവുവിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർടികളുടെ യോഗം വിളിച്ചു ചേർത്തു. തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന പ്രചാരണ ഉപാധികളുടെ നിരക്കുകൾ യോഗത്തിൽ നിശ്ചയിച്ചു. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗം നോഡൽ ഓഫീസറായ കലക്ടറേറ്റ് സീനിയർ ഫിനാൻസ് ഓഫീസർ എം കെ രാജൻ നിരക്കുകൾ സംബന്ധിച്ചുള്ള വിശദീകരണം നടത്തി.
ഒരു സ്ഥാനാർഥിക്ക് ലോകസഭാ മണ്ഡലത്തിൽ ചെലവാക്കാവുന്ന പരമാവധി തുക 70 ലക്ഷമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരവ്‌ചെലവ് കണക്കുകൾക്ക് മാത്രമായി സ്ഥാനാർഥി പ്രത്യേകം ബാങ്ക് എക്കൗണ്ട് ആരംഭിക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഈ എക്കൗണ്ടിലൂടെ മാത്രമായിരിക്കണം. 10,000 രൂപയിൽ അധികം വരുന്ന പണമിടപാടുകൾ ചെക്ക്/ഡ്രാഫ്റ്റ്/എക്കൗണ്ട് ട്രാൻസ്ഫർ എന്നിവയിലൂടെ മാത്രമായിരിക്കണം.

പൊതുസ്ഥലങ്ങളിലുള്ള ചുമരെഴുത്തുകൾ, പോസ്റ്ററുകൾ, ബാനറുകൾ, ബോർഡുകൾ തുടങ്ങിയവ മാറ്റുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർടികൾക്ക് അറിയിപ്പ് നൽകി. ഇവ മാറ്റാത്ത പക്ഷം ആയത് മാറ്റുന്നതും ഇതിന് ചെലവായ നിശ്ചിത തുക രാഷ്ട്രീയ പാർടികളിൽ നിന്നോ സ്ഥാനാർഥിയിൽ നിന്നോ നോട്ടീസ് നൽകിയ ശേഷം ഈടാക്കും. ഈ തുക അടച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ' പാലിക്കേണ്ട വിവിധ നിയമവശങ്ങളെ കുറിച്ചും യോഗത്തിൽ നിർദ്ദേശം നൽകി.












Click it and Unblock the Notifications