തിരഞ്ഞെടുപ്പ്: കോഴിക്കോട് ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കുമെന്ന് അധികൃതർ
കോഴിക്കോട്: 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിതചട്ടം പാലിച്ച് നടപ്പിലാ ക്കുന്നതിന് ജില്ലാഭരണകൂടം നടപടികളെടുക്കുന്നു. ഇതിനായി ജില്ലാ ശുചിത്വമിഷൻ കർമ്മ പരിപാടി തയ്യാറാക്കി. ഒറ്റതവണ ഉപയോഗിച്ച് കളയുന്ന എല്ലാതരം വസ്തുക്കളും ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് പ്രകൃതിക്ക് ദോഷമുണ്ടാകാത്ത രീതിയിൽ ഇലക്ഷൻ പ്രചരണം നടത്തുന്നതിന് എല്ലാവരും സഹകരിക്കേണ്ടതുണ്ട്. ഫ്‌ളക്‌സ് പോലുള്ള വസ്തുക്കളും ഡിസ്‌പോസിബിൾ വസ്തുക്കളും ഇലക്ഷനുമായി ബന്ധപ്പെട്ട ഒരു പരിപാടികളിലും ഉപയോഗിക്കാൻ പാടുള്ളതല്ല.
കുടിവെള്ള വിതരണത്തിന് പ്ലാസ്റ്റിക്ക് ബോട്ടിൽ പൂർണ്ണമായും ഒഴിവാക്കി ബബിൾടോപ്പ് ഡിസ്‌പെൻസർ, മൺകുടം സ്റ്റീൽ ഗ്ലാസ്സ് എന്നിവ ഉറപ്പുവരുത്തും. ഭക്ഷണ വിതരണം കഴുകി ഉപയോഗിക്കാവുന്ന പത്രങ്ങളിലോ വാഴയിലയിൽ പൊതിഞ്ഞും മാത്രം നൽകുന്ന രീതിയിലായിരിക്കണം. പ്ലാസ്റ്റിക്, തെർമോകോൾ വസ്തുക്കൾ ഉപയോഗിക്കാൻ പാടുള്ളതല്ല. തെരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലും സ്വീകരിക്കുന്ന കേന്ദ്രങ്ങളിലും മാലിന്യം തരം തിരിച്ച് കൈകാര്യം ചെയ്യുന്നതിന് സംവിധാനമൊരുക്കേണ്ടതാണ്. എല്ലാ വിഭാഗം ജീവനക്കാർക്കും രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും പോളിങ്ങ് സ്റ്റേഷൻ ഉൾപ്പെടുന്ന സ്ഥാപനമേധാവികൾക്കും ആവശ്യമായ ബോധവൽക്കരണം നടത്തും.പോളിംങ്ങ് ബൂത്തുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങൾ നിരീക്ഷിച്ച് മാലിന്യ മുക്തമാണെന്ന് ഉറപ്പു വരുത്തുന്നതിന് ഗ്രീൻ വളണ്ടിയർമാരെ ചുമതലപ്പെടുത്തും.
തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാൻ എല്ലാ രാഷ്ട്രീയ പാർടികളും സഹകരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ ആവശ്യപ്പെട്ടു. പ്രചാരണ ഉപാധികളിൽ നിന്ന് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഒഴിവാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം എല്ലാവരും പാലിക്കാൻ തയ്യാറാകണം. ഇത്തരത്തിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ തെരഞ്ഞടുപ്പിന് ശേഷം മാലിന്യ കൂമ്പാരമായി മാറുകയാണ് പതിവ്. ഇവ ജനവാസ കേന്ദ്രങ്ങളിലും മറ്റും കുന്നുകൂടുന്നതും പ്ലാസ്റ്റിക് കത്തിക്കുന്നതും മനുഷ്യർക്കും മൃഗങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണിയുയർത്തുന്നതാണ്. തുണി, പുനരുപയോഗ വസ്തുക്കൾ, മണ്ണിൽ അലിഞ്ഞ് ചേരുന്ന ഉൽപ്പന്നങ്ങൾ തുടങ്ങിയ പരിസ്ഥിതി സൗഹൃദമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ എല്ലാ പാർടികളും ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.