കോഴിക്കോട്ടും തിരുവനന്തപുരത്തും 20ലക്ഷത്തിന്റെ കള്ളനോട്ടുവേട്ട: പിടിയിലായത് അഞ്ചുപേർ!!
കോഴിക്കോട്: തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലും കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി വൻ കള്ളനോട്ടുവേട്ട. 20 ലക്ഷത്തിന്റെ വ്യാജനോട്ടും പ്രിന്റിംഗ് ഉപകരണങ്ങളും പിടികൂടി. ഇരുജില്ലകളിൽ നിന്നുമായി അഞ്ചുപേരെ പോലീസ് പിടികൂടി. രണ്ടായിരത്തിന്റെും ഇരുനൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടൂകളാണ് പിടിച്ചെടുത്തത്. ഒറിജിനലിനെ വെല്ലുന്നവയാണ് ഇവ.
ആറ്റിങ്ങലിൽ പിടിയിലായ പ്രതിയിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോഴിക്കോട്ടെ പരിശോധന. കുന്നമംഗലം പുൽപ്പറമ്പിൽ ഷെമീർ (38), കടയ്ക്കാവൂർ തെക്കുംഭാഗം തീർഥത്തിൽ രാജൻ പത്രോസ് (61), ചിറയിൻകീഴ് കൂന്തള്ളൂർ തിട്ടയിൽ മുക്കിൽ നാസർ എന്ന പ്രതാപൻ (48), പോത്തൻകോട് ബിലാൽ മൻസിലിൽ അബ്ദുൾ വഹാബ് എന്നിവരാണ് ആറ്റിങ്ങളിൽ വച്ച് പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരം ജില്ലയിൽ കള്ളനോട്ട് വിതരണ ഏജന്റായി പ്രവർത്തിക്കുന്ന മംഗലാപുരം സ്വദേശി ഉണ്ണികൃഷ്ണൻ എന്ന റഷീദിനെ കോഴിക്കോട്ടു നിന്നും പിടികൂടി.

ആറ്റിങ്ങലിലെ സ്വകാര്യആശുപത്രിയിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച രാജൻ പത്രോസിനെ ആറ്റിങ്ങൽ പോലീസ് പിടികൂടുന്നത്. ഇതോടെയാണ് വൻകള്ളനോട്ടുസംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ മുഖ്യപ്രതി കുന്നമംഗംലം സ്വദേശി ഷെമീർ ഉൾപ്പെടെ നാലുപേരെ പിടികൂടുന്നത്. രണ്ടുദിവസത്തിനിടെ ആറ് ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ഇവരിൽ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ അറസ്റ്റു ചെയ്തതും കുന്നമംഗലത്തും ഫറോക്കിലും റെയ്ഡ് നടത്തി വ്യാജനോട്ടുകളും പ്രിന്റിംഗ് ഉപകരണങ്ങളും പിടിച്ചെടുത്തതും.
കോഴിക്കോട് മുക്കത്തിനടുത്ത് കളൻതോട് എന്ന സ്ഥലത്തു ഡിടിപി സെന്റർ നടത്തിയിരുന്ന ആളാണ് പിടിയിലായ ഷെമീർ. ഇതിന്റെ മറവിലായിരുന്നു നോട്ട് നിർമാണം. മുമ്പ് മറ്റൊരു കേസിൽ ജയിലിൽ കിടന്നപ്പോൾ അവിടെവച്ച് പരിചയപ്പെട്ട കള്ളനോട്ടടിക്കാരിൽ നിന്നാണ് പ്രിന്റിംഗിന്റെ ബാലപാഠങ്ങൾ മനസിലാക്കിയത്. വിതരണ ഏജന്റായ ഉണ്ണികൃഷ്ണൻ റഷീദ് എന്ന പേരിൽ ഫറോക്കിലാണ് താമസം. ഇവിടെ നിന്നാണ് ഇയാൾ വിവാഹം കഴിച്ചത്. ഇവിടുത്തെ വാടക വീട്ടിൽ നടത്തിയ റെയ്ഡിലാണ് റബർബാൻഡ് ഇട്ട് അലമാരയിൽ സൂക്ഷിച്ച നോട്ടുകെട്ടുകൾ പിടിച്ചെടുത്തത്.












Click it and Unblock the Notifications