ജൂബിലി ഹാളിന് സ്വാതന്ത്ര സമരസേനാനിയുടെ പേര്: ബിജെപി നടത്തുന്നത് വർഗ്ഗീയ പ്രചരണമെന്ന് എ പ്രദീപ് കുമാർ
കോഴിക്കോട്: നവീകരണം പൂർത്തിയാക്കിയ കണ്ടംകുളം സ്വതന്ത്ര്യ ജൂബിലി ഹാളിന് ദേശീയ സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുൽ റഹ്മാന്റെ പേര് നല്‍കാനുള്ള തീരുമാനത്തിനെതിരെ ബി ജെ പി നടത്തുന്നത് വർഗ്ഗീയ പ്രചരണമാണെന്ന് സി പി എം നേതാവും മുന്‍ എം എല്‍ എയുമായ എ പ്രദീപ് കുമാർ. തളി ക്ഷേത്രവും പരിസരവും അതിൻ്റെ പൈതൃകവും തകർത്ത് കോഴിക്കോടു കോർപറേഷൻ അവിടം ഇസ്ലാമികവൽക്കരിക്കുകയാണ്
എന്ന മാരകമായ വർഗ്ഗീയ പ്രചരണവുമായി ബിജെപിയും സംഘപരിവാര സംഘടനകളും രംഗത്തിറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
നവീകരണം പൂർത്തിയാക്കിയ കണ്ടംകുളം സ്വതന്ത്ര്യ ജൂബിലി ഹാളിന് ദേശീയ സ്വാതന്ത്ര്യ സമര നായകരിൽ പ്രമുഖനായ മുഹമ്മദ് അബ്ദുൽ റഹ് മാൻ സാഹിബിൻ്റെ പേര് നൽകാനായി കോർപറേഷൻ കൗൺസിൽ എടുത്ത തീരുമാനത്തിനെതിരേയാണ് സംഘപരിവാർ കൊടും ഭീകര വർഗീയതയുടെ കാഹളം മുഴക്കിയിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിലെ മഹാന്മാരായ ദേശീയ നേതാക്കളോട് ഒപ്പമാണ് സർവ്വ മലയാളികളുടെയും മനസ്സിൽ മുഹമ്മദ് അബ്ദുൽ റഹ് മാൻ സാഹിബിനുള്ള സ്ഥാനം.
മുസ്ലിം സമൂഹത്തെ സാമുദായിക രാഷ്ട്രീയത്തിൽ നിന്നും വിമോചിപ്പിച്ച് മതേതര ജനാധിപത്യ രാഷ്ട്രീയ ധാരയിലേക്ക് അണിചേർക്കാൻ നേതൃത്വം നൽകിയതാണ് സാഹിബിൻ്റെ സുപ്രധാന സംഭാവനകളിൽ ഒന്ന്. ഇതിൻ്റെ പേരിൽ മുസ്ലിം വർഗീയവാദികളുടെ കായികമായ ആക്രമണത്തിന് പോലും അദ്ദേഹം വിധേയനായിട്ടുണ്ടെന്നും സി പി എം നേതാവ് വ്യക്തമാക്കുന്നു.

മലബാറിലെ ദേശീയ പ്രസ്ഥാനത്തിൻ്റെ ഹെഡ് ക്വാർട്ടേഴ്സ് ആയിരുന്ന "വേർകോട്ട്"ഹൗസ് കണ്ടംകുളം ജൂബിലി ഹാളിൽ നിന്നും ഏറെ അകലെയല്ല. ഇവിടെ കേന്ദ്രീകരിച്ചാണ് മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബും സഹപ്രവർത്തകരും ദേശീയ പ്രസ്ഥാനത്തിൻ്റെ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചത്. ഇതെല്ലാം പരിഗണിച്ച് 7 കോടി രൂപ യിൽപരം ചിലവിൽ നവീകരിച്ച സ്വാതന്ത്ര്യ ജൂബിലി ഹാളിന് ധീര ദേശാഭിമാനി മുഹമ്മദ് അബ്ദുൽ റഹ്മാൻ്റെ പേരിടണം എന്ന് ബിജെപി ക്കാരുൾപ്പെടുന്ന കോർപ്പറേഷൻ കൗൺസിൽ ഐക്യ കണ്ടേന തീരുമാനിക്കുകയായിരുന്നൂ.
സമൂഹത്തിൽ വർഗീയമായി ഭിന്നിപ്പുണ്ടാക്കാൻ " സുവർണ്ണാവസരം" കാത്തിരിക്കുന്ന ബിജെപി യുടെ ഉയർന്ന നേതൃത്വമാണ് പിന്നീട് ആരോപണവുമായി രംഗത്തെത്തിയത്. കണ്ടംകുളത്തുള്ള സ്വാതന്ത്ര്യ ജൂബിലി ഹാളിനു ധീര ദേശാഭിമാനി അബ്ദുൽറഹ് മാ സാഹിബിൻ്റെ പേരിട്ടാൽ തളിയുടെ പൈതൃകം തകരുകയും ഇസ്ലാമിക വൽക്കരണം നടക്കുകയും ചെയ്യുമത്രെ. ചരിത്ര ബോധമില്ലാത്ത, ദേശീയ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തതിൻ്റെ പാപപങ്കിലമായ ചരിത്രം മാത്രം കൈമുതലായുള്ള സംഘപരിവാരങ്ങളെ സ്വാതന്ത്ര്യ സമര സേനാനികളുടെ ഓർമ്മകൾ പോലും പേടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും എ പ്രദീപ് കുമാർ പറയുന്നു.
എന്താണ് തളിയുടെ പൈതൃകം..?
ആരാണു തളിയുടെ പൈതൃകത്തെ തകർക്കുന്നതും, വർഗീയൽക്കരി ക്കുന്നതും..? സാമൂതിരി ഭരണ കാലത്ത് 14 ആം നൂറ്റാണ്ടിലാണ് തളി മഹാദേവ ഷേത്രം ഇന്ന് കാണുന്ന വാസ്തു ശില്പ മികവോടെ നിർമ്മിക്കപ്പെടുന്നത്. പിന്നീട് പല ഘട്ടങ്ങളിലായി ഈ പൗരാണിക ക്ഷേത്രത്തെ കേന്ദ്രീകരിച്ച് ജലാശയം, വിദ്യാലയം,തെരുവുകൾ, തമിഴ് ബ്രാഹ്മണ സമൂഹ മുൾപ്പെടെ വിവിധ ജാതി മത വിഭാഗങ്ങൾ എല്ലാം ഉൾക്കൊള്ളുന്ന ജനപദം വികസിച്ചു വന്നു. ഒരുകാലത്ത് അയിത്തത്തിൻെറ പേരിൽ ക്ഷേത്ര പരിസരത്ത് മനുഷ്യർക്ക് വഴി നടക്കാൻ പോലും അവകാശമുണ്ടായിരുന്നില്ല.
അതിനെതിരെ എല്ലാ വിഭാഗം ഹിന്ദു ക്കൾക്കും വഴിനടക്കനും ക്ഷേത്രത്തിൽ പ്രവേശിക്കാനുമുള്ള അവകാശത്തിനയി 1917 ൽ നടന്ന തളി ക്ഷേത്ര സമരം അയിത്തത്തിനെത്തിരെ കേരളത്തിൽ നടന്ന ആദ്യത്തെ സമരമായിരുന്നു. അന്ന് വഴി നടക്കാനുള്ള അവകാശം നിഷേധിച്ചു കൊണ്ട് സ്ഥാപിച്ച ബോർഡ് കരി ഓയിൽ അടിച്ചു വലിച്ചെറിഞ്ഞ കോഴിക്കോട് മുൻസിപ്പൽ ചെയർമാനായിരുന്ന നാരായണ അയ്യരുടെ സാമൂഹ്യ പരിഷ്കരണ പാരമ്പര്യത്തെ കൂടിയാണ് ഇന്നത്തെ മുൻസിപ്പൽ കോർപ്പറേഷൻ ഭരണാധികാരികൾ പിന്തുടരുന്നത്.
സാമൂതിരി ഭരണത്തിൻ്റെ മുഖമുദ്ര മതസൗഹാർദ്ദത്തിന് അത് നൽകിയ പ്രാധാന്യമാണ്. കുഞ്ഞാലി മര ക്കാരെ തൻ്റെ വിശ്വസ്ഥനായ പടനായകനായി നിയോഗിച്ചതും, പോർച്ചുഗീസുകാർ തകർത്ത മിസ്‌കാൽ പള്ളി പുനർനിർമ്മിച്ച് കൊടുത്തതും ഉൾപ്പെടെ ഹിന്ദു മുസ്ലീം മൈത്രിക്കായി സാമൂതിരി ഭരണം നൽകിയ സംഭാവനകൾ നിരവധിയാണ്.
സാമൂതിരി ഭരണ കാലത്തിൻ്റെയും തളിക്ഷേത്രത്തിൻ്റെയും, ജീവിത പരിസരത്തിൻ്റെയും മഹത്തായ ഈ പൈതൃകം ഉൾകൊണ്ട് കൊണ്ടാണ്സ: വി എസ് അച്യുതാനന്ദൻ്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന എൽ ഡി എഫ് സർക്കാർ " തളി പൈതൃക സംരക്ഷണ പദ്ധതി " ആവിഷ്ക്കരിച്ചതും ഒന്നാംഘട്ടം നടപ്പാക്കിയതും. പിന്നീട് സ: പിണറായി വിജയൻ്റെ നേതൃത്വത്തിൽ വന്ന എൽ ഡി എഫ് സർക്കാരുകളും പദ്ധതിയുമായി മുന്നോട്ട് പോകുകയാണൂണ്ടായത്.
ക്ഷേത്ര സമുച്ചയത്തിൻ്റെയും അനുബന്ധ കെട്ടിടങ്ങളുടെയും വസ്തു ശിൽപ്പ തനിമ നില നിർത്തി കൊണ്ട് ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയ സംരക്ഷണ നടപടികൾ ( restoration), ഇപ്പോൾ പൂർത്തിയാക്കിയ തളി കുളത്തിൻ്റെയും പരിസര പ്രദേശങ്ങളുടെയും സൗന്ദര്യവൽക്കരണം, ഉടൻ സ്ഥാപിക്കാനിരിക്കുന്ന ' ജലധാര ' ഉൾപ്പെടെ 5 കോടിയിൽപരം രൂപയുടെ പദ്ധതി പ്രവർത്തനങ്ങളാണ് നടപ്പാകുന്നതെന്നും മുന്‍ എം എല്‍ എ പറുന്നു.
തളി പൈതൃക സംരക്ഷണത്തിലൂടെ പുരാതന കാലത്തിൻ്റെ വാസ്തു ശിൽപ്പ മികവ് മാത്രമല്ല, ആ കാലം മുന്നോട്ട് വെച്ച മത സൗഹാർദ്ദത്തിൻ്റെയും സാമൂഹ്യ പരിഷ്കരണത്തിൻ്റെയും മഹാ പൈതൃകം കൂടിയാണ് സംരക്ഷിക്കുന്നത് എന്ന കാഴ്ച്ചപ്പാടാണ് ഇടതു പക്ഷത്തിനുള്ളത്.
തളി എന്ന സാംസ്ക്കാരിക ഭൂമിക പ്രസരിപ്പിക്കുന്ന മതസൗഹാർദ്ദത്തിൻ്റെ യും മനുഷ്യ സ്നേഹത്തിൻ്റെയും സമ്പന്നമായ പൈതൃകത്തെ തകർത്തെറിഞ്ഞു നമ്മുടെ സാമൂഹ്യ ജീവിതത്തെയാകെ വർഗീയവൽക്കരിക്കാനുള്ള സംഘപരിവാര നീക്കത്തെ സർവ ശക്തിയും ഉപയോഗിച്ച് പ്രതിരോധിക്കാൻ എല്ലാ മതനിരപേക്ഷ - ജനാധിപത്യ ശക്തികളും, മനുഷ്യ സ്നേഹികളും ഒന്നിച്ച് നിൽക്കണം ... ഒറ്റകെട്ടായി പൊരുതണം... രാഷ്ടീയ ദുഷ്ടലാക്കോടെ വർഗീയതയുടെ മാരക വിഷം ചീറ്റുന്ന സംഘപരിവാറിൻ്റെ കുത്സിത ശ്രമങ്ങളെ
രാഷ്ട്രീയമായി കുഴിച്ച് മൂടണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications