കൊറോണയിൽ നടുവൊടിഞ്ഞ് കല്ലായിയിലെ മരപ്പണിക്കാർ, പ്രത്യേക പാക്കേജ് വേണം!
കല്ലായി: കുടിയേറ്റ തൊഴിലാളികള്‍, കര്‍ഷകര്‍, ചെറുകിട-ഇടത്തരം വ്യാപാരികള്‍.. അങ്ങനെ സമൂഹത്തിന്റെ നാനാതലത്തിലുളള ആളുകളെ കൊവിഡ് ലോക്ഡൗണ്‍ തകര്‍ത്ത് കളഞ്ഞിരിക്കുകയാണ്. എല്ലാ വിഭാഗം ആളുകളിലേക്കും സഹായം എത്തിക്കും എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുളളത്. എന്നാല്‍ രണ്ട് പ്രളയങ്ങളും അതിന് ശേഷം വന്ന കൊറോണയും നടുവൊടിച്ച ചെറുകിട വ്യവസായങ്ങളെ രക്ഷിച്ചെടുക്കാന്‍ പ്രത്യേക പാക്കേജുകള്‍ തന്നെ വേണ്ടി വരും.
കോഴിക്കോട് ജില്ലയിലെ കല്ലായി മരപ്പണിക്കാരുടെ പ്രധാനപ്പെട്ട കേന്ദ്രമാണ്. നിരവധി ഫര്‍ണിച്ചര്‍ നിര്‍മ്മാണ ഫാക്ടറികള്‍ കല്ലായിയില്‍ ഉണ്ട്. കൊവിഡ് ലോക്ക്ഡൗണ്‍ കാരണം മറ്റെല്ലാ വ്യവസായ രംഗങ്ങളേയും പോലെ തന്നെ ഫര്‍ണിച്ചര്‍ വ്യവസായവും സ്തംഭനത്തിലാണ്. മരപ്പണിക്കാര്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ കൈ നിറയെ പണിയുളള സീസണാണ്. എന്നാല്‍ ഇക്കുറി അത് കൊറോണ കൊണ്ട് പോയി.
കേരളം കൊവിഡിന്റെ പിടിയില്‍ നിന്ന് പതിയെ മോചിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ചെറുകിട മേഖലകള്‍ക്ക് പ്രവര്‍ത്തിക്കാനുളള ഇളവ് അധികം വൈകാതെ സര്‍ക്കാര്‍ നല്‍കിയേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ലെന്ന് കല്ലായിയിലെ മരപ്പണിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ക്കറ്റ് സജീവമാകാതെ ഫര്‍ണിച്ചറുകള്‍ നിര്‍മ്മിക്കുന്നത് പാഴ് വേലയാണ്.
മരപ്പണി വ്യവസായത്തിന് പിടിച്ച് നില്‍ക്കണം എങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് എങ്കിലും പലിശരഹിത വായ്പ സര്‍ക്കാര്‍ നല്‍കണം എന്നാണ് വ്യവസായികള്‍ ആവശ്യപ്പെടുന്നത്. കല്ലായിലെ മരപ്പണിക്കാര്‍ കൊവിഡ് കാലത്ത് വറുതിയറിയുന്നു. ആവശ്യം അനുസരിച്ച് മാത്രമാണ് ഇവര്‍ ഫര്‍ണിച്ചറുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. എന്നാല്‍ ഇപ്പോള്‍ ആവശ്യക്കാരില്ല. ഇനി എപ്പോള്‍ വിപണി സജീവമാകുമെന്ന് പ്രവചിക്കാനുമാകില്ല.
Recommended Video
തുറന്ന് പ്രവര്‍ത്തിപ്പിച്ചാല്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാണ ഫാക്ടറിയുടെ വാടക വ്യവസായികള്‍ നല്‍കണം. തൊഴിലാളികള്‍ക്ക് കൂലിയും നല്‍കണം. ഇത് വന്‍ നഷ്ടത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന് കല്ലായിയിലെ ഫര്‍ണിച്ചര്‍ വ്യവസായികള്‍ ആശങ്കപ്പെടുന്നു. സര്‍ക്കാര്‍ പ്രത്യേക പാക്കേജ് മരപ്പണി വ്യവസായത്തിന് അനുവദിക്കാതെ നിലനില്‍പ്പ് സാധ്യമല്ലെന്നാണ് ഇവര്‍ പറയുന്നത്.