പേരാമ്പ്രയിലും ആള്‍ദൈവം: വിവാദ കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ മാർച്ച്
പേരാമ്പ്ര: കായണ്ണയിലെ ആള്‍ദൈവ കേന്ദ്രം അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ മാർച്ച്. കായണ്ണ മൊട്ടന്തറയിലെ ചാരുപറമ്പില്‍ രവി നടത്തുന്ന ഭഗവതി ക്ഷേത്രത്തിനെതിരെയാണ് ഡി വൈ എഫ് ഐ പ്രതിഷേധം. മനുഷ്യന്റെ ദുർബലതകളെ ചൂഷണം ചെയ്ത് പണം സമ്പാദിക്കുന്ന വിവാദ ആൾദൈവം ചാരുപറമ്പിൽ രവിയെ അറസ്റ്റ് ചെയ്യുകയെന്ന് ആവശ്യപ്പെട്ട് നടത്തിയ മാർച്ചിന് ഡി വൈ എഫ് ഐ ജില്ലാ നേതാക്കളാണ് നേതൃത്വം നല്‍കിയത്.
ദിലീപ് വിഷമിച്ചിരിക്കുന്ന സമയത്ത് മോശം പറയരുതല്ലോ: പക്ഷെ ഈ കേസിലൊന്നും അദ്ദേഹത്തിന് പങ്കില്ല
സ്വന്തമായി അമ്പലം സ്ഥാപിച്ച് വിശ്വാസത്തെ ചൂഷണം ചെയത് കോടികളുടെ ആസ്തിയിലേക്ക് വളർന്ന ദൂരൂഹമായ സാമ്പത്തിക ഇടപാടുകളും ഭക്തിയുടെ മറവിൽ ലഹരിമാഫിയ പ്രവർത്തനങ്ങളെയും രാത്രികാലങ്ങളിൽ പ്രത്യേക പൂജ എന്നൊക്കെ പ്രചരിപ്പിച്ച് നടത്തുന്ന ആഭിചാരക്രിയകളും സംശയാസ്പദമാണ്. ജുവനൈൽ ജസ്റ്റിസ് ആകട് പ്രകാരമുള്ള കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയ പ്രതിയായ രവി സ്വകാര്യ ഗുണ്ടാസംഘങ്ങളെ വെച്ച് നാട്ടുകാരെ മർദ്ദിക്കുന്ന സംഭവങ്ങളും തുടർകഥയാവുകയാണെന്നും ഡി വൈ എഫ് ഐ നേതൃത്വം ആരോപിച്ചു.
ആത്മിയതയുടെ മറപറ്റി നടത്തുന്ന ക്രിമിനൽ - കൊട്ടേഷൻ - ലഹരിമാഫിയ ബന്ധങ്ങളെ പറ്റിയും വിശദമായ അന്വേഷണം നടത്തണമെന്നും ഡി വൈ എഫ് ഐ നേതൃത്വം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എം ജിജേഷ്, കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി, സി പി ഐ എം ലോക്കൽ സെക്രട്ടറി എ.സി സതി എന്നിവർ സംസാരിച്ചു. മേഖല പ്രസിഡന്റ് അർജുൻ പി.ആർ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ലിജിൻലാൽ സ്വാഗതവും,ട്രഷറർ ശ്രീജിത്ത് നന്ദിയും പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം ഇവിടേക്ക് എത്തിയ ആളുകളെ നാട്ടുകാർ അടിച്ച് തകർത്തിരുന്നു. രവി 'ആള്‍ദൈവം' ചമയുകയാണെന്നും ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഏതാനും മാസംമുമ്പ് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു, നേരത്തെ കൂലിപ്പണി ചെയ്തിരുന്ന വ്യക്തിയാണ് ചാരുപറമ്പില്‍ രവി.
തിരുവിതാംകൂറില്‍ നിന്ന് കായണ്ണയിലേക്ക് കുടിയേറി പാര്‍ത്തതാണ് രവിയുടെ പൂര്‍വ്വികര്‍. കുടുംബ ക്ഷേത്രമുണ്ടെന്നും പറഞ്ഞാണ് ആദ്യമിയാള്‍ കായണ്ണയിലെ സ്വന്തം സ്ഥലത്ത് ക്ഷേത്രം സ്ഥാപിക്കുന്നത്. കുടുംബക്കാരുടെ പിന്തുണയും ഇതിനുണ്ടായിരുന്നു. വീടിനോട് ചേര്‍ന്ന് അമ്പലം പണിത് കര്‍മങ്ങള്‍ നടത്തുകയായിരുന്നു. ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഇവിടെ ദര്‍ശനമുണ്ടായിരുന്നത്. ഞായര്‍, ചൊവ്വ, വെള്ളി എന്നിങ്ങനെ. വെള്ളിയാഴ്ച പ്രശ്നപരിഹാരത്തിനുള്ള ദിവസമായാണ് പറയപ്പെടുന്നത്. സംസ്ഥാനത്തിന് പുറത്ത് നിന്നുവരെ ഇവിടേക്ക് ആളുകള്‍ എത്തുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.