ഡിആർഎ ജീവനക്കാരെ ആക്രമിച്ച കേസ്: രണ്ട് വിമാനത്താവള ജീവനക്കാർ അറസ്റ്റിൽ, ഡ്രൈവർക്കായി തിരച്ചിൽ!!
കോഴിക്കോട്: കരിപ്പൂരിൽ സ്വർണ്ണം കടത്താനുള്ള ശ്രമം തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. കരിപ്പൂർ വിമാനത്താവളത്തിലെ രണ്ട് താൽക്കാലിക ജീവനക്കാരാണ് ഡിആർഎയുടെ കസ്റ്റഡിയിലുള്ളത്. വിദേശത്ത് നിന്ന് കള്ളക്കടത്ത് വഴിയെത്തിച്ച സ്വർണ്ണം വിമാനത്താവളത്തിന് പുറത്തേക്ക് എത്തിക്കാൻ ഈ രണ്ട് ജീവനക്കാരും സഹായിച്ചെന്നാണ് നിഗമനം. ഡിആർഎ സംഘത്തെ വാഹനം ഇടിച്ച് തെറിപ്പിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികളിൽ ഒരാൾ പിടിയിലാവുകയായിരുന്നു. സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചതോടെയാണ് സംഘത്തിന്റെ നീക്കങ്ങൾ പാളിയത്. ഈ സംഘത്തിൽ നിന്ന് നാല് കിലോയോളം വരുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തിട്ടുള്ളത്.
സ്വർണ്ണവുമായി കരിപ്പൂർ വിമാനത്താവളത്തിന്റെ പരിസരത്തുനിന്ന് വന്ന കാറിനെ പിന്തുടർന്ന് എത്തിയ ഡിആർഎ ഉദ്യോദസ്ഥരുടെ ബൈക്കുകളാണ് സംഘം ഇടിച്ച് തെറിപ്പിച്ച ശേഷം രക്ഷപ്പെട്ടത്. കാർ നിർത്താൻ ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും ഇതിന് തയ്യാറാകാത്ത സംഘം ബൈക്കുകൾ ഇടിച്ച് തെറിപ്പിക്കുകയും 25 മീറ്ററോളം ദൂരം റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തിരുന്നു. സംഭവത്തിൽ ഡിആർഎ ഉദ്യോസ്ഥൻ ആൽബർട്ട് ജോർജ്, ഡ്രൈവർ ജോർക്ക് എന്നിവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. സംഘത്തിൽ ഉൾപ്പെട്ട കൊടുവള്ളി സ്വദേശിയായ നിസാറാണ് സംഭവം നടന്നയുടൻ പിടിയിലായത്. ഇയാൾക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

ഡിആർഎ ഉദ്യോഗസ്ഥരെ ഇടിപ്പിച്ച കാറോടിച്ചിരുന്നയാൾക്ക് വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അടിവസ്ത്രം മാത്രം ധരിച്ച് അപകടസ്ഥലത്ത് നിന്ന് ഇയാൾ രക്ഷപ്പെട്ടതെന്നാണ് പോലീസ് വ്യക്തമാക്കിയത്. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. അരീക്കോട് പത്തനാപുരം സ്വദേശിയായ ഫസലാണ് ഇയാളെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. സമീപത്തെ ഒരു വീട്ടിൽ നിന്ന് മുണ്ടും വാങ്ങിയാണ് ഇയാൾ അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. അപകടം നടന്ന സ്ഥലത്ത് നിന്ന് സ്വർണ്ണ മിശ്രിതം കണ്ടെത്തിയിട്ടുണ്ട്. നാല് കിലോയോളം തൂക്കം വരുന്നതാണിത്.












Click it and Unblock the Notifications