സ്വര്‍ണക്കടത്തില്‍ ഹെസ ജ്വല്ലറിയും സംശയനിഴലില്‍, അന്‍വറുമായി അടുത്ത ബന്ധം ഷമീമിനില്ലെന്ന് പിതാവ്
താമരശ്ശേരി: സ്വര്‍ണക്കടത്തില്‍ കോഴിക്കോട്ടെ ഹെസ ജ്വല്ലറിയും സംശയത്തിന്റെ നിഴലിലാണ്. ഇവിടെ നിന്ന് കണ്ടെടുത്ത സ്വര്‍ണമെല്ലാം രേഖകളില്ലാത്തതായിരുന്നു. ഈ ജ്വല്ലറിക്ക് പിന്നില്‍ മുഹമ്മദ് അബ്ദു ഷമീമിന്റെ അതിവേഗത്തിലുള്ള വളര്‍ച്ചയുമുണ്ട്. സ്‌കുളില്‍ പഠിക്കുന്ന കാലം മുതലേ ചെറിയ ജോലികള്‍ ചെയ്തായിരുന്നു ഷമീന്റെ തുടക്കം. പിന്നീട് ഡ്രൈവറായി കളം മാറുകയായിരുന്നു. ഇവിടെ നിന്നാണ് സ്വന്തമായി വരുമാനമുണ്ടാക്കുന്ന തരത്തിലേക്ക് അദ്ദേഹം വളര്‍ന്നത്.
കൊടുവള്ളിയില്‍ കളരാന്തിരി സ്വദേശിയാണ് ഷമീം. ഡ്രൈവറായി ജോലി ചെയ്തിരുന്ന ഷമീം പിന്നീടെത്തിയത് കോഴിക്കോട്ടെ ജ്വല്ലറിയുടെയും ഗള്‍ഫിലെ കഫെറ്റീരിയയുടെയും ഉടമസ്ഥാവകാശത്തിലാണ്. ഇതെല്ലാം അതിവേഗത്തിലായിരുന്നു. സഹോദരന്‍ അബ്ദു ഷെരീഫിനൊപ്പം ചേര്‍ന്നാണ് അരക്കിണറില്‍ ഹെസ എന്ന ജ്വല്ലറി തുടങ്ങിയത്. വെറും 24 വയസ്സ് മാത്രമാണ് പ്രായം. ദുബായില്‍ മറ്റൊരു സഹോദരന്‍ സലീമിനൊപ്പം കഫെറ്റീരിയയും ഷമീം നടത്തുന്നുണ്ട്.
ദുബായില്‍ ഷമീം മൂന്ന് വര്‍ഷത്തോളമായി കഫെ നടത്തുന്നുണ്ട്. എന്നാല്‍ ഷമീമിന്റെ പിതാവ് പറയുന്നത് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെയൊന്നും അറിയില്ലെന്നാണ്. കേസിലെ പ്രതിയായ അന്‍വറുമായി ഷമീമിന് അടുത്ത ബന്ധമൊന്നുമില്ലെന്നും, തിരുവനന്തപുരത്തേക്ക് ഒരുതവണ മാത്രമാണ് അന്‍വറിനൊപ്പം പോയതെന്നും ഷമീമിന്റെ ബന്ധുക്കളും പറയുന്നു. മഞ്ചേരിയില്‍ ഒരു ഹോട്ടല്‍ തുടങ്ങുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് മാത്രമാണ് ഷമീം ചിലരെ ബന്ധപ്പെട്ടതെന്ന് അറിയാന്‍ കഴിഞ്ഞു.
അന്‍വറിനൊപ്പം തിരുവനന്തപുരത്തേക്ക് ഷമീം പോയിരുന്നത് അയാളുടെ കാറിന്റെ ഡ്രൈവറായി മാത്രമായിരുന്നു. അന്ന് തിരുവനന്തപുരത്ത് അന്‍വറിനും ജിഫ്‌സലിനും ഒപ്പമല്ലാതെ വേറെ മുറിയിലായിരുന്നു ഷമീം താമസിച്ചത്. ഹെസ ഗോള്‍ഡില്‍ ഇപ്പോള്‍ ഷമീമിന് പാര്‍ട്ണര്‍ഷിപ്പുമില്ല. അവന്റെ സഹോദരനും മറ്റ് രണ്ട് പേരുമാണ് അത് നടത്തുന്നത്. ഷമീമിന്റെ വിവാഹം കഴിഞ്ഞത് ആറ് മാസം മുമ്പാണ്. ദുബായിലേക്ക് തിരിച്ച് പോവാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് കസ്റ്റംസ് വിളിപ്പിക്കുന്നത്. ഞാനാണ് അവനെ കോഴിക്കോട്ടെ ഓഫീസില്‍ ഹാജരാക്കിയതെന്നും ഷമീമിന്റെ പിതാവ് ഹുസൈന്‍ പറഞ്ഞു.