കോഴിക്കോടിനെ ഭീതിയിലാഴ്ത്തി 'മഴക്കാല മോഷ്ടാക്കൾ': വേങ്ങേരിയിലെ വീട്ടിൽ നിന്ന് കവർന്നത് 42 പവൻ
കോഴിക്കോട്: മഴക്കാലമെത്തിയതോടെ നഗരവാസികളെ ഭീതിയിലാഴ്ത്തി മോഷ്ടാക്കൾ വിലസുന്നു. രണ്ടാഴ്ചയ്ക്കിടെ ചേവായൂർ സ്റ്റേഷൻ പരിധിയിൽ മാത്രം സമാനരീതിയിലുള്ള രണ്ടു മോഷണങ്ങളാണ് നടന്നത്. വേങ്ങേരി മരക്കാട്ടുപറമ്പത്ത് ശശിധരന്റെ വീട്ടിൽ നിന്നു കഴിഞ്ഞദിവസം 42 പവൻ സ്വർണാഭരണങ്ങളും പതിനായിരം രൂപയും മോഷണം പോയി. വീടു കുത്തിത്തുറന്നാണ് മോഷണം. മകളുടെ അഡ്മിഷൻ ആവശ്യാർഥം കൊച്ചിയിൽ പോയതായിരുന്നു ശശിധരനും കുടുംബവും. വ്യാഴാഴ്ച രാത്രിയോടെയാണ് തിരിച്ചെത്തിയത്.
നീതി ആയോഗ് യോഗത്തിന് മുമ്പ് മന്മോഹന്റെ ഇടപെടല്; കോണ്ഗ്രസ് മുഖ്യമന്ത്രിമാരെ കണ്ടു
പകൽസമയത്ത് മോഷണം നടന്നതായാണ് പോലീസ് സംശയിക്കുന്നത്. പുറകിലെ വാതിലിന്റെ പൂട്ട് അടർത്തിമാറ്റിയ നിലയിലാണ്. അലമാരയിൽ സൂക്ഷിച്ചതായിരുന്നു സ്വർണവും പണവും. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടി വീടിനു പിന്നിൽ ഉപേക്ഷിച്ചിട്ടുണ്ട്. പോലീസും ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ചേവായൂർ എസ്ഐ കെ.ബി. അബ്ദുൾ നാസറാണ് കേസ് അന്വേഷിക്കുന്നത്.
വെള്ളിമാടുകുന്നിലെ ഒരു വീട്ടിൽ നിന്ന് രണ്ടര പവന്റെ മാല മോഷണം പോയത് സംബന്ധിച്ച പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇതേ സ്റ്റേഷൻ പരിധിയിൽ വൻമോഷണം നടന്നിരിക്കുന്നത്. രണ്ടാഴ്ചയിക്കിടെ നടന്ന മോഷണങ്ങൾ രണ്ടും സമാനരീതിയിലാണെന്നതിനാൽ പിന്നിൽ ഒരേ സംഘമാണെന്ന് പോലീസ് സംശയിക്കുന്നു. രണ്ടിടത്തും തൊട്ടടുത്ത വീട്ടിൽ നിന്നു ചെരിപ്പെടുത്ത് മോഷണം നടത്തുന്ന വീട്ടിൽ കൊണ്ടിട്ടിട്ടുണ്ട്. അന്വേഷണം വഴിതെറ്റിക്കുന്നതിനാകാമിതെന്നു പോലീസ് കരുതുന്നു. അതേസമയം മോഷ്ടാക്കളെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചതായും വിവരമുണ്ട്. മോഷണം നടന്ന വീടിനു സമീപത്തെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
മഴക്കാലത്ത് മോഷണം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ ചർച്ച ചെയ്യാൻ പോലീസ് അടിയന്തര യോഗം വിളിച്ചുചേർത്തു. കമ്മീഷണർ എ.വി. ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് കമ്മീഷണർമാർ, ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ, സ്ക്വാഡ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. മോഷണം പെരുകുന്ന സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്തു.