പേരാമ്പ്രയില്‍ കടുവ സഫാരി പാർക്കിനായി സർക്കാർ: അനുവദിക്കില്ലെന്ന് കർഷക സംഘടനകള്‍
പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട, മുതുകാട് പ്രദേശങ്ങളിൽ കടുവ സഫാരി പാർക്ക് കൊണ്ടുവരാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വി.ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ചെമ്പനോടയിൽ പ്രതിഷേധ പ്രകടനം നടത്തുകയും വനം വകുപ്പ് മന്ത്രി ശശീന്ദ്രൻ്റെ ചിത്രം കത്തിക്കുകയും ചെയ്തു. സഫാരി പാർക്കിൻ്റെ മറവിൽ മലബാർ വന്യജീവി സങ്കേതത്തെ കടുവ സങ്കേതമാക്കി മാറ്റാനുള്ള ഒളിച്ചുകളിയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വി.ഫാം ആരോപിച്ചു.
സഫാരി പാർക്ക് പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറാത്ത പക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ സമരങ്ങളിലൂടെ സർക്കാറിനെ തിരുത്തുമെന്നും വി.ഫാം പ്രഖ്യാപിച്ചു. അഡ്വ:സുമിൻ.എസ്.നെടുങ്ങാടൻ, സെമിലി സുനിൽ, ബാബു പുതുപ്പറമ്പിൽ, രാജു പൈകയിൽ, ജിജോ വട്ടോത്ത് എന്നിവർ നേതൃത്വം നൽകി.

മലബാറില്‍ വനം വകുപ്പിന്റെ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തിലായിരുന്നു തീരുമാനം. പാര്‍ക്ക് സ്ഥാപിക്കുന്നതിനായി ചെമ്പനോടയില്‍ 114 ഹെക്ടര്‍ വനഭൂമി, പേരാമ്പ്രയില്‍ തന്നെയുള്ള പി.സി.കെ എസ്‌റ്റേറ്റ് എന്നീ പ്രദേശങ്ങളാണ് നിലവില്‍ പരിഗണനയിലുള്ളത്. എന്നാല്‍ അത്തരത്തില്‍ വാര്‍ത്ത മാത്രമാണ് പുറത്ത് വന്നിട്ടുള്ളതെന്നും വിഷയത്തില്‍ ആധികാരികമായി മറ്റു വിവരങ്ങളൊന്നും ലഭിച്ചിച്ചിട്ടില്ലെന്നാണ് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിന്റ് കെ.സുനില്‍ വ്യക്തമാക്കി.
''പദ്ധതിയെക്കുറിച്ച് വിശദമായി അറിയാനും പഠിക്കാനും ഡിഎഫ്ഒയോട് ഒരു യോഗം വിളിച്ചു ചേര്‍ക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും അതിന്റെ ഭാഗമായി ഈ മാസം 30ന് യോഗം നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ധേഹം പറഞ്ഞു. റേഞ്ച് ഓഫീസര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന മീറ്റിങ്ങില്‍ പദ്ധതി കൊണ്ട് എന്താണ് ഉദ്ധേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ടൈഗര്‍ സഫാരി പാര്‍ക്കിനെ പഞ്ചായത്ത് സ്വാഗതം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് പദ്ധതിയെക്കുറിച്ച് വിശദമായി അറിയാതെയും പഠിക്കാതെയും ഒന്നും പറയാന്‍ പറ്റില്ലെന്നും അദ്ധേഹം മറുപടി നല്‍കി. സഫാരി പാര്‍ക്ക് വന്നാല്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാവുന്നുണ്ടെങ്കില്‍ പദ്ധതിയെ അനുകൂലിക്കില്ലെന്നും നേരെ മറിച്ച് നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒരു ടൂറിസം പോലെയാണ് പദ്ധതിയെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ അലോചിക്കണമെന്നും കെ സുനില്‍ പറഞ്ഞു.
ചെമ്പനോടയിലെയും പേരാമ്പ്രയിലെയും രണ്ട് സ്ഥലങ്ങള്‍ യോജ്യമല്ലെങ്കില്‍ കണ്ണൂര്‍ ആറളം വന്യ ജീവി സങ്കേതത്തോടു ചേര്‍ന്നുള്ള ഭൂമി പരിഗണിക്കാനും ഉന്നത തല യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. തിരുവനന്തപുരം നെയ്യാര്‍ ഡാമിലുള്ള സിംഹ പാര്‍ക്കിന്റെ മാതൃകയിലുള്ള പാര്‍ക്കാണ് സ്ഥാപിക്കാന്‍ തീരുമാനം. വിനോദ സഞ്ചാരികള്‍ക്ക് തുറന്ന വാഹനത്തിലൂടെ സഞ്ചരിച്ച് കടുവകളെ കാണാനുള്ള സൗകര്യമാണ് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്.
സഫാരി പാര്‍ക്ക് ആരംഭിക്കുന്നതിനായി പ്രാഥമിക അനുമതികള്‍ക്ക് വേണ്ട നടപടികള്‍ ആരംഭിക്കാനും പരമാവധി നിയമ തടസങ്ങള്‍ ഒഴിവാക്കി പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന്റെ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്ത പ്രകാരം മലബാര്‍ മേഖലയില്‍ നിന്നും പുനരധിവസിപ്പിക്കുന്നതിനായി ലഭിക്കുന്ന കാട്ടാനകളെ സംരക്ഷിക്കുന്നതിനുള്ള സാറ്റലൈറ്റ് സെന്റര്‍ സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications