തിരഞ്ഞെടുപ്പില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍; കോഴിക്കോട് ജില്ലയില്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഹരിതചട്ട പാലനം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജില്ലാശുചിത്വമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ പ്രസ്സുകളില്‍ ജില്ലാകോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി. ജില്ലയിലെ പ്രമുഖ പ്രിന്റിംങ്ങ്,ഫ്ളക്സ് പ്രിന്റിംങ്ങ് പ്രസ്സുകളിലാണ് പരിശോധന നടത്തിയത്. ഹരിതചട്ടപാലനം വിശദീകരിക്കുന്നതിന് ജില്ലയിലെ പ്രിന്റിങ്ങ് & ഫ്ളക്സ് അസോസിയേഷന് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ബ്ലോക്ക്തല ശുചിത്വകോര്‍ഡിനേറ്റര്‍മാരായ ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്കി. കോര്‍പ്പറേഷനില്‍ മൂന്നും മുനിസിപ്പാലിറ്റിയിലും ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ഒന്നു വീതവും മാതൃകാബൂത്തുകള്‍ സജ്ജീകരിക്കാനും തീരുമാനിച്ചു.
കോവിഡ് 19 വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്ലാവിധ കോവിഡ് മുന്‍കരുതലുകളും സ്വീകരിക്കണമെന്നും ജില്ലാ കലക്ടറും തെരെഞ്ഞെടുപ്പ് വരണാധികാരിയുമായ സാംബശിവ റാവു അറിയിച്ചു. സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഭവന സന്ദര്‍ശനത്തിന് ഒരു സമയം സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പരമാവധി അഞ്ചുപേരാണ് അനുവദനീയമായത്.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കണം സ്ഥാനാര്‍ത്ഥികളും മറ്റും ഭവനസന്ദര്‍ശനം നടത്തണ്ടത്. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങള്‍ അനുവദിക്കും. ജാഥ, ആള്‍ക്കൂട്ടം, കൊട്ടിക്കലാശം, എന്നിവ കോവിഡ് പശ്ചാത്തലത്തില്‍ ഒഴിവാക്കണം. പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമേ നടത്താന്‍ പാടുള്ളു. പൊതുയോഗങ്ങള്‍ നടത്തുന്നതിന് പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം.
Recommended Video
തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി വിതരണം ചെയ്യുന്ന നോട്ടീസ്, ലഘുലേഖ എന്നിവ പരിമിതപ്പെടുത്തി പരമാവധി സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തണം. വോട്ടര്‍മാര്‍ മാസ്ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കണമെന്ന സന്ദേശം കൂടി സ്ഥാനാര്‍ത്ഥികളുടെയും മറ്റും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവയോ മറ്റോ നല്കി കൊണ്ടുള്ള സ്വീകരണ പരിപാടി പാടില്ല. ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവ് ആകുകയോ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന ക്വാറീനില്‍ പ്രവേശിക്കുകയോ ചെയ്യുന്ന പക്ഷം ഉടന്‍ തന്നെ പ്രചാരണ രംഗത്ത് നിന്ന് മാറി നില്‍ക്കുകയും ജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയതിനു ശേഷം ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം മാത്രമെ തുടര്‍ പ്രവര്‍ത്തനം പാടുള്ളുവെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
കശ്മീരില്‍ കോണ്‍ഗ്രസിന് വന്‍ നേട്ടം; മുൻ എഡിസി ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍