വിചാരണ നീട്ടിക്കൊണ്ടു പോകരുതെന്ന് ഗ്രോ വാസു; ഇല്ലെന്ന് കോടതി, സാക്ഷി കൂറുമാറി
കോഴിക്കോട്: മാവോയിസ്റ്റ് കൊലപാതകത്തില്‍ പ്രതിഷേധിച്ച കേസില്‍ പ്രതിയായ ഗ്രോ വാസുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി. വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്ന് വാസു കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടു. വിചാരണ വൈകിപ്പിക്കില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. മുദ്രാവാക്യം വിളിച്ചാണ് 94കാരനായ വാസു വീണ്ടും ജയിലിലേക്ക് പോയത്.
കേസില്‍ പിഴ ഒടുക്കാനോ ജാമ്യമെടുക്കാനോ ഗ്രോ വാസു തയ്യാറായിട്ടില്ല. ഇതാണ് ഒരു മാസത്തിലധികമായി അദ്ദേഹം ജയിലില്‍ തുടരാന്‍ കാരണം. കൊലപാതകം നടത്തിയവര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്നും പ്രതിഷേധിച്ചവര്‍ക്കെതിരെയല്ലെന്നുമാണ് വാസുവിനെ അനുകൂലിക്കുന്നവരുടെ വാദം. പിഴ ഒടുക്കാന്‍ തയ്യാറല്ലെന്ന് വാസു നിലപാടെടുത്തിരുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമവും വിജയിച്ചില്ല. കോടതിയോടല്ല തന്റെ പോരാട്ടമെന്നും വാസു വ്യക്തമാക്കി.

അതേസമയം, ഇന്ന് കോടതിയില്‍ നാടകീയ സംഭവങ്ങളുണ്ടായി. കേസിലെ ഏഴാം സാക്ഷി വാസുവിന് അനുകൂലമായി കൂറുമാറി. മെഡിക്കല്‍ കോളജ് പരിസരത്ത് കച്ചവടം നടത്തുന്ന ലാലു എന്ന സാക്ഷിയാണ് കൂറുമാറിയത്. ഗതാഗത തടസം സൃഷ്ടിച്ച് വാസു സമരം നടത്തുന്നത് കണ്ടില്ലെന്ന് സാക്ഷി മൊഴി നല്‍കി. കേസിലെ നാല് സാക്ഷികള്‍ പോലീസുകാരാണ്. അതേസമയം, കേസില്‍ അടുത്ത വാദം കേള്‍ക്കല്‍ ഈ മാസം 12ലേക്ക് മാറ്റി.
കേസിലെ നാലാം സാക്ഷിയായ പോലീസ് ഓഫീസറെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കി. അടുത്ത വാദം കേള്‍ക്കുന്ന തിയ്യതിയില്‍ വിസ്താരം നടക്കും. രക്തസാക്ഷികള്‍ സിന്ദാബാദ്, ഇന്‍ക്വിലാബ് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് വാസു പോലീസ് വാഹനത്തില്‍ കയറിയത്. പോലീസുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മുദ്രാവാക്യം വിളി തുടര്‍ന്നു.
ലാലുവിന് പുറമെ പോലീസ് ഓഫീസര്‍മാരടക്കം മൂന്ന് സാക്ഷികള്‍ ഇന്ന് കുന്ദമംഗലം കോടതിയില്‍ ഹാജരായി. കേസ് വേഗം തീര്‍പ്പാക്കാന്‍ കോടതിക്ക് താല്‍പ്പര്യമുണ്ടെന്ന് വാസുവിനെ അനുകൂലിക്കുന്നവര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ നിയമത്തിന്റെ സാങ്കേതിക വശങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് നീട്ടിക്കൊണ്ടുപോകാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
കേസിലെ ആദ്യ നാല് സാക്ഷികള്‍ പോലീസുകാരാണ്. നാല് പേര്‍ക്കും സമന്‍സ് അയച്ചെങ്കിലും രണ്ടു പേര്‍ മാത്രമാണ് ഹാജരായത്. ഇത് കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണെന്ന് വാസുവിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. പോലീസുകാരെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഗ്രോ വാസുവിന്റെ നീക്കങ്ങള്‍. അതുകൊണ്ടാണ് കേസ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗ്രോ വാസുവിനെതിരായ കേസ് റദ്ദാക്കി അദ്ദേഹത്തെ വിട്ടയക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. 2016ല്‍ നിലമ്പൂരിലെ കരുളായിയില്‍ പോലീസ് വെടിവയ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹം കാണുന്നത് തടഞ്ഞ വേളയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് പ്രതിഷേധമുണ്ടായതത്രെ. ഏഴ് വര്‍ഷത്തിന് ശേഷമായിരുന്നു വാസുവിന്റെ അറസ്റ്റ്.












Click it and Unblock the Notifications