കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രതികളെ വിട്ടു: എന്‍ഐഎയ്ക്ക് തിരിച്ചടി
കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടന കേസില്‍ മുഖ്യപ്രതി തടിയന്റവിടെ നസീർ ഉള്‍പ്പടേയുള്ള പ്രതികളെ വെറുതെ വിട്ടു. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എന്‍ ഐ എ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം റദ്ദാക്കിക്കൊണ്ടാണ് ഹൈക്കാടോതി വിധി. നസീറിന് പുറമെ കൂട്ടുപ്രതിയായ ഷഫാസിനെയാണ് വെറുതെ വിട്ടിരിക്കുന്നത്. രാജ്യത്ത് തന്നെ എന്‍ഐഎ ഏറ്റെടുത്ത പ്രധാന തീവ്രവാദ കേസായിരുന്നു കോഴിക്കോട് ഇരട്ട സ്ഫോടനം. 2006 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കോഴിക്കോട് കെഎസ്ആർടിസി സ്റ്റാന്‍ഡിലും പുതിയ ബസ്സ്റ്റാന്‍ഡിലുമായിരുന്നു സ്ഫോടനം നടന്നത്.
കേസില്‍ ആകെ 4 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. വിചാരണയ്ക്ക് ശേഷം 2 പ്രതികളെ വെറുതെ വിട്ട എന്‍ഐഎ കോടതി 2011 ല്‍ നസീറിനേയും ഷഫാസിനേയും കുറ്റക്കാരാണെന്ന് കണ്ടെത്തി ഇരട്ടജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ഈ ശിക്ഷാവിധി ചോദ്യം ചെയ്തുകൊണ്ട് നസീറും ഷഫാസും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ അപ്പീലിലാണ് ഇപ്പോഴത്തെ വിധിയുണ്ടായത്. രണ്ട് പ്രതികളെ എന്‍ഐഎ കോടതി വെറുതെ വിട്ട നടപടിയെ ചോദ്യം ചെയ്തുകൊണ്ട് എന്‍ഐഎ സമരിപ്പിച്ച അപ്പീലും ഹൈക്കോടതി തള്ളിയിട്ടുണ്ട്.
സംശയാതീതമായി പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഇന്നത്തെ വിധി. സംസ്ഥാനത്ത് തന്നെ ആദ്യമായി എന്‍ഐഎ കോടതി ശിക്ഷ വിധിച്ച കേസ് കൂടിയായിരുന്നു കേഴിക്കോട്ടെ ഇരട്ട സ്ഫോടന കേസ്. രണ്ടിടത്ത് ബോംബ് സ്ഥാപിച്ച ശേഷം കളക്ട്രേറ്റിലേക്കും ഒരു മാധ്യമസ്ഥാപനത്തിലേക്കും വിളിച്ചറിയിക്കുകയും സ്ഫോടനം നടത്തിയെന്നുമാണ് കേസ്. രണ്ടാം മാറാട് കൂട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാത്തതിലുള്ള പ്രതികാരം എന്ന നിലയ്ക്കാണ് സ്ഫോടനം നടത്തിയതെന്നായിരുന്നു എന്‍ ഐ എ കണ്ടെത്തല്‍.
സ്ഫോടനത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. സ്ഫോടനം നടത്തുകയെന്ന ഉദ്ദേശത്തോടെ 2002 ല്‍ എറണാകുളത്ത് നിന്നും ജലാറ്റിന്‍ സ്റ്റിക്ക് സംഘടിപ്പിക്കുകയും പിന്നീട് ആസൂത്രണം ചെയ്ത് സ്ഫോടനം നടത്തിയെന്നുമായിരുന്നു എന്‍ഐഎ വാദം. എന്നാല്‍ രണ്ടാം മാറാട് കൂട്ടക്കൊലക്കേസിന്റെ സംഭവങ്ങള്‍ നടക്കുന്നത് 2005 ലാണ്. അങ്ങനെയെങ്കില്‍ എങ്ങനെയാണ് 2002 ല്‍ ജലാറ്റിന്‍സ്റ്റിക്ക് സംഘടിപ്പിച്ച് ഗൂഡാലോചന നടത്തിയെന്ന വാദം ശരിയാകും എന്നായിരുന്നു പ്രതികള്‍ ഹൈക്കോടതിയില്‍ ചോദിച്ചത്. പ്രതികളുടെ ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ വെറും മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം എങ്ങനെയാണ് പ്രതികളെ കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ കഴിയുകയെന്നും വിചാരണ വേളയില്‍ ഹൈക്കോടതി ചോദിച്ചിരുന്നു.
Recommended Video