ക്രിസ്തുമസിനെ വരവേൽക്കാൻ വിപണി സജീവം; സ്റ്റാറായി 'കൊറോണ'
കോഴിക്കോട്: പ്രതീക്ഷയുടെ പുതുവെളിച്ചവുമായി ക്രിസ്മസ് രാവിനെ വരവേല്‍ക്കുവാന്‍ നക്ഷത്രക്കൂട്ടമെത്തി. ഇത്തവണ ഉദിച്ചുയരുവാന്‍ സാക്ഷാല്‍ കൊറോണയും ഇറങ്ങിയിട്ടുണ്ട്. കൊറോണ വൈറസിന്‍റെ രൂപത്തിലുള്ള നക്ഷത്രമാണ് വിപണിയിലെ താരം. വിലയല്പം കൂടുതലാണെങ്കിലും കൊറോണയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. 850 രൂപയാണ് വില. എങ്കിലും പേപ്പര്‍ നക്ഷത്രങ്ങളും എല്‍ഇഡി നക്ഷത്രങ്ങളും തന്നെയാണ് കടകളില്‍ കൂടുതലായി ഉള്ളത്. കൂട്ടത്തില്‍ എല്‍ഇഡിയ്ക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്.
വേഗത്തില്‍ കേടാകാത്തതും വാങ്ങിയാല്‍ മൂന്നു കൊല്ലം വരെ ഉപയോഗിക്കുവാന്‍ കഴിയുന്നവയുമാണ് പുതിയ നക്ഷത്രങ്ങള്‍. 150 മുതല്‍ 500 രൂപ വരെയാണ് വില. രണ്ടു നിറങ്ങളില്‍ പ്രകാശിക്കുന്നവയ്ക്കാണ് വിപണിയില്‍ ഡിമാന്‍ഡ് അധികമെന്ന് കച്ചവടക്കാര്‍ പറയുന്നു. പേപ്പര്‍ നക്ഷത്രങ്ങള്‍ക്ക് 10 രൂപ മുതല്‍ 300 രൂപ വരെ വിലയുണ്ട്. കടലാസ് നക്ഷത്രങ്ങള്‍ കാഴ്ചയില്‍ സുന്ദരമാണെങ്കിലും വേഗത്തില്‍ നശിക്കുമെന്നതിനാല്‍ തന്നെ ഇവ വാങ്ങുവാന്‍ ആളുകള്‍ മടി കാണിക്കുന്നുണ്ട്.
കൊല്ലം എറണാകുളം ഭാഗത്തു നിന്നുമാണ് കോഴിക്കോട് ജില്ലയിലേക്ക് പ്രധാനമായും നക്ഷത്രങ്ങള്‍ എത്തുന്നത്. ഇവയ്ക്ക് കൂടുതല്‍ പ്രകാശമുണ്ടാകുമെന്നും കച്ചവടക്കാര്‍ പറയുന്നു. ക്രിസ്മസ് പാപ്പയുടെ നിറത്തിലുള്ള മാസ്കുകളും ഇത്തവണ വിപണി കീഴടക്കുന്നുണ്ട്. ഒരു വയസ്സുള്ള കുട്ടികള്‍ക്ക് ധരിക്കാവുന്നതു മുതലുള്ള മാസ്കുകള്‍ വിപണിയിലുണ്ട്. 240 മുതല്‍ 1300 വരെയാണ് ഇവയ്ക്ക് വില ഈടാക്കുന്നത്. ഇവയ്ക്കു പുറമെ ക്രിസ്മസ് ട്രീ, ട്രീയിലെ അലങ്കാരം, പുൽക്കൂട്, പുൽക്കൂട് സെറ്റ്, സാന്താക്ലോസിന്റെ മുഖംമൂടി എന്നിവയെല്ലാം വിപണി കീഴടക്കിയിരിക്കുകയാണ് .
ഒരടി മുതല്‍ 10 അടിവരെയുള്ള ക്രിസ്മസ് ട്രീകള്‍ വിപണിയില്‍ ലഭ്യമാണ്. 68 മുതല്‍ 3200 വരെയാണ് ഇതിന്റെ വില. ഒരടി മുതല്‍ 4 അടി വരെ നീളത്തിലുള്ള റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍ക്ക് 130മുതല്‍ 5900 വരെയാണ് വില ഈടാക്കുന്നത്. പുല്‍ക്കൂട്ടില്‍ വയ്ക്കുന്ന രൂപങ്ങളുടെ സെറ്റിന് 380 മുതല്‍ വില ഈടാക്കുന്നുണ്ട്. അതേ സമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ക്രിസ്തുമസ് പാപ്പയുടെ രൂപങ്ങൾക്ക് ആളുകൾ കുറവാണെന്ന് കച്ചവടക്കാർ പറയുന്നു.