സൂര്യോപാസകന്‍ മനേക് യാത്രയായി; ഇന്ത്യ പരിഗണിച്ചില്ലെന്ന പരാതിയോടെ
കോഴിക്കോട്: ഭക്ഷണം കഴിക്കാതെ സൗർരോർജം മാത്രം ഉപയോഗിച്ച് ജീവിച്ച സൂര്യോപാസകന്‍ ഹീരാ രത്തന്‍ മനേക് അന്തരിച്ചു. സൗരോർജ്ജവും വെള്ളവും മാത്രം ഉപയോഗിച്ചാണ് അദ്ദേഹം വർഷങ്ങളായി ജീവിച്ചിരുന്നത്. 1995 മുതലാണ് ഹീരാ രത്തന്‍ മനേക് ഈ തരത്തിലേക്കുള്ള ജീവിതരീതിയിലേക്ക് മാറിയത്. സൂര്യനിൽ നിന്നുള്ള ഊർജ്ജം സ്വീകരിച്ചാൽ ശരീരം ഒരു ചിപ്പായി പ്രവർത്തിക്കുമെന്ന് സ്വന്തം ശരീരം കൊണ്ട് തെളിയിക്കുകയായിരുന്നു അദ്ദേഹം. ജനിച്ചതും വളർന്നതും കോഴിക്കോടാണെങ്കിലും മനേകിന്റെ വംശപരമ്പര ഗുജറാത്തിലെ കച്ചിലാണ്.
ബഹിരാകാശ ഗവേഷണത്തിന് മനുഷ്യർ പോകുമ്പോൾ ഹീരാരത്തന്‍റെ ജീവിത സാഹചര്യം എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നാസ പഠനം നടത്തിയിരുന്നു. 2002 ജൂലായ് മുതൽ നവംബർ വരെ അദ്ദേഹത്തെ അമേരിക്കയിലെത്തിച്ചായിരുന്നു നാസയുടെ പഠനം. 1962ൽ പുതുച്ചേരിയിലെ അരബിന്ദോ ആശ്രമത്തിൽ വച്ചാണ് മനേക് ആദ്യമായി സൂര്യോപാസനയെക്കുറിച്ച് അറിയുന്നത്. തുടർന്ന് ഇത് പരിശീലിക്കുകയും 1992ഓടെ പൂർണമായും ഒരു സൂര്യോപാസകനായി മനേക് മാറുകയായിരുന്നു.

സൂര്യൻ ഉദിച്ച് ഒരു മണിക്കൂറിനുള്ളിലും അസ്തമിക്കുന്നതിന് ഒരു മണിക്കൂർ മുമ്പും നഗ്നനേത്രം കൊണ്ട് സൂര്യനെ നോക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ സൂര്യോപാസന. ആരംഭ ഘട്ടത്തിൽ കുറച്ചു സെക്കൻഡുകൾ മാത്രമേ നോക്കാൻ പാടുള്ളുവെന്നും ഏഴുമാസം കൊണ്ട് ഇത് അരമണിക്കൂറായി വർധിപ്പിക്കാമെന്നും ഇദ്ദേഹം നിർദേശിച്ചു. ഒമ്പതു മാസം ആകുമ്പോഴേക്കും ശരീരം ഊർജ സംഭരണിയാകുമെന്ന് ഇദ്ദേഹം അവകാശപ്പെട്ടു.തുടർന്ന് വിശപ്പില്ലാതാവുന്നതോടെ ഭക്ഷണം ഉപേക്ഷിക്കാം.
213 ദിവസം ഉപവാസം അനുഷ്ഠിച്ച് മനേക് വാർത്തകളിൽ ഇടം നേടിയിരുന്നു. 1995 ജൂൺ മാസത്തിൽ കോഴിക്കോട് വച്ചാണ് മനേക് ഉപവാസം അനുഷ്‌ഠിച്ചത്. ഡോ. സി.കെ. രാമചന്ദ്രന്റെ മേൽനോട്ടത്തിലായിരുന്നു ഇത്. സൂര്യദർശനവും ദാഹിക്കുമ്പോൾ വെള്ളം കുടിച്ചുമായിരുന്നു ആദ്യ പരീക്ഷണം. വിദേശസർവകലാശാലകളുടെ ക്ഷണം അനുസരിച്ച് മനേക് പ്രഭാഷണ പരമ്പരകൾ തന്നെ നടത്തിയിട്ടുണ്ട്. നാസയുടെ ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്റർ സന്ദർശിക്കാനും ഇതിലൂടെ അവസരം ലഭിച്ചു. അഹമ്മദാബാദിൽ 2000 ജനുവരി ഒന്നുമുതൽ 2001 ഫെബ്രുവരി 15 വരെ 411 ദിവസം തുടർച്ചായി നടത്തിയ ഉപവാസമാണ് മനേകിനെ ലോകശ്രദ്ധയിലേക്ക് കൊണ്ടു വന്നത്. ഐ.എം.എയുടെ അന്നത്തെ ചെയർമാൻ ഷിയായുടെ നേതൃത്വത്തിലുള്ള 21 ഡോക്റ്റർമാരുടെ നിരീക്ഷണത്തിലായിരുന്നു രണ്ടാം പരീക്ഷണം നടന്നത്.
നാല് വർഷം മുൻപ് ഭാര്യയ്ക്ക് വീണ് പരിക്ക് പറ്റിയതിന് ശേഷമാണ് രത്തൻ മനേക് സൂര്യോപാസന പൂർണമായി ഉപേക്ഷിച്ചത്. മനേകിന്റെ ജീവിതം ബിബിസി ഉൾപ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങൾ പകർത്തിയിരുന്നു.












Click it and Unblock the Notifications