നേർച്ച കാണിക്കാമെന്നു പ്രലോഭിപ്പിച്ച് 17കാരിയെ പീഡിപ്പിക്കാൻ ശ്രമം; കോഴിക്കോട്ട് പള്ളിഇമാം അറസ്റ്റിൽ
കോഴിക്കോട്: പതിനേഴുകാരിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പള്ളി ഇമാം അറസ്റ്റിൽ. കോഴിക്കോട് ഗാന്ധിറോഡ് പരിസരത്തെ പള്ളിയിലെ ഇമാമും മദ്രസ അധ്യാപകനുമായ നിലമ്പൂർ രാമംകുത്ത് ചോനാരി അബ്ദുൾ ബഷീർ (47) ആണ് മടവൂരിലെ മഖാം പരിസരത്തെ ലോഡ്ജിൽ നിന്നു അറസ്റ്റിലായത്. ലൈംഗിക അതിക്രമത്തിനു ശ്രമിച്ചതായി പെൺകുട്ടി മൊഴി നൽകിയതിനെ തുടർന്ന് പോക്‌സോ നിയമപ്രകാരം ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.
മടവൂരിലെ സിഎം മഖാമിൽ നേർച്ചയുണ്ടെന്നു വിശ്വസിപ്പിച്ചാണ് ഇയാൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്നത്. ഇയാളുടെയും ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടിയുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. കുന്നമംഗലം സ്‌റ്റേഷൻ ഇൻസ്‌പെക്ടർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ പോലീസെത്തി ഇരുവരെയും ലോഡ്ജ്മുറിയിൽ നിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനമേഖലയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതി മുൻ ഇമാം ഷെഫീഖ് അൽ ഖാസിമിയെ പോലീസ് അറസ്റ്റ് ചെയ്ത് ഏതാനും ദിവസങ്ങൾക്കിടെയാണ് ഈ സംഭവം. ഒരു മാസമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഇയാളെ മധുരയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് മൂന്നാഴ്ചയ്ക്ക ശേഷമാണ് ഡി വൈ എസ് പി ഡി അശോകന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.