വടകരയിൽ കോണ്‍ഗ്രസിനും ബിജെപിക്കും സ്ഥാനാര്‍ഥിയായില്ല; പ്രതീക്ഷയോടെ സ്വതന്ത്രസ്ഥാനാര്‍ഥി സിഒടി നസീര്‍
വടകര: കേരളത്തിലെ ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നാണ് കോഴിക്കോട് ജില്ലയിലെ വടകര. മണ്ഡലം യുഡിഎഫില്‍ നിന്നും തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ മുന്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജനെ തന്നെയാണ് സിപിഎം മണ്ഡലത്തില്‍ ഇറക്കിയിരിക്കുന്നത്. സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും കോണ്‍ഗ്രസിനോ ബിജെപിക്കോ ഇതുവരെ സ്ഥാനാര്‍ഥി നിര്‍ണയ വിഷയത്തില്‍ ഒരു തീരുമാനത്തിലെത്താനായിട്ടില്ല.
വടകരയിൽ സിപിഎമ്മിന് എട്ടിന്റെ പണി, പി ജയരാജന് എതിരെ മത്സരിക്കാൻ മുൻ സിപിഎം നേതാവ്!
അതേസമയം പി ജയരാജന് മുന്നേ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുവെന്ന് പ്രഖ്യാപിച്ച സി.ഒ.ടി നസീര്‍ ഈ സാഹചര്യത്തെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഈ അപ്രതീക്ഷിത അവസരം കൈയിലെടുത്ത് പ്രചരണം കൊഴുപ്പിക്കാനാണ് നസീര്‍ ശ്രമിക്കുന്നത്. മുമ്പ് സി പി എം നേതാവായിരുന്ന നസീര്‍ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ഏതാനും വര്‍ഷം മുമ്പ് പാര്‍ട്ടി വിടുന്നത്. ശേഷം സന്നദ്ധ പ്രവര്‍ത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായ നസീര്‍ തലശ്ശേരിക്കാര്‍ക്ക് സുപരിചിതനാണ്.
തന്റെ പദ്ധതികള്‍ തലശ്ശേരി എന്ന പട്ടണത്തിലൊതുക്കാതെ വടകര മണ്ഡലത്തില്‍ മുഴുവന്‍ നടപ്പാക്കുക എന്ന ലക്ഷ്യവുമായാണ് നസീര്‍ ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങുന്നത്. മാറ്റിക്കുത്തിയാല്‍ മാറ്റം കാണാം എന്ന മുദ്രാവാക്യമുയര്‍ത്തി തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തുന്ന നസീറിന്റെ പേര് പി. ജയരാജനൊപ്പമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. നവമാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമാക്കിയ നസീറിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പരമ്പരാഗത വാഗ്ദാനങ്ങളില്‍ നിന്ന് മാറി വികസനം ചര്‍ച്ചയാക്കിയാണ് 37കാരനായ നസീര്‍ വോട്ടുതേടുന്നത്. വികസനം വാക്കിലൊതുങ്ങാതെ പ്രവൃത്തിയില്‍ വരുത്തുമെന്ന നസീറിന്റെ വാഗ്ദാനത്തിന് യുവജനങ്ങള്‍ക്കിടയിലാണ് വന്‍ സ്വീകാര്യത ലഭിച്ചത്.
വികസനത്തോടൊപ്പം അക്രമരാഷ്ട്രീയമില്ലാത്ത ഒരു നാളെയുണ്ടാകണമെന്നാണ് നസീര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം. പ്രചാരണത്തിനിറങ്ങിയപ്പോള്‍ അപ്രതീക്ഷിതമായ തരത്തിലുള്ള സ്വീകരണമാണ് ജനങ്ങളില്‍ നിന്നുണ്ടാകുന്നതെന്ന് സി ഒ ടി നസീര്‍ പറയുന്നു. താന്‍ ഉയര്‍ത്തുന്ന പുതിയ രാഷ്ട്രീയത്തിനും മുദ്രാവാക്യത്തിനും വലിയ രീതിയില്‍ സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പല സന്നദ്ധ സംഘടനകളും ഇതിനകം നസീറിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. യുവജനങ്ങളില്‍ പ്രതീക്ഷ വയ്ക്കുന്ന നസീര്‍ തന്റെ ആശയത്തിന് ലഭിക്കുന്ന സ്വീകാര്യത വോട്ടുകളായി മാറിയാല്‍ മികച്ച മുന്നേറ്റം നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു.