അരക്കോടി കൈപ്പറ്റിയ യൂത്ത് ലീഗുകാര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഐഎന്‍എല്‍; എംഎല്‍എമാരെ രക്ഷിക്കാനുള്ള നീക്കമെന്ന് യൂത്ത്‌ലീഗ്
കോഴിക്കോട്: കോഫെപോസ കേസില്‍നിന്ന് രക്ഷപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് കൊടുവള്ളി സ്വദേശിയില്‍നിന്ന് കൈക്കൂലിയായി വാങ്ങിയ 50 ലക്ഷം രൂപ യൂത്ത് ലീഗ് നേതാക്കള്‍ തിരികെ കൊടുക്കണമെന്ന് ഐഎന്‍എല്‍. അന്നത്തെ ആഭ്യന്തര മന്ത്രിയെ സ്വാധീനിച്ച് കേസ് പിന്‍വലിച്ചുകൊടുക്കാമെന്ന ഉറപ്പിന്‍മേലാണ് പണം കൈമാറിയതെന്ന് കൊടുവള്ളി സ്വദേശി എംപിസി നാസര്‍ വെളിപ്പെടുത്തിയിരുന്നു.
ഈ വിഷയം എന്‍ഐഎ അന്വേഷിക്കണം. കൈക്കൂലി കേസില്‍ കുറ്റാരോപിതരായ വ്യക്തികളെ വച്ച് ജാഥ നടത്തുന്ന യൂത്ത് ലീഗുകാര്‍ കൂടുതല്‍ നാണംകെടുന്നതിനു മുന്‍പെ ജാഥ പിരിച്ചുവിടണം. പണം കൈമാറിയത് ചന്ദ്രിക ദിനപത്രത്തില്‍വൈച്ച് ആയതിനാല്‍ അന്വേഷണം പത്രത്തിനെതിരെയും വേണമെന്നും നാഷനല്‍ ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. സി.പി നാസര്‍ കോയ തങ്ങള്‍, എന്‍.കെ അബ്ദുല്‍ അസീസ്, ബഷീര്‍ ബഡേരി, ഷര്‍മദ് ഖാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അതേസമയം, അബൂലൈസിന്റെ കൊഫേ പോസ കേസ് അവസാനിപ്പിക്കാൻ കത്ത് നൽകിയ പി.ടി.എ റഹീമിന്റെയും കാരാട്ട് റസാഖിന്റെയും നടപടി വിവാദമായതിന് തൊട്ട് പിറകെ തനിക്കെതിരെ വ്യാജ ആരോപണവുമായി രംഗത്ത് വന്നതിനെ നിയമ പരമായി നേരിടുമെന്ന് നജീബ് കാന്തപുരം അറിയിച്ചു. ആരോപണമുന്നയിച്ച കൊടുവള്ളി സ്വദേശിയും പി.ടി.എ റഹീമിന്റെ ബന്ധുവുമായ എം. പി. സി നാസറിനെതിരെ യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം നിയമ നടപടി ആരംഭിച്ചു. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി ജയിലിൽ കഴിയുന്ന അബൂലൈസിന്റെ പിതാവാണ് നാസർ. ഒരു വാർത്താ ചാനലിൽ നടത്തിയ ആരോപണത്തെ തുടർന്നാണ് വക്കീൽ നോട്ടീസ് അയച്ചത്.
50 ലക്ഷം കൈക്കൂലി നൽകിയെന്ന് ആരോപിച്ച സഹചര്യത്തിൽ നാസറിന്റെ വരുമാന മാർഗ്ഗം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട ഏജൻസികൾക്കും പരാതി നൽകും. അഡ്വ. ഷഹീർ സിംഗ് വഴിയാണ് വക്കീൽ നോട്ടീസ് അയച്ചത്.












Click it and Unblock the Notifications