ബസുകളുടെ കാലാവധി നീട്ടി; നഗ്നമായ അഴിമതിയെന്ന് കെ മുരളീധരൻ, നാട് ഭരിക്കുന്നത് അഴിമതിക്കെതിരെ മിണ്ടാത്ത മുഖ്യൻ!
കോഴിക്കോട്: ബസുകളുടെ കാലാവധി ഇരുപതുവര്‍ഷമാക്കിയതില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് കെ പി സി സി പ്രചാരണവിഭാഗം ചെയര്‍മാന്‍ കെ മുരളീധരന്‍. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മോട്ടോര്‍ മലിനീകരണം, അപകടസാധ്യത എന്നിവ മുന്‍നിറുത്തിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ബസുകളുടെ കാലാവധി 15 വര്‍ഷം എന്നത് നീട്ടിക്കൊടുക്കാതിരുന്നത്. ഇതാണ് ഇപ്പോള്‍ നഗ്നമായ അഴിമതിയുടെ ഭാഗമായി നീട്ടികൊടുത്തിരിക്കുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അനുസരണയുള്ള ഘടകക്ഷിയായ എന്‍ സി പിക്കും മന്ത്രിക്കും ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സി പി എം നല്‍കിയ മൗനാനുദവോദത്തോടെയാണ് അഴിമതി നടന്നത്. സി പി എം മദ്യലോബികള്‍ക്ക് ഡിസ്റ്റിലറിയടക്കം അനുവദിച്ച് കോടികള്‍ വാങ്ങുമ്പോള്‍, ചെറിയ ചെറിയ പാര്‍ട്ടികള്‍ അവരവരുടെ വകുപ്പുകളിലൂടെ തങ്ങളാലാവുന്ന അഴിമതികള്‍ കാണിക്കുകയാണ്. അഴിമതിയെക്കുറിച്ച് ചോദിക്കുമ്പോള്‍ ഒന്നും മിണ്ടാത്ത മുഖ്യമന്ത്രിയാണ് നാട് ഭരിക്കുന്നത്. റഫാല്‍ ഇടപാടില്‍ മോദി മൗനം പാലിക്കുന്നതുപോലെയാണ് ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിയില്‍ പിണറായി വിജയന്‍ മൗനം പാലിക്കുന്നത്. ഇതുകൊണ്ടാണ് മോദിയും പിണറായിയും ഒരേ നാണയത്തിന്റെ രണ്ടുവശമാണെന്ന് പറയുന്നത്.

എല്ലാത്തിനെയും എതിര്‍ക്കുന്ന സി പി ഐയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ മത്സരിക്കുന്നതുകൊണ്ട് ഇപ്പോള്‍ മിണ്ടാതായിരിക്കുകയാണ്. കാരണം ഇപ്പോള്‍ ഏതെങ്കിലുമൊരു സീറ്റില്‍ ജയിക്കാന്‍ അവര്‍ക്ക് സി പി എം സഹായം അത്യാവശ്യമായയിരിക്കുകയാണ്. മദ്യപാനവും വ്യഭിചാരവും മുഖമുദ്രയാക്കിയ സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ബ്രൂവറി ഇടപാടും പി കെ ശശി എം എല്‍ എയുടെ സ്ത്രീപീഡന കേസും തെളിയിക്കുന്നത് ഇതാണെന്നും മുരളീധരന്‍ പറഞ്ഞു.
ആചാരങ്ങളും അനുഷ്ഠാനങ്ങളും തീരുമാനിക്കുകയെന്നുള്ളത് മതപണ്ഡിതരുടെ അവകാശമാണ്. അവിടെക്കയറി കോടതി ഇടപെടരത്. അയ്യപ്പനെകാണാന്‍ അത്ര നിര്‍ബന്ധമുള്ളവര്‍ അയ്യപ്പന്റെ പ്രതിഷ്ഠയുള്ള അച്ചന്‍കോവില്‍, കുളത്തുപ്പുഴ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയാല്‍ മതി. അവസാനത്തെ ആശ്രയമായ ജുഡീഷ്വറിയില്‍ നിന്ന് ഈയടുത്ത് വന്ന രണ്ട് വിധികളും ആശാവഹമല്ല. കോടതി വിധിയെ ചോദ്യംചെയ്യുന്നത് കോടതിയലക്ഷ്യമാകില്ല. മറിച്ച് വിധിയെ ആക്ഷേപിക്കുന്നതാണ് കോടതിയലക്ഷ്യമാകുകയെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ലിംഗവ്യാത്യാസമല്ല, അഞ്ചുമുതല്‍ അന്‍പതുവയസ്സുവരെയുള്ളവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയാണ് ചെയ്തതെും ഇക്കാര്യം റിവ്യൂപെറ്റീഷനിലൂടെ സര്‍ക്കാര്‍ കോടതിയെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications