കെ മുരളീധരന് കൊവിഡ് പരിശോധന, കൊവിഡ് പോസിറ്റീവായ ഡോക്ടറുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തു
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന് കൊവിഡ് പരിശോധന നടത്താന്‍ നിര്‍ദേശിച്ച് കോഴിക്കോട് ജില്ലാ കളക്ടര്‍. കൊവിഡ് പോസിറ്റീവായ ആളുടെ വിവാഹത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് നടപടി. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ വിവാഹം അടുത്തിടെ നടന്നിരുന്നു. കണ്ണൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ കെ മുരളീധരന്‍ എംപി പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് കൊവിഡ് പരിശോധനയ്ക്ക് നിര്‍ദേശിച്ചിരിക്കുന്നത്. മുരളീധരന്റെ ഡ്രൈവര്‍ക്കും കൊവിഡ് പരിശോധന നടത്തണം.
വിവാഹ ചടങ്ങില്‍ പങ്കെടുത്ത ആരില്‍ നിന്നോ ആണ് ഡോക്ടര്‍ക്ക് കൊവിഡ് ബാധിച്ചതെന്നാണ് സൂചന. അതേസമയം താന്‍ വിവാഹ ദിവസം അല്ല തലേന്നാണ് പങ്കെടുത്തത് എന്നാണ് കെ മുരളീധരന്‍ എംപി പറയുന്നത്. കെ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്: ''കോവിഡ് പോസിറ്റീവായ ഒരു വ്യക്തിയുടെ വിവാഹത്തിന് ഞാൻ പങ്കെടുത്തെന്ന പ്രചരണം പച്ചക്കള്ളമാണ്. ജൂലൈ ഒമ്പതിനാണ് വിവാഹം നടന്നത്. എന്റെ നിയോജക മണ്ഡലത്തിലെ ചെക്യാട് നടന്ന വിവാഹത്തിന് ആശംസ അറിയിക്കാൻ ഞാൻ പോയത് വിവാഹത്തലേന്നാണ്. (ജൂലൈ എട്ടിന്). ഞാൻ വിവാഹ ദിവസം പങ്കെടുത്തു എന്ന പേരിലാണ് വ്യാപക പ്രചരണം നടക്കുന്നത്.
Recommended Video
വിവാഹ ദിവസം അവിടെ പങ്കെടുത്ത ഒരു വ്യക്തിയുടെ സമ്പർക്കത്തിൽ നിന്നാണ് വരന് കോവിഡ് പോസിറ്റീവ് ആയത്. ഈ വ്യക്തിയുമായി ഞാൻ കണ്ടിട്ടു പോലുമില്ല. അല്ലെങ്കിൽ പോലും രോഗം ഒരു തെറ്റല്ല. നാളെ ഇത് ആർക്കും വരാം. കൂടുതൽ പേർക്ക് വരാതിരിക്കാൻ പ്രാർത്ഥിക്കുകയും മുൻകരുതലുകൾ എടുക്കുകയും ചെയ്യാം. ഇതിന്റെ പേരിൽ വ്യക്തിഹത്യ ചെയ്യുന്നവർ നീചമായ രാഷ്ട്രീയമാണ് കാണുന്നത്.
ഒരു പക്ഷേ ഞാൻ ആ വിവാഹത്തിൽ പങ്കെടുത്തിരുന്നെങ്കിലും സർക്കാർ നിർദേശങ്ങൾ പാലിച്ച് ക്വാറന്റൈനിൽ പോയേനെ. പാർലമെന്റ് സമ്മേളനം കഴിഞ്ഞെത്തിയപ്പോൾ സർക്കാർ നിർദേശ പ്രകാരം14 ദിവസം ക്വാറന്റൈനിൽ പോവുകയും ചെയ്തിരുന്നു. ഒരു ജനപ്രതിനിധി എന്ന നിലയിൽ ദുരന്ത കാലത്ത് സ്വന്തം സുരക്ഷിതത്വം നോക്കി മാറിനിൽക്കാൻ കഴിയില്ല. അങ്ങനെ ചെയ്യുകയുമില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശക്തമായി പ്രവർത്തിക്കും. കുപ്രചരണങ്ങൾ നടത്തി ജനങ്ങളിൽ നിന്നും അകറ്റി നിർത്താൻ ആരും ശ്രമിക്കേണ്ട. രാഷ്ട്രീയ പ്രേരിതമായ അനാവശ്യ വിമർശനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു...''