അഭിരാമിയുടെ വീട് കെ സുനില്‍ സന്ദർശിക്കും: തെരുവ് നായ വിഷയത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധം ഉയർത്തും
കോഴിക്കോട്: തെരുവ് നായയുടെ കടിയേറ്റതിനെ തുടർന്ന് പേവിഷബാധയേറ്റ് മരണപ്പെട്ട റാന്നി പെരുനാട് സ്വദേശിനിയായ അഭിരാമിയുടെ വീട് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ നാളെ സന്ദർശിക്കും. തെരുവു നായ വിഷയത്തിൽ സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയരണം എന്ന നിലപാട് അഭിരാമിയിടെ വീട് സന്ദർശനത്തിലൂടെ ശക്തമായി ഉയർത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് കെ സുനില്‍ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.
പേപ്പട്ടിയെ വെടിവച്ചു കൊല്ലാൻ നിർദേശം നൽകിയതിനെ തുടർന്ന് പീപ്പിള്‍സ് ഫോർ അനിമല്‍സ് എന്ന സംഘടന രാജ്യത്ത് വിവിധ കോടതികളിലും അനിമല്‍ വെല്‍ഫെയർ ബോർഡുകളിലും പരാതികൾ നൽകി നിയമ കുരുക്കിൽ പെടുത്തിയ വ്യക്തിയാണ് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്.

കേരള ഹൈ കോടതിയിൽ നൽകിയ പരാതിയെ തുടർന്നും കേന്ദ്ര അനിമല്‍ വെല്‍ഫെയർ ബോർഡിൽ നൽകിയ പരത്തിയുടെയും അടിസ്ഥാനത്തിൽ സംസ്ഥാന അനിമല്‍ വെല്‍ഫെയർ ബോർഡ് അംഗങ്ങൾ പഞ്ചായത്തിൽ എത്തി മൊഴി എടുക്കുകയും വെടിയുതിർത്ത ആളുടെ മേൽ ഉത്തരവാദിത്വം കെട്ടിവച്ച് നിയമ നടപടികളിൽ നിന്നും ഒഴിവാക്കാൻ ഉപദേശിക്കുകയും ചെയ്തുവെന്നും പ്രസിഡന്റ് വ്യക്തമാക്കുന്നു. എന്നാൽ നാട്ടിലെ ഒരു വിദ്യാലയത്തിലെ കുട്ടികളുടെ ജീവൻ അപകടത്തിൽ ആകുന്ന സാഹചര്യത്തിൽ എടുത്ത തീരുമാനത്തിൽ നിന്നും അതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്നും മാറി നിൽക്കില്ല എന്ന നിലപാടാണ് താന്‍ സ്വീകരിച്ചതെന്നും കെ സുനില്‍ അഭിപ്രായപ്പെടുന്നു.
ഈ അഞ്ചാം തിയതിയായിരുന്നു അഭിരാമിയെന്ന പന്ത്രണ്ട് വയസ്സുകാരി മരണപ്പെട്ടത്. കഴിഞ്ഞ മാസം 14 ന് രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് റോഡില്‍ വെച്ച് കുട്ടിയെ തെരുവ് നായ്ക്കള്‍ അക്രമിച്ചത്. കണ്ണിലും കാലിലും കൈയ്യിലുമായി ഏഴിടത്ത് കടിയേറ്റു. പരിക്കേറ്റ കുട്ടിക്ക് മൂന്ന് ഡോസ് വാക്സിനെടുത്തെങ്കിലും രോഗം മൂർച്ഛിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍വെച്ച് മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ആശുപത്രികള്‍ക്കെതിരെ ആരോപണവുമായി കുട്ടിയുടെ കുടുംബം രംഗത്ത് എത്തുകയും ചെയ്തിരുന്നു. അഭിരാമിയെ പട്ടികടിയേറ്റ ഉടനെ പ്രവേശിപ്പിച്ച പെരുനാട് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും വേണ്ടത്ര പരിഗണനയോ ചികിത്സയോ കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.












Click it and Unblock the Notifications