കല്ലട ബസില്‍ മാനഭംഗശ്രമമെന്നു യുവതിയുടെ പരാതി: കോഴിക്കോട്ടെ കല്ലട ഓഫീസ് ഡിവൈഎഫ്ഐ താഴിട്ടുപൂട്ടി
കോഴിക്കോട്: യാത്രക്കാരെ മര്‍ദ്ദിച്ചതിന് വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കും വഴിയൊരുക്കിയ കല്ലട ഗ്രൂപ്പ് വീണ്ടും പ്രതിക്കൂട്ടില്‍. കല്ലട സര്‍വീസിലെ ഡ്രൈവർ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയുമായി യാത്രക്കാരി രംഗത്ത്. ഇതോടെയാണ് ഡിവൈഎഫ്ഐ കോഴിക്കോട്ടെ കല്ലട ഓഫീസ് താഴിട്ടട് പൂട്ടിയത്. സംഭവം വാര്‍ത്തയായതോടെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയത്. കോഴിക്കോട് പാളയത്തെ കല്ലടയുടെ ഓഫീസിലേക്കു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തുടര്‍ന്ന് ഓഫീസ് താഴിട്ടുപൂട്ടുകയായിരുന്നു. നിരന്തരം യാത്രക്കാര്‍ക്കെതിരേ അക്രമങ്ങള്‍ നടത്തുന്ന കല്ലട ബസ് മാനേജ്മെന്റിനെതിരേ അധികൃതര്‍ കര്‍ശന നടപടി എടുക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി പി നിഖില്‍, പിങ്കി പ്രമോദ്, കെ. അരുണ്‍, വൈശാഖ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കല്ലട ബസില്‍ യാത്രക്കാരിക്ക് പീഡന ശ്രമം; രണ്ടാംഡ്രൈവര് പിടിയില്‍, പ്രതിഷേധക്കാര്‍ ബസ് തകര്‍ത്തു
തൃശ്ശിനാപ്പള്ളി സ്വദേശിയായ യുവതിയുടെ പരാതിയിൽ ബസിലെ സെക്കന്‍ഡ് ഡ്രൈവർ കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്സണ് ജോസഫി (39)നെ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശ്നാപ്പള്ളി സ്വദേശിനിയായ ഇരുപത്തിനാലുകാരിയുടെ പരാതിയിലാണ് നടപടി.
വ്യാഴാഴ്ച പുലര്‍ച്ചെ 1.30നു ദേശീയപാതയിലെ കാക്കഞ്ചേരിയില്‍ വച്ചാണ് സംഭവം. കണ്ണൂരില്‍ നിന്നു കൊല്ലത്തേക്കു യാത്ര ചെയ്യുകയായിരുന്ന യുവതിയെ പുലര്‍ച്ചെ ബസിലെ സെക്കന്‍ഡ് ഡ്രൈവറായ ജോണ്സണ് ജോസഫ് കയറി പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതിനെത്തുടര്‍ന്നു മറ്റു യാത്രക്കാരാണ് ഇയാളെ പിടികൂടിയത്.
എന്നാല്‍ ഉറക്കത്തിലായിരുന്ന യുവതിയെ തട്ടിവിളിച്ചതാണെന്നാണ് ജോണ്സണ് പോലീസിനോടു പറഞ്ഞത്. പീഡനശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബസും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂരില്‍ നിന്നുള്ള യാത്രയ്ക്ക് ട്രെയിന്‍ കിട്ടാത്തതിനെത്തുടര്‍ന്നു കല്ലട ബസ് സര്‍വീസിനെ ആശ്രയിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. പിടിയിലായ ഡ്രൈവറെ വിശദമായി പോലീസ് ചോദ്യം ചെയ്തുവരികയാണ്.