യുഡിഎഫിനെ അന്ന് ചതിച്ചത് ആർഎംപി; കല്ലാമലയിൽ കൊണ്ടും കൊടുത്തും ആർഎംപിയും കോൺഗ്രസും; പ്രതീക്ഷ ഇരട്ടിച്ച് സിപിഎം
വടകര; വടകരയിൽ ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട പോര് മുറുകുന്നു. പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കങ്ങൾ യുഡിഎഫ് സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തുന്നുണ്ടെന്നും ഉടൻ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാൽ യുഡിഎഫിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ആർഎംപിയെ തള്ളി കോൺഗ്രസ് സ്ഥാനാർത്ഥി ജയകുമാർ രംഗത്തെത്തിയിരിക്കുകയാണ്.
ജനകീയ മുന്നണിയിൽ കല്ലുകടി
ഇടതുമുന്നണിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വടകര മേഖലയിൽ ഇക്കുറി ആർഎംപിയുമായി പരസ്യ സഖ്യത്തിൽ യുഡിഎഫ് നേതൃത്വം എത്തിയത്. ഒഞ്ചിയം അടക്കമുള്ള അഞ്ചോളം പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലെ അഴിയൂര്‍ ഡിവിഷനിലും വടകര നഗരസഭയിലേക്കും യുഡിഎഫ്-ആർഎംപി ജനകീയ മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു.
സ്ഥാനാർത്ഥി പ്രഖ്യാപനം
എന്നാൽ ആർഎംപിക്ക് അനുവദിച്ച കല്ലാമല ഡിവിഷനിൽ കോൺഗ്രസ് മറ്റൊരു സ്ഥാനാർത്ഥിയെ നിർത്തുകയും അദ്ദേഹത്തിന് കൈപ്പത്തി ചിഹ്നം അനുവദിച്ചതോടെയുമാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ആർഎംപിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള വടകര ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് ഡിവിഷനുകൾ കോൺഗ്രസിന് വിട്ട് കൊടുത്തുകൊണ്ടായിരുന്നു ആർഎംപി കല്ലാമല ഏറ്റെടുത്തത്.
മുല്ലപ്പള്ളിക്കെതിരെ പ്രതിഷേധം
അതുകൊണ്ട് തന്നെ കോൺഗ്രസ് നേതൃത്വം വഞ്ചിച്ചുവെന്നാണ് ആർഎംപി ആരോപിക്കുന്നത്.കെപിസിസസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇടപെടലാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതെന്ന ആക്ഷേപമാണ് കോൺഗ്രസിൽ കലാപത്തിന് വഴിയൊരുങ്ങിയിരിക്കുന്നത്. മുല്ലപ്പള്ളിയുടെ നീക്കത്തിൽ പ്രതിഷേധിച്ച് കെ മുരളീധരൻ എംപി ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു.
ആർഎംപിക്കൊപ്പമാണെന്ന്
ഈ സാഹചര്യത്തിൽ വടകരയിലെ യുഡിഎഫ് നേതൃത്വം ആർഎംപിക്ക് ഒപ്പമാണ്.അതേസമയം മുന്നണിക്കുള്ളിൽ നിന്ന് തന്നെ പ്രതിഷേധം ശക്തമായതോടെ സ്ഥാനാർത്ഥിയെ പിൻവലിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ആർഎംപിയെ തള്ളി കോൺഗ്രസ് സ്ഥാനാർത്ഥി രംഗത്തെത്തിയിരിക്കുന്നത്.
കോൺഗ്രസ് സീറ്റാണെന്ന്
വടകരയിലെ കല്ലാമല ഡിവിഷനിലേത് കോൺഗ്രസ് സീറ്റാണെന്നും താൻ കെപിസിസിയുടെ സ്ഥാനാർത്ഥിയാണെന്നും കോൺഗ്രസ് സ്ഥാനാർത്ഥി കെപി ജയകുമാർ പറഞ്ഞു. റിപ്പോർട്ടർ ചാനലിനോടായിരുന്നു ജയകുമാറിന്റെ പ്രതികരണം. ഞാൻ കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. കേരളത്തിലെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന മുഴുവൻ പേരും കെപിസിസി പ്രസിഡന്റിന്റെ പിന്തുണഉള്ളയാളാണെന്നും ജയകുമാർ പറഞ്ഞു.
പരാജയത്തിന് കാരണമായി
സിപിഎമ്മിന്റെ കോട്ടയായ കല്ലാമലയിൽ വർഷങ്ങളായി മത്സരിക്കുന്നത് കോൺഗ്രസ് ആണെന്നും ജയകുമാർ പറഞ്ഞു. 2010 ൽ ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി താനാണ് മത്സരിച്ചത്. അന്ന് ആർഎംപിയും ഡിവിഷനിൽ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു. യുഡിഎഫുമായി ധാരണ ഉണ്ടായിരുന്നിട്ട് കൂടി അവർ സ്ഥാനാ്‍ത്ഥിയെ നിർത്തുകയും പ്രചരണം നടത്തുകയും ചെയ്തു. എന്നാൽ അന്ന് തനിക്ക് വിജയിക്കാൻ സാധിച്ചു.
സിപിഎം വിജയിച്ചു
അടുത്ത തിരഞ്ഞെടുപ്പിലും കോൺഗ്രസ് ഡിവിഷനിൽ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു.എന്നാൽ ആർഎംപി മത്സരിക്കുകയും വോട്ട് വിഭജിക്കപ്പെടുകയും ചെയ്തു. ഇതാണ് അന്ന് സിപിഎമ്മിന്റെ വിജയത്തിന് കാരണമായതെന്നും കെപി ജയകുമാർ പറഞ്ഞു.
മുല്ലപ്പള്ളിയുടെ വിജയത്തിന്
അതേസമയം കല്ലാമലയിലെ മുല്ലപ്പള്ളിയുടെ നീക്കത്തിൽ ദു;ഖമുണ്ടെന്ന് ആർഎംപി സ്ഥാനാർത്ഥി സി സുഗതൻ പറഞ്ഞു. മുല്ലപ്പള്ളിയുടെ വിജയിത്തിന് വേണ്ടി ആർഎംപി സഹായിച്ചിട്ടുണ്ട്. ഇത് അപ്രതീക്ഷിതമായി പോയി.മുല്ലപ്പള്ളിയുമായി അഭിപ്രായ വ്യത്യാസമില്ലെന്നും സുഗതൻ പറഞ്ഞു.ജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ ചരടുവലിച്ചത് കെപിസിസി സെക്രട്ടറി സുനില്‍ മടപ്പള്ളിയാണെന്നും സുഗതന്‍ ആരോപിച്ചു.
തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഡിസംബര്‍ 31 വരെ നീട്ടി; ഇളവുകള്‍ നല്‍കും, കോളജുകള്‍ തുറക്കും
നടി ആക്രമിക്കപ്പെട്ട കേസ്: ഗൂഢാലോചന ദുബായിലെന്ന് അഭിഭാഷക സംഘടന, ദിലീപ് വിദേശത്ത് പോയി
Recommended Video