റഷ്യ വിസ്മയം തന്നെ, വീടുവിറ്റുവന്ന അര്‍ജന്റീനക്കാര്‍ നേരത്തെ മോസ്‌കൊവിട്ടുപോയി: കമാല്‍ വരദൂര്‍
കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോളിന്റെ മുഖം തന്നെ മാറിപ്പോയ മത്സരമാണ് റഷ്യയില്‍ കണ്ടതെന്ന് പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകനും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററുമായ കമാല്‍ വരദൂര്‍. മെസി ഉള്‍പ്പെടെയുള്ള താരങ്ങള്‍ കളിയുടെ ഗതി നിര്‍ണയിക്കുന്ന അവസ്ഥ എവിടെയും ഉണ്ടായില്ല. അതിന് പകരം പ്രസക്തമല്ലെന്ന് തോന്നിയ ടീമുകള്‍ ശക്തരായി രംഗത്ത് വന്നു.
പ്രവചനാതീതമായിരുന്നു കാര്യങ്ങള്‍.

ടീമുകള്‍ ശക്തരായി വന്നു എന്നതാണ് മത്സരത്തിന്റെ ആകെത്തുക. ഫൈനലിന്റെ 50,000 ടിക്കറ്റ് വരെ വാങ്ങിവച്ച ബ്രസീലിയന്‍ ആരാധകര്‍ ഉണ്ടായിരുന്നു. അവര്‍ക്കെല്ലാം കുറഞ്ഞസംഖ്യക്ക് ടിക്കറ്റ് വിറ്റ് സ്ഥലംവിടേണ്ടിവന്നു. അര്‍ജന്റീനിയയില്‍ നിന്നുള്ളവരുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. വീട് വിറ്റ് ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റ് എടുത്തവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നെന്ന് കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നല്‍കിയ അനുമോദനത്തില്‍ കമാല്‍ വരദൂര്‍ പറഞ്ഞു.
ഗതാഗതം, മാലിന്യസംസ്‌കരണം, നഗരാസൂത്രണം തുടങ്ങിയ കാര്യങ്ങളില്‍ റഷ്യ ഏവര്‍ക്കും മാതൃകയാണ്. ഒരു കടലാസ് കഷ്ണം പോലും എവിടെയും കാണാനാവില്ല. റോഡരികിലുള്ള വേസ്റ്റ്ബിന്നില്‍ ആണ് എല്ലാം നിക്ഷേപിക്കുക. പ്രധാന നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ്, റെയില്‍പാതകളുണ്ട്. മോസ്‌കോയില്‍ മാത്രം പതിനായിരം ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നു. 12 ട്രാക്കുകളാണുള്ളത്. ഓരോ 90 സെക്കന്റിലും ട്രെയിന്‍ ഉണ്ട്. റോഡ് അടിച്ചുവാരി വൃത്തിയാക്കാന്‍ യന്ത്രസംവിധാനമുണ്ട്. അതിന് പിറകെ വെള്ളം പമ്പ് ചെയ്ത് റോഡ് കഴുകുന്നതും പതിവാണ്. ഇപ്രകാരം വീടുപോലെ തന്നെ റോഡ് ശുദ്ധിയായി സൂക്ഷിക്കുകയാണ്.
വൈദ്യുതി, വെള്ളം എന്നിവക്ക് പുറമെ തണുപ്പകറ്റാന്‍ സര്‍ക്കാര്‍ ഹീറ്ററും നല്‍കുന്നു. ചികിത്സയും റഷ്യന്‍ പൗരന്മാര്‍ക്ക് സൗജന്യമാണ്. മൂന്നില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണനയുണ്ട്. വിദ്യാഭ്യാസം സൗജന്യമാണ്. കുടുംബത്തിന് വലിയ പരിഗണനയാണ് കിട്ടുന്നത്. അമ്മയും അച്ഛനും കുട്ടികളും അടങ്ങുന്ന കുടുംബം ഭദ്രതയോടെയാണ് മുന്നോട്ട് പോവുക. എന്നാല്‍, കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതോടെ കുടുംബം വിട്ടുപോകും. പിന്നീട് മാതാപിതാക്കള്‍ തനിച്ചാകും. എന്നാല്‍ സ്ത്രീകള്‍ക്ക് സമൂഹം മുന്തിയ പരിഗണന നല്‍കുന്നു. അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടിന് പൊതു അവധിദിനമാണ്. വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും 60 കഴിഞ്ഞ സ്ത്രീകള്‍ക്കും പെന്‍ഷന്‍ അനുവദിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യ ഇന്ത്യയുടെ ഏഴ് ഇരട്ടി വരും. എട്ട് സമയക്രമമാണ് ഇവിടെയുള്ളത്.
റഷ്യയെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമാക്കുക എന്ന ദൗത്യമാണ് വഌഡിമിര്‍ പുടിന്‍ നിര്‍വഹിക്കുന്നത്. ലോകകപ്പിന്റെ ആതിഥ്യം പുടിന്‍ ചോദിച്ചുവാങ്ങുകയായിരുന്നു. ആറ് വര്‍ഷം മുമ്പുതന്നെ ഇതിന്റെ ഹോംവര്‍ക്ക് അദ്ദേഹം തുടങ്ങിയിരുന്നു. റഷ്യക്കാര്‍ ഇഷ്ടപ്പെടുന്ന രാജ്യമാണ് ഇന്ത്യ. ചൈന, ബലോറഷ്യ, സിറിയ, ക്യൂബ എന്നിവയാണ് റഷ്യയുടെ മറ്റ് പ്രിയ രാഷ്ട്രങ്ങള്‍.
റഷ്യന്‍ഗ്രാമങ്ങളില്‍ പ്രായമായവരെയാണ് കാണാന്‍ കഴിയുക. യുവജനങ്ങള്‍ നഗരത്തിലേക്ക് ചേക്കേറിയിരിക്കും. ഉരുളക്കിഴങ്ങാണ് പ്രധാന കൃഷി. പ്രധാന ഭക്ഷണവും ഇതാണ്. സ്റ്റാലിനിസ്റ്റ് ശൈലിയാണ് പുടിന്‍ തുടരുന്നത്. ഇരുമ്പ് മറക്കുള്ളിലാണ് എല്ലാം. പ്രസിഡണ്ടിന്റെ സുരക്ഷക്കായി മാത്രം 30,000 പേരുണ്ട്. ഒരു നീക്കവും പ്രസിഡണ്ട് അറിയാതെ പോവില്ല.
ഗാന്ധിജിയുടെയും നെഹ്്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും പേരില്‍ മോസ്‌കോയില്‍ സ്‌ക്വയറുകളുണ്ട്. പേരിന്റെ സാമ്യം കാരണം ഗാന്ധിജിയുടെ മകളാണ് ഇന്ദിരാഗാന്ധി എന്ന് കരുതുന്നവരാണ് റഷ്യക്കാരെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കൂടിയായ കമാല്‍ പറഞ്ഞു. ചടങ്ങില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് കെ. പ്രേമനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. വിപുല്‍നാഥ് സ്വാഗതം പറഞ്ഞു.












Click it and Unblock the Notifications