എൽഡിഎഫുമായി 5 വർഷത്തെ എഗ്രിമെന്റ്; താനിപ്പോഴും ലീഗ്, ലീഗുകാർ തനിക്കൊപ്പമെന്നും കാരാട്ട് റസാഖ്! ഇനിയെന്ത്?
കോഴിക്കോട്: മുസ്ലീം ലീഗിന്റെ ഉരുക്ക് കോട്ടയായ കൊടുവള്ളി മണ്ഡലത്തില്‍ രണ്ട് തവണ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട് എല്‍ഡിഎഫ്. ആ രണ്ട് തവണയും എല്‍ഡിഎഫിന്റെ കുന്തമുനയായത് മുന്‍ മുസ്ലീം ലീഗുകാര്‍ ആണ്. നിലവിലെ എംഎല്‍എ ആയ കാരാട്ട് റസാഖിനെ തന്നെ ഇത്തവണയും മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിക്കുമെന്ന വാര്‍ത്തയ്ക്കിടെയാണ് മറ്റ് ചില സംഭവ വികാസങ്ങള്‍.
കാരാട്ട് റസാഖിനെ മുസ്ലീം ലീഗില്‍ തിരികെ എത്തിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. ഇപ്പോള്‍ കാരാട്ട് റസാഖ് തന്നെ അത് തുറന്ന് പറഞ്ഞിരിക്കുകയാണ്. സിപിഎമ്മിന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന നീക്കമാണിത്. വിശദാംശങ്ങള്‍ നോക്കാം...
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍
എഗ്രിമെന്റ് പുതുക്കുമോ
എല്‍ഡിഎഫുമായി 2016 ല്‍ ഉണ്ടായത് അഞ്ച് വര്‍ഷത്തെ ഒരു എഗ്രിമെന്റ് ആയിരുന്നു എന്നാണ് കാരാട്ട് റസാഖ് പ്രതികരിച്ചത്. ആ എഗ്രിമെന്റ് പുതുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് എല്‍ഡിഎഫ് ആണെന്നും പറയുന്നു. മീഡിയ വണിനോടായിരുന്നു കാരാട്ട് റസാഖിന്റെ പ്രതികരണം.
മുസ്ലീം ലീഗുകാരന്‍
താന്‍ മുസ്ലീം ലീഗിലെ സ്ഥാനങ്ങള്‍ മാത്രമ ഉപേക്ഷിച്ചിട്ടുള്ളു. പാര്‍ട്ടി അംഗത്വം രാജിവച്ചിട്ടില്ല. മുസ്ലീം ലീഗ് തന്നെ ഇതുവരെ പുറത്താക്കിയിട്ടും ഇല്ല എന്നാണ് കാരാട്ട് റസാഖ് പറയുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, താനിപ്പോഴും മുസ്ലീം ലീഗ് ആണെന്നാണ് കാരാട്ട് റസാഖ് പറഞ്ഞുവയ്ക്കുന്നത്.
ചര്‍ച്ച ചെയ്ത് തീര്‍ക്കാവുന്ന വിഷയങ്ങള്‍
മുസ്ലീം ലീഗിന്റെ സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ചര്‍ച്ചകള്‍ നടക്കുന്നത് എന്ന് റസാഖ് തുറന്നുപറയുന്നു. പ്രാദേശികമായ ചില എതിര്‍പ്പുകളാണ് നിലനില്‍ക്കുന്നത്. മുമ്പും അത് തന്നെ ആയിരുന്നു പ്രശ്‌നം. എന്തായാലും ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ ഉള്ളൂ എന്ന സൂചനയും അദ്ദേഹം നല്‍കുന്നു.
വാതില്‍ അടഞ്ഞിട്ടില്ല
മുസ്ലീം ലീഗിലേക്ക് തിരിച്ചുപോവുക എന്നത് അടഞ്ഞ അധ്യായമല്ലെന്നും കാരാട്ട് റസാഖ് വെളിപ്പെടുത്തുന്നുണ്ട്. അങ്ങനെ പോകേണ്ടി വന്നാല്‍ തനിക്ക് മെമ്പര്‍ഷിപ് പോലും എടുക്കേണ്ട കാര്യമില്ലെന്നാണ് റസാഖിന്റെ നിലപാട്. ഇത് തന്നെയാണ് എല്‍ഡിഎഫിനെ ആകെ ആശങ്കപ്പെടുത്തുന്നതും.
ലീഗുകാരുടെ വോട്ട്
താന്‍ എന്നും മുസ്ലീം ലീഗുകാരന്‍ തന്നെയാണ്. മുസ്ലീം ലീഗിന്റേയും യുഡിഎഫിന്റേയും വോട്ടുകൊണ്ടാണ് താന്‍ ജയിച്ചത് എന്നും പറയുന്നു കാരാട്ട് റസാഖ്. യുഡിഎഫുകാര്‍ക്ക് എല്ലാ സഹായങ്ങളും എംഎല്‍എ എന്ന നിലയില്‍ ചെയ്തിട്ടുണ്ട് എന്ന് കൂടി പറയുന്നു അദ്ദേഹം.
എല്‍ഡിഎഫിന്റെ പിന്തുണ
ഇങ്ങനെയൊക്കെ ആണെങ്കിലും എല്‍ഡിഎഫിനെ പൂര്‍ണമായും തള്ളിക്കളയുന്നില്ല കാരാട്ട് റസാഖ്. എല്‍ഡിഎഫില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ലഭിച്ച മികച്ച പിന്തുണയെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ഈ വിഷയം യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട് എന്നും പറയുന്നു.
നേരിയ ഭൂരിപക്ഷം
2016 തിരഞ്ഞെടുപ്പില്‍ ആണ് കാരാട്ട് റസാഖ് ലീഗുമായി തെറ്റിപ്പിരിഞ്ഞ് ഇടത് സ്വതന്ത്രനായി കൊടുവള്ളിയില്‍ മത്സരിച്ചത്. 2011 ല്‍ പതിനാറായിരത്തില്‍ പരം വോട്ടുകള്‍ക്ക് വിഎം ഉമ്മര്‍ വിജയിച്ച കൊടുവള്ളിയില്‍ 2016 ല്‍ കാരാട്ട് റസാഖ് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി എംഎ റസാഖിനെ അട്ടിമറിച്ചു. വെറും 573 വോട്ടുകള്‍ക്കായിരുന്നു ആ വിജയം.
രണ്ടേ രണ്ട് തവണ
കേരളം രൂപീകരിച്ച കാലം മുതല്‍ പരിശോധിച്ചാല്‍, രണ്ടേ രണ്ട് തവണയാണ് മണ്ഡലം യുഡിഎഫിന് നഷ്ടപ്പെട്ടിട്ടുള്ളത്. 2006 ല്‍ പിടിഎ റഹീമിലൂടേയും 2016 ല്‍ കാരാട്ട് റസാഖിലൂടേയും എല്‍ഡിഎഫ് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളിലൂടെ ആയിരുന്നു അത്. 2011 ല്‍ സിപിഎം പാര്‍ട്ടി സ്ഥാനര്‍ത്ഥിയെ മത്സരിപ്പിച്ചപ്പോള്‍ മണ്ഡലം കൈവിട്ടുപോവുകയും ചെയ്തു.
സാധ്യത മങ്ങാതെ
എഗ്രിമെന്റ് പുതുക്കണോ എന്നത് എൽഡിഎഫ് തീരുമാനിക്കേണ്ടതാണ് എന്ന് കാരാട്ട് റസാഖ് പറയുന്പോൾ, അതിന് ഒരു സാധ്യത മാത്രമേ രാഷ്ട്രീയ വൃത്തങ്ങൾ കാണുന്നുള്ളു. റസാഖിന്റെ ഡിമാൻഡുകൾ സിപിഎം അംഗീകരിച്ചാൽ, മുസ്ലീം ലീഗിലേക്ക് പോകില്ല എന്നത് തന്നെയാണത്. എൽഡിഎഫ് നൽകിയ പിന്തുണയെ കുറിച്ച് ആവർത്തിച്ച് പറയുന്ന ആളാണ് റസാഖ്.
യുഡിഎഫിന് അത്യാവശ്യം
മുസ്ലീം ലീഗ് സ്ഥാനാർത്ഥിയെ മാറ്റി മത്സരിപ്പിച്ചപ്പോൾ ആയിരുന്നു 2006 ൽ ആദ്യമായി മണ്ഡലം യുഡിഎഫിന് നഷ്ടമായത്. ഇത്തവണ ഏത് വിധേനയും ഭരണം പിടിക്കാനിറങ്ങുന്ന യുഡിഎഫിന് ഓരോ സീറ്റും നിർണായകമാണ്. അതിന് വേണ്ടി റസാഖിനെ പോലുള്ളവരോട് എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. ഈ ചർച്ചകളിൽ കോൺഗ്രസ് നേതാക്കളും ഇടപെട്ടിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് കോണ്‍ഗ്രസ്സുകാര്‍ പൊളിപ്പിച്ച കഥ; ഡീന്‍ കുര്യാക്കോസിന്റെ വഞ്ചനയെന്ന്
ആരെയും ആകര്‍ഷിപ്പിക്കും റിതിക സിങിന്റെ ഈ ചിത്രങ്ങള്‍