'പിടിച്ചു വലിച്ചപ്പോള്‍ കൈകൾ അടർന്ന് എന്റെ കയ്യിലെത്തി'; രക്ഷാപ്രവര്‍ത്തനത്തിലെ നടുക്കുന്ന അനുഭവം
മലപ്പുറം: കൊവിഡും പ്രതികൂല കാലാവസ്ഥയുമെല്ലാം മറന്നു കൊണ്ടായിരുന്നു കരിപ്പൂരില്‍ വിമാനപകടം നടന്ന സ്ഥലത്തേക്ക് സമീപവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണിലായിരുന്നു കൊണ്ടോട്ടിയും പരിസര പ്രദേശങ്ങും. വന്ദേഭാരത് മിഷന്റെ ഭാഗമായി വരുന്ന വിമാനമായതിനാല്‍ യാത്രക്കാരില്‍ പലര്‍ക്കും കൊവിഡും ഉണ്ടായിരിക്കാം.
മാത്രമല്ല വിമാനത്തില്‍ നിന്ന് പുക ഉയരുന്നുമുണ്ട്. എന്നാല്‍ ഇതൊന്നും വകവെക്കാതെ സഹജീവികളെ ദുരന്തത്തില്‍ നിന്നും കരകയറ്റാന്‍ കൊണ്ടോട്ടിയിലെ ജനങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചു. അതുകൊണ്ട് തന്നെയാണ് രണ്ടര മണിക്കൂറിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്.
ആദ്യം കണ്ടത്
തകര്‍ന്നു വീണ വിമാനത്തിനുള്ളില്‍ ആദ്യം കണ്ടത് രക്ഷിക്കണേയെന്ന് നിലവിളിക്കുന്ന ഒരു പുരുഷനെയാണെന്നാണ് അപകടം നടന്ന സ്ഥലത്ത് ആദ്യമെത്തിയവരില്‍ ഒരാളായ അഭിലാഷ് വ്യക്തമാക്കുന്നത്. 'സീറ്റിനിടയില്‍ കുടുങ്ങിക്കിടക്കുന്ന അദ്ദേഹം നിലവിളിക്കുകയായിരുന്നു. കൈകള്‍ പിടിച്ചു മുകളിലേക്ക് ഉയര്‍ത്തിയപ്പോള്‍ കൈകള്‍ അടര്‍ന്ന് എന്റെ കയ്യിലെത്തി'-അഭിലാഷിനെ ഉദ്ധരിച്ച് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാതടിപ്പിക്കുന്ന ശബ്ദം
കാതടിപ്പിക്കുന്ന ശബ്ദം കേട്ടാണ് അഭിലാഷ് വീടിന് പുറത്തേക്ക് ഇറങ്ങുന്നത്. വീടിന് മുകളിലെത്തിയാല്‍ അഭിലാഷിന് വിമാനത്താവളം കാണാന്‍ കഴിയും. എന്തോ അപകടം നടന്നെന്ന് മനസ്സിലാക്കിയ അഭിലാഷ് ഉടന്‍ തന്നെ സംഭവ സ്ഥലത്തേക്ക് കുതിച്ചു. പിക് അപ് വാഹനവും എടുത്തുകൊണ്ട് കൂട്ടുകാരേയും വിളിച്ചാണ് അഭിലാഷ് പോയത്.
ഗേറ്റ് തള്ളിത്തുറന്നു
എയര്‍പോര്‍ട്ട് ക്രോസ് റോഡിലെ ഗേറ്റിലെത്തിയപ്പോള്‍ കുറച്ചു ആളുകളെ പോലീസി ഗേറ്റിന് മുന്നില്‍ തടഞ്ഞു നിര്‍ത്തിയിരിക്കുകയാണ്. അകത്തു നിന്ന് അപ്പോള്‍ നിലവിളി കേള്‍ക്കാമായിരുന്നു. ഒടുവില്‍ ആളുകള്‍ ബഹളം വെച്ച് ഗേറ്റ് തള്ളിത്തുറന്ന് അപകട സ്ഥലത്തേക്ക് എത്തുകയായിരുന്നെന്നാണ് അഭിലാഷ് പറയുന്നത്.
Recommended Video
3 കഷ്ണങ്ങളായ വിമാനം
അകത്തു കയറിയപ്പോള്‍ കാണുന്നത് നടുവെ മുറിഞ്ഞ് 3 കഷ്ണങ്ങളായ വിമാനമാണ്. വിമാനലത്തില് നിന്ന് കൂട്ട കരച്ചിലാണ്. ഓടിച്ചെന്ന് ആളുകളെ വാരിയെടുക്കുമ്പോള്‍ കൊവിഡാണ് സൂക്ഷിക്കണമെന്ന് ആരൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും അതൊന്നും വകവെയ്ക്കാതെ എല്ലാവരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി ഏര്‍പ്പെട്ടു.
ഇറങ്ങാൻ കഴിയാതെ
വിമാനം കുറെയധികം നേരം ഇറങ്ങാൻ കഴിയാതെ പറക്കുന്നത് കണ്ടിരുന്നുവെന്നാണ് പരിസരവാസിയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നതുമായ മറ്റൊരാള്‍ പറയുന്നത്. നല്ല മഴയുണ്ടായിരുന്നു. പിന്നെ വലിയൊരു ശബ്ദം കേട്ടിരുന്നു. അവിടെ എത്തിയപ്പോള്‍ ജീവിതത്തില്‍ മറക്കാനാകാത രംഗമാണ് കണ്ടതെന്നും ഇദ്ദേഹം പറയുന്നു.
കൊറോണയെ കുറിച്ച് ഓര്‍ത്തില്ല
ആ ഒരു സമയത്ത് ഞങ്ങള്‍ കൊറോണയെ കുറിച്ച് ഓര്‍ത്തില്ല. മാസ്കും മറ്റ് സുരക്ഷാ മുന്‍കരുതലുകള്‍ ഒന്നുമില്ല. സാമൂഹിക അകലം പോലുമില്ല. 37 പേരെയാണ് ഈ കൈകൊണ്ട് പിടിച്ചുയര്‍ത്തിയത്. നാട്ടുകാരുടെ തന്നെ വാഹനങ്ങളിലാണ് അപകടത്തില്‍ പെട്ടവരേയും കൊണ്ട് ആദ്യം ആശുപത്രികളിലേക്ക് പോയത്.
വാട്ട്സാപ് സന്ദേശങ്ങളിലൂടെ
വാട്ട്സാപ് സന്ദേശങ്ങളിലൂടെയാണ് രക്ഷാപ്രവർത്തനത്തിന് നാട്ടുകാരായ യുവാക്കൾ ഒന്നിച്ചത്. കണ്ടൈന്‍മെന്റ് സോണായ എയര്‍പോര്‍ട്ട് പരിസരത്ത് രക്ഷാദൗത്യവുമായിറങ്ങിയ പലർക്കും കോവിഡ് പ്രോട്ടോകോള്‍ പോലും പാലിക്കാന്‍ സാധിച്ചിരുന്നില്ല. എല്ലാവരും ഒറ്റക്കെട്ടായാണ് ദുരന്ത മുഖത്ത് പ്രവര്‍ത്തിച്ചതെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ പറഞ്ഞു.
ജാഗ്രത പാലിക്കണം
ഇവര്‍ സ്വന്തം സുരക്ഷയ്ക്കും നാടിന്റെ സുരക്ഷയ്ക്കും വേണ്ടി ജാഗ്രത പാലിക്കണം. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ എല്ലാവരും മുന്‍കരുതലിന്റെ ഭാഗമായി സ്വയം നിരീക്ഷണത്തിനായി ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതാണ്. എല്ലാവരുടേയും പരിശോധനകള്‍ നടത്തുന്നതാണെന്നും മന്ത്രി അറിയിച്ചു. ആരും ഇതൊരു ബുദ്ധിമുട്ടായി കരുതരുത്. രക്ഷാദൗത്യത്തില്‍ പങ്കെടുത്തവര്‍ ഇന്ന് തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
ആ വിമാനം ഒരു അഗ്നിഗോളമാവാതിരുന്നത് അങ്ങയുടെ പ്രാഗത്ഭ്യം; പൈലറ്റ് ഡിവി സാഥയെ അനുസ്മരിച്ച് സുരഭി